Post Header (woking) vadesheri

റവാഡ ചന്ദ്രശേഖർ പുതിയ പോലിസ് മേധാവി.

Above Post Pazhidam (working)

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറെ തെരഞ്ഞെടുത്തു. പ്രത്യേക മന്ത്രിസഭായോഗമാണ് റവാഡയെ പൊലീസ് മേധാവിയായി തെരഞ്ഞെടുത്തത്. നിലവിൽ റവാഡ ചന്ദ്രശേഖർ ഐബി സ്‌പെഷല്‍ ഡയറക്ടറാണ്. റവാഡയെ അടുത്തിടെയാണ് കേന്ദ്ര കാബിനറ്റിൽ സെക്യൂരിറ്റി സെക്രട്ടറിയായി കേന്ദ്രസർക്കാർ നിയമിച്ചത്. ആന്ധ്രാപ്രദേശ് വെസ്റ്റ് ഗോദാവരി സ്വദേശിയാണ്. യുപിഎസ് സി അംഗീകാരം നൽകി സംസ്ഥാന സർക്കാരിന് നൽകിയ ചുരുക്കപ്പട്ടികയിൽ രണ്ടാമത്തെ പേരുകാരനായിരുന്നു.

റവാഡ ചന്ദ്രശേഖറിന് പുറമെ, സംസ്ഥാന റോഡ് സുരക്ഷാ കമ്മീഷണര്‍ നിതിന്‍ അഗര്‍വാള്‍, ഫയര്‍ഫോഴ്‌സ് മേധാവി യോഗേഷ് ഗുപ്ത എന്നിവരാണ് മൂന്നംഗ പട്ടികയില്‍ ഇടംപിടിച്ചിരുന്നത്. 1991 ബാച്ച് ഉദ്യോഗസ്ഥനായ, റവാഡ ചന്ദ്രശേഖറിന് 2026 വരെയാണ് സര്‍വീസ് ഉള്ളത്. പൊലീസ് മേധാവിയായാല്‍ ഒരു വര്‍ഷം കൂടി അധികം സര്‍വീസ് ലഭിക്കും. പൊലീസ് മേധാവിയാക്കിയാല്‍ കേരളത്തിലേക്ക് തിരിച്ചുവരാന്‍ താല്‍പ്പര്യമുണ്ടെന്ന് റവാഡ ചന്ദ്രശേഖര്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു.

കൂത്തുപറമ്പ് വെടിവെയ്പ് സമയത്ത് രവാഡ ചന്ദ്രശേഖര്‍ കണ്ണൂര്‍ എഎസ്പിയായിരുന്നു. നിലവിലെ പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് വിരമിക്കുന്ന ഒഴിവിലേക്കാണ് റവാഡ ചന്ദ്രശേഖറിനെ നിയമിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ നാൽപത്തിയൊന്നാമത്തെ ഡിജിപിയാണ് റവാഡ ചന്ദ്രശേഖർ. കേരളത്തിൽ ഡിഐജിയായിരിക്കെയാണ് 2008ലാണ് റവാഡ ചന്ദ്രശേഖർ കേന്ദ്ര ഡപ്യൂട്ടേഷനിലേക്കു പോയത്. എഡിജിപിമാരായ സുരേഷ് രാജ് പുരോഹിത്, എം ആർ അജിത് കുമാർ എന്നിവരുടെ പേരുകളും ഡ‍ിജിപി പദവിയിലേക്ക് പരി​ഗണിക്കാനായി സംസ്ഥാന സർക്കാർ യുപിഎസ് സിക്ക് അയച്ചു നൽകിയിരുന്നു.