അയോധ്യ. സുപ്രീംകോടതി വിധിക്ക് മുമ്പ് ഓര്‍ഡിനന്‍സില്ലെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി

ദില്ലി: സുപ്രീംകോടതി വിധിക്ക് മുമ്പ് അയോധ്യ ഓര്‍ഡിനന്‍സില്ലെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. സുപ്രീം കോടതി വിധിക്കായി കാത്തിരിക്കുന്നു. കേസ് വൈകിക്കുന്നത് കോണ്‍ഗ്രസ് അഭിഭാഷകരെന്നും പ്രധാനമന്ത്രി പറഞ്ഞു. അയോധ്യ പ്രശ്നപരിഹാരം ഭരണഘടനയുടെ പരിധിയില്‍ നിന്നുകൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശബരിമല പ്രശ്നം ആചാരപരമാണെന്നും , മുത്തലാഖും ശബരിമല വിഷയവും രണ്ടാണെന്നും മോദി പറഞ്ഞു. ലിംഗ സമത്വവും സാമൂഹ്യനീതിയും പാലിക്കാനാണ് മുത്തലാഖ് ഓര്‍ഡിനന്‍സ്. ഇത് മതവിഷയത്തിലുള്ള ഇടപെടല്‍ അല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
കോടതി വിധിക്ക് ശേഷമാണ് മുത്തലാഖ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മിന്നലാക്രമണത്തെ കുറിച്ചും മോദി പ്രതികരിച്ചു. മിന്നലാക്രമണത്തിനുളള തീരുമാനം വെല്ലുവിളി നിറഞ്ഞതായിരുന്നു. സൈനികരുടെ സുരക്ഷയില്‍ ആശങ്ക ഉണ്ടായിരുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞു.

ആര്‍ബിഐ ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് ഊർജിത് പട്ടേല്‍ സ്വയം രാജിവച്ചതാണ്. അത് രാഷട്രീയ സമ്മർദ്ദം കൊണ്ടല്ല. രാജി സന്നദ്ധത ഏഴ് മാസം മുമ്പ് ഊർജിത് പട്ടേൽ തന്നെ അറിയിച്ചിരുന്നു എന്നും മോദി കൂട്ടിച്ചേര്‍ത്തു. സംസ്ഥാന തിരഞ്ഞെടുപ്പുകളിൽ ഉണ്ടായ പരാജയത്തെ കുറിച്ച് പരിശോധിക്കും 2019 ലെ തെരഞ്ഞെടുപ്പ് സഖ്യത്തിനെതിരായ ജനങ്ങളുടെ പോരാട്ടമെന്നും മോദി പറ‍ഞ്ഞു.