Madhavam header
Above Pot

സംസ്ഥാനത്ത് രണ്ടിടത്ത് ഇന്ന് ഭക്ഷ്യ വിഷബാധ ,ചികിത്സ തേടിയത് 11 പേർ

തിരുവനന്തപുരം : ഇന്നും രണ്ടിടത്ത് ഭക്ഷ്യ വിഷബാധ , കൊല്ലം ശാസ്താം കോട്ടയിലും ,മലപ്പുറം വേങ്ങരയിലും ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച പതിനൊന്ന് പേർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത് . ശാസ്താംകോട്ടയിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച മൂന്ന് പേർക്ക് ആണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത് . ഇവര്‍ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഭക്ഷ്യവിഷബാധയെ തുടർന്നാണ് ദേഹാസ്വാസ്ഥമുണ്ടായതെന്നാണ് സംശയം. ഇവർ മൂന്ന് പേരും ഭക്ഷണം കഴിച്ച ശാസ്താംകോട്ട പുന്നമൂട് പ്രവർത്തിക്കുന്ന ഫാത്തിമ ഹോട്ടൽ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തി അടപ്പിച്ചു. ഭക്ഷണത്തിന്‍റെ സാമ്പിൾ ഭക്ഷ്യസുരക്ഷ വിഭാഗം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

മലപ്പുറം വേങ്ങരയിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് ഇന്ന് ഒരു ഹോട്ടൽ അടപ്പിച്ചു . വേങ്ങര ഹൈസ്‌കൂൾ പരിസരത്തെ മന്തി ഹൗസാണ് അടപ്പിച്ചത്. ഇന്നലെ രാത്രി ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച എട്ട് പേർക്കാണ് ഇന്ന് ഭക്ഷ്യവിഷബാധയേറ്റത്. വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവർ ഇന്ന് ഉച്ചയോടെ ആശുപത്രി വിട്ടിരുന്നു. പരിശോധനയിൽ മന്തിയിലെ കോഴി ഇറച്ചിയിൽ നിന്നാണ് വിഷബാധയുണ്ടായതെന്ന് ബോധ്യപ്പെട്ടതായി അരോഗ്യ വകുപ്പു അറിയിച്ചു. പൊലീസും സ്ഥലം സന്ദർശിച്ചു. ഹോട്ടൽ ഉടമക്കും ഇറച്ചി വിറ്റ കച്ചവടക്കാരനെതിരേയും നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

Astrologer

അതേസമയം ഷവർമ കഴിച്ചു മരിച്ച ചെറുവത്തൂർ സ്വദേശിനി ദേവനന്ദയുടെ പോസ്റ്റ്‌മോർട്ടം നടപടികളിൽ ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഇക്കാര്യത്തിൽവിശദമായ പരിശോധനാ ഫലങ്ങൾ കൂടെ വന്ന ശേഷമായിരിക്കും അന്തിമ സ്ഥിരീകരണം. പരിശോധനയ്ക്കായി അയച്ച സാമ്പിളുകളുടെ ഫലം കൂടെ വന്നാലേ ഇക്കാര്യം ഉറപ്പിക്കാനാവൂ എന്ന് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി. അതിനിടെ കാസര്‍കോട് ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച്‌ ഭക്ഷ്യവിഷബാധയേറ്റവരില്‍ മൂന്ന് പേരെ പരിയാരം മെഡിക്കല്‍ കോളജ് ഐസിയുവില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരു കുട്ടിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചികിത്സയ്ക്കായി പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു

ഹോട്ടലുടമയെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. മരണകാരിയായ ഷവർമ്മ നിർമ്മിച്ച ചെറുവത്തൂരിലെ ഐഡിയൽ ഫുഡ് പോയന്റ് ഉടമയായ കാലിക്കടവ് സ്വദേശി പിലാവളപ്പിൽ കുഞ്ഞഹമ്മദിനെയാണ് പ്രതി ചേർത്തത്. കേസിൽ നാലാം പ്രതിയാണ് കുഞ്ഞഹമ്മദ്. ഇയാൾ വിദേശത്താണ്. ദേവനന്ദ മരിച്ച സംഭവത്തിൽ ഭക്ഷ്യ സുരക്ഷാ വിഭാഗം പ്രാഥമിക അന്വേഷണ റിപ്പോർട്ട് കൈമാറി. ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്കും ജില്ലാ കളക്ടർക്കുമാണ് റിപ്പോർട്ട് കൈമാറിയത്. സ്ഥാപനത്തിന് ലൈസൻസ് ഇല്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. കടയിൽ നിന്ന് ശേഖരിച്ച വെളളവും ഭക്ഷ്യ വസ്തുക്കളും വിശദ പരിശോധനയ്ക്ക് അയക്കുമെന്നും അറിയിച്ചിട്ടുണ്ട്.

