
സംസ്ഥാനത്ത് 78.25 ശതമാനം പോളിംഗ് രേഖപ്പെടുത്തി

തിരുവനന്തപുരം : 140 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അവസാനിച്ചിരിക്കെ സംസ്ഥാനത്ത് രേഖപ്പെടുത്തിയത് കനത്ത പോളിംഗ്.

രാത്രി വൈകിവന്ന കണക്കുകൾ പ്രകാരം സംസ്ഥാനത്തെ മൊത്തം പോളിങ് 78.25 ശതമാനമാണ്. ഇത് 2021ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 2.23 ശതമാനം അധികമാണ്.

ഇത്തവണ ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തിയത് കോഴിക്കോട് ജില്ലയിലാണ്; 81.32 ശതമാനം. കുറവ് പത്തനംതിട്ട ജില്ലയിലും-70.76 ശതമാനം. പാലക്കാട് ജില്ലയിലെ ചിറ്റൂരാണ് ഉയർന്ന പോളിങ് രേഖപ്പെടുത്തിയ മണ്ഡലം -84.63 ശതമാനം. കുറവ് പത്തനംതിട്ടയിലെ റാന്നിയിലാണ് -68.99 ശതമാനം.

ഇത്തവണത്തെ മൊത്തം പോളിങ് 78 ശതമാനം കടന്നതോടെ 2021ലെ ശതമാനത്തെ മറികടന്നു. 2021ൽ സർവിസ് വോട്ടർമാരും പോസ്റ്റൽ വോട്ടുകളും ഉൾപ്പെടെ 76 ശതമാനമായിരുന്നു. എസ്.ഐ.ആറിന് ശേഷമുള്ള തെരഞ്ഞെടുപ്പ് എന്ന നിലയിൽ പരിഗണിച്ചാൽ തന്നെ ശതമാനത്തിലും മൊത്തം വോട്ട് ചെയ്തവരുടെ എണ്ണത്തിലും 2021നെ അപേക്ഷിച്ച് ഇത്തവണ വർധനവുണ്ടായി. സർവിസ്, പോസ്റ്റൽ വോട്ടുകളുടെകൂടി കണക്ക് വരുന്നതോടെ നിലവിലെ ശതമാനത്തിൽ നേരിയ വർധനവുണ്ടാകും

ഇത്തവണ ആകെയുള്ള വോട്ടർമാരുടെ എണ്ണം 2,71,42,952 ആണ്. ഇതിൽ 78 ശതമാനം വോട്ട് രേഖപ്പെടുത്തിയാൽതന്നെ വോട്ട് ചെയ്തവരുടെ എണ്ണം 2.11 കോടിക്ക് മുകളിലെത്തും. 2021ൽ ആകെയുണ്ടായിരുന്ന 2,75,03,768 വോട്ടർമാരിൽ 2,09,03,230 പേരാണ് വോട്ട് ചെയ്തത്. പുറത്തുവന്ന കണക്കുകൾ പ്രകാരം സംസ്ഥാന ചരിത്രത്തിലെ ഉയർന്ന നാലാമത്തെ പോളിങ് ശതമാനമാണ് ഇത്തവണത്തേത്
രാവിലെ ഏഴിന് വോട്ടെടുപ്പ് തുടങ്ങി ആദ്യ രണ്ടുമണിക്കൂറിൽതന്നെ പോളിങ് 15 ശതമാനം കവിഞ്ഞു. 11 മണിയോടെ 35 ശതമാനവും ഉച്ച ഒരുമണിയോടെ 50 ശതമാനത്തിന് മുകളിലുമെത്തി. വൈകിട്ട് മൂന്ന് മണിയോടെ 62 ശതമാനത്തിനും അഞ്ച് മണിക്ക് 75 ശതമാനത്തിനും മുകളിലെത്തി.
സംസ്ഥാനത്ത് പലയിടങ്ങളിലും പോളിങ് സമയം അവസാനിക്കുന്ന ആറ് മണി കഴിഞ്ഞിട്ടും വോട്ട് ചെയ്യാനെത്തിയവരുടെ നീണ്ട വരികൾ തുടർന്നു. രണ്ടുമണിക്കൂർ വരെ അധിക സമയമെടുത്താണ് ഇവിടങ്ങളിൽ പോളിങ് പൂർത്തിയാക്കിയത്. പലയിടങ്ങളിലും സംഘർഷങ്ങളുമുണ്ടായി. കള്ളവോട്ടിനുള്ള ശ്രമങ്ങളുമുണ്ടായി.
മികച്ച വിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അവകാശപ്പെടുമ്പോൾ, നൂറിലധികം സീറ്റുകൾ നേടി അധികാരത്തിൽ തിരിച്ചെത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറയുന്നു. തൂക്ക് സഭ വരുമെന്നും എൻ.ഡി.എ നിർണായക ശക്തിയാകുമെന്നും ബി.ജെ.പി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു. മേയ് നാലിന് രാവിലെ എട്ടിന് വോട്ടെണ്ണൽ തുടങ്ങും. തപാൽ വോട്ടുകളാണ് (മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ, ഉദ്യോഗസ്ഥർ എന്നിവരുടേത്) ആദ്യം എണ്ണുക. അവ ബാലറ്റ് പേപ്പറിൽ രേഖപ്പെടുത്തിയതിനാൽ എണ്ണിത്തീർക്കാൻ സമയമെടുക്കും.
തുടർന്നാണ് വോട്ടുയന്ത്രങ്ങളിലെ വോട്ടുകൾ എണ്ണുക. ക്രമനമ്പർ അനുസരിച്ച് ഓരോ ബൂത്തിലെയും യന്ത്രങ്ങൾ ഡീകോഡ് ചെയ്ത് ഓരോ സ്ഥാനാർഥിക്കും ലഭിച്ച വോട്ടുകൾ എത്രയെന്ന് കണക്കാക്കും. നിശ്ചയിക്കപ്പെട്ട വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് ഇത് നടക്കുക. ഓരോ ബൂത്തിലും ആർക്കാണ് ലീഡെന്ന് അറിയാം.
ജനവിധിയെക്കുറിച്ച് സൂചന നൽകുന്ന എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവിടുന്നതിന് തെരഞ്ഞെടുപ്പ് കമീഷൻ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഏപ്രിൽ 29ന് വൈകീട്ട് ആറിന് ശേഷമേ എക്സിറ്റ് പോൾ സർവേ ഫലങ്ങൾ പുറത്തുവിടാൻ പാടുള്ളൂ എന്നാണ് നിർദേശം. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി 883 സ്ഥാനാര്ഥിതകളാണ് ജനവിധി തേടിയത്. മേയ് 23ന് പതിനഞ്ചാം കേരള നിയമസഭയുടെ കാലാവധി അവസാനിക്കും