സംഭവത്തിൽ രണ്ട് പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ആശുപത്രിയിലായവ‍ർ ഷവർമ്മ കഴിച്ച ഐഡിയൽ ഫുഡ് പോയിന്റ് എന്ന സ്ഥാപനത്തിന്റെ മാനേജിം​ഗ് പാ‍ർട്ണർ മുല്ലോളി അനെക്സ്​ഗ‍ർ. ഷവർമ്മ തയ്യാറാക്കുന്ന നേപ്പാൾ സ്വദേശി സന്ദേശ് റായ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഐഡിയൽ ഫുഡ് പോയിന്റിലേക്ക് കോഴിയിറച്ചി നൽകിയ ഇറച്ചിക്കടയും ഭക്ഷ്യസുരക്ഷാവകുപ്പ് ഇന്ന് അടപ്പിച്ചിട്ടുണ്ട്. ചെറുവത്തൂർ റെയിൽവേ സ്റ്റേഷൻ റോഡിലെ ബദരിയെ ചിക്കൻ സെൻ്റർ എന്ന സ്ഥാപനമാണ് ഭക്ഷ്യസുരക്ഷാവകുപ്പ് അടപ്പിച്ചത്. ലൈസൻസില്ലാതെ പ്രവർത്തിച്ചതിനാണ് നടപടി.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചെറുവത്തൂർ ബസ് സ്റ്റാന്റ് പരിസരത്തെ ഐഡിയൽ ഫുഡ് പോയിന്റിൽ നിന്ന് ഷവർമ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റത്. ഷവർമയിൽ ഉപയോഗിച്ച പഴകിയ മയോണൈസാണ് ഭക്ഷ്യ വിഷബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. കട പൂട്ടി സീൽ ചെയ്തിട്ടുണ്ട്.

2012 ലാണ് സംസ്ഥാനത്ത് ഷവർമ കഴിച്ചതിനെ തുടർന്നുള്ള വിഷബാധ ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത്. തിരുവനന്തപുരം വഴുതക്കാടുള്ള ഹോട്ടലിൽ നിന്ന് ഷവർമ്മ വാങ്ങി കഴിച്ചതിനെ തുടർന്ന് യുവാവ് മരിച്ചതെന്ന പരാതിയാണ് അന്ന് വലിയ ചർച്ചയായത്. 2012 ജുലൈ 10ന് ബെംഗ്ലൂരുവിലെ ലോഡ്ജിൽ 21കരനായ സച്ചിൻ റോയ് മാത്യു മരിച്ചത് വലിയ വിവാദമാണുണ്ടാക്കിയത്. വഴുതക്കാട്ടെ ഹോട്ടലിൽ നിന്നും ഷവർമ കഴിച്ചത് മൂലമുള്ള ഭക്ഷ്യവിഷബാധയാണ് കാരണമെന്നായിരുന്നു പരാതി.

ഇതേ ഹോട്ടലിൽ നിന്നും ഷവ‍ർമ കഴിച്ച പത്തിലധികം പേർക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. ഹോട്ടലുടമയെ അറസ്റ്റ് ചെയ്തിരുന്നു. മലയാളികൾക്കിടയിൽ പ്രിയങ്കരമായികൊണ്ടിരുന്ന ഷവർമ സംശയമുനയിലാകുന്നത് ഇതോടെയാണ്. യുവാവിന്റെ മരണത്തോടെ ഫുഡ് സേഫ്റ്റി കമ്മീഷണർ അന്വേഷണത്തിനും വ്യാപക പരിശോധനയ്ക്കും ഉത്തരവിട്ടു.സംസ്ഥാനവ്യാപകമായി നടന്ന റെയ്ഡിൽ ആയിരത്തിലധികം ഭക്ഷ്യശാലകളിൽ പരിശോധന നടത്തി. തീർത്തും മോശാന്തരീക്ഷത്തിൽ പ്രവർത്തിച്ചിരുന്ന 50 സ്ഥാപനങ്ങൾ അടപ്പിച്ചു. നാനൂറിലേറെ കേന്ദ്രങ്ങൾക്ക് നോട്ടീസ് നൽകി.

കൊച്ചിയിൽ അടക്കം പല സ്ഥലങ്ങളിലും ഷവർമയ്ക്ക് താത്കാലിക നിരോധനമുണ്ടായി. ഭക്ഷ്യശാലകളെ കറിച്ച് പരാതികൾ നേരിട്ട് അറിയിക്കുന്നതിനായി ഹെൽപ്ലൈൻ സംവിധാനങ്ങൾ ഒരുക്കി. ഭക്ഷ്യസുരക്ഷാ നിയമം കർശനമായി നടപ്പിലാക്കുമെന്നും കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നും സർക്കാർ ആവർത്തിച്ചു. പക്ഷെ പിന്നീടിങ്ങോട്ടുള്ള വർഷങ്ങളിലെല്ലാം ഷവർമ്മ കഴിച്ചതിനെ തുടർന്നുള്ള ഭക്ഷ്യവിഷബാധ സ്ഥിരം വാർത്തയായി. ഷവർമ്മക്കായി കൊണ്ട് വന്ന മോശം ഇറച്ചി പല തവണ പിടികൂടി. വൃത്തിയുള്ള അന്തരീക്ഷത്തിൽ ഷവർമ ഉണ്ടാക്കണമെന്ന ഭക്ഷ്യസുരക്ഷാ വകുപ്പ് നിർദ്ദേശം ഇപ്പോഴും നടപ്പാകുന്നില്ലെന്നാണ് യാഥാ‍ർത്ഥ്യം. സച്ചിൻ റോയ് മാത്യുവിന്റെ മരണത്തിൻറെ കാരണം ഇനിയും പൂർണ്ണമായും തെളിയിക്കാനുമായിട്ടില്ല.

Vadasheri Footer