Madhavam header
Above Pot

ദീപ നിശാന്തിന്റെ കവിത മോഷണം ,കവി കലേഷിനോട് മാപ്പ് ചോദിച്ച് എംജെ ശ്രീചിത്രൻ രംഗത്ത്

തൃശ്ശൂർ : കവിത മോഷണ വിവാദത്തിൽ ദീപ നിശാന്തിനോടൊപ്പം കുടുങ്ങിയ എംജെ ശ്രീചിത്രൻ ഒടുവിൽ കവി കലേഷിനോട് മാപ്പ് ചോദിച്ച് രംഗത്ത് . സാമൂഹ്യ വിഷയങ്ങളിലെ പ്രതികരണങ്ങളിലൂടെ സോഷ്യല്‍ മീഡിയ താരമാക്കിയ രണ്ട് പേരാണ് ദീപ നിശാന്തും എംജെ ശ്രീചിത്രനും. സംഘപരിവാറിന് എതിരായ പ്രതികരണങ്ങളാണ് ഇടത് മേഖലകളിൽ ഇരുവരേയും താരങ്ങളാക്കിയത്. പ്രളയ കാലത്തെ പ്രവര്‍ത്തനങ്ങളും ശബരിമല വിഷയത്തിലെ നവോത്ഥാന പ്രസംഗങ്ങളും ശ്രീചിത്രന് സാംസ്കാരിക നായകനെന്ന പട്ടവും ചാര്‍ത്തി നല്‍കി.

എന്നാല്‍ യുവകവി കലേഷിന്റെ കവിത മോഷ്ടിച്ച്‌ മാഗസനില്‍ പ്രസിദ്ധീകരിച്ച വിവാദത്തില്‍ കൃത്യമായ വിശദീകരണം നല്‍കാന്‍ ദീപ നിശാന്തിനോ ശ്രീചിത്രനോ ഇതുവരെ കഴിഞ്ഞിട്ടില്ല. . ഇതിനിടയിലാണ് മാപ്പുമായി ശ്രീചിത്രൻ രംഗത്ത് വന്നിരിക്കുന്നത് . എന്താണ് സംഭവിച്ചത് എന്ന് ശ്രീചിത്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരിച്ചിരിക്കുന്നത് ദീപ നിശാന്തിനെ വെട്ടിലാക്കുന്ന തരത്തിലാണ്.

Astrologer

ഒന്നും പറയേണ്ടതില്ല എന്നു കരുതിയതാണ്. എവിടേക്കെന്നറിയാതെ പലരാലും വലിച്ചുകൊണ്ടു പോകുന്ന ഒരു വണ്ടിയിൽ അകപ്പെട്ട പ്രതീതിയിൽ എത്തിയതുകൊണ്ട് ഇത്രമാത്രം പറഞ്ഞു നിർത്തുന്നു.
സ്ഥിരമായി കവിതാസംവാദങ്ങൾ നടക്കുന്ന മുൻപുള്ള സമയത്ത് പലർക്കും കവിതകൾ അയച്ചുകൊടുത്തിരിക്കുന്നു. പ്രസ്തുത കവിതകളോടുള്ള ഇഷ്ടമായിരുന്നു ആകെ അതിന്റെ ആധാരം. അതിത്ര മേൽ വലിയ അശനിപാതമായി വന്ന് വീഴുമെന്ന് ആരുമേ പ്രതിക്ഷിച്ചിട്ടില്ല. ഇതൊക്കെ കഴിഞ്ഞിത്രയും കഴിഞ്ഞ് അതിൽ നിന്നൊരു കവിതയിപ്പോൾ ഒരു സർവ്വീസ് മാഗസിനിൽ വരാനും, അതിൽ തട്ടിത്തടഞ്ഞ് ഒടുവിൽ പ്രതിക്കൂട്ടിലെത്താനും സാഹചര്യമുണ്ടായത് ദൗർഭാഗ്യകരം എന്നേ പറയാനാവൂ. ഞാനിതിൽ ആരെയും അധിക്ഷേപിക്കുന്നില്ല. വർഷങ്ങൾക്കു മുൻപ് സുഹൃത്തുക്കൾക്കിടയിൽ അയക്കപ്പെട്ട ഒരു കവിത, കാലങ്ങൾക്കു ശേഷം ഒരു സർവ്വീസ് മാഗസിനിൽ വരുന്നു. വരുന്ന സമയം വളരെ ഗുരുതരവുമാണ്.

കവിതാ രചന കാമ്പസ് കാലത്ത് ഏതാണ്ടവസാനിപ്പിച്ച ആളാണ്. അതു കൊണ്ടു തന്നെ ഒരു മാഗസിനിലേക്കും കവിത നൽകാറില്ല, അങ്ങനെ നൽകാനായി പറഞ്ഞു കൊണ്ട് കവിത ആർക്കും നൽകിയിട്ടുമില്ല. വളച്ചുകെട്ടിപ്പറയേണ്ട കാര്യമേയില്ല – കവിത മറ്റൊരാളുടെ പേരിൽ വരുന്നതോടെ ആദ്യമായും അവസാനമായും അപമാനിക്കപ്പെടുന്നത് എഴുതിയ കവിയാണ്.

അതു കൊണ്ട് ഒരു കാര്യം ഇപ്പോൾ സ്പഷ്ടമായി പറയാൻ ഞാൻ രാഷ്ട്രീയമായി ബാദ്ധ്യതപ്പെട്ടവനാണ്. കലേഷിന്റെ വിഷമത്തോളം പ്രധാനമല്ല ഞാനിന്ന് അനുഭവിക്കുന്ന ഒറ്റപ്പെടലടക്കം ഒന്നും. ഇക്കാര്യത്തിൽ ആർക്കും ഒരു മറുപടിയുമില്ലാത്തത് കലേഷിന്റെ മുന്നിലുമാണ്. എത്ര ഒറ്റപ്പെട്ടാലും അവശേഷിക്കുന്ന പ്രിവിലേജുകൾക്ക് മുന്നിൽ നിന്നു കൊണ്ട് കലേഷിന്റെ കവിതയെക്കുറിച്ച് എന്നെപ്പോലൊരാൾ സംസാരിക്കുന്നതിലും വലിയ അശ്ലീലവും വയലൻസും വേറെയില്ല എന്ന രാഷ്ട്രീയബോദ്ധ്യം എനിക്കുണ്ട്. അതു കൊണ്ട്, ഈ സാഹചര്യത്തിലേക്ക് താങ്കളുടെ കവിത എത്തിച്ചേരുമെന്നറിഞ്ഞില്ലെങ്കിലും, കലേഷിന് ഇപ്പോഴനുഭവിക്കേണ്ടി വന്ന മാനസിക പ്രയാസത്തിനും അപമാനത്തിനും ഞാൻ കലേഷിനോട് മാപ്പു പറയുന്നു.

ഇന്നലെ വരെ പുകഴ്ത്തുകയും ഇന്ന് പരിഹസിക്കുകയും ചെയ്യുന്ന സുഹൃത്തുക്കളോട് – ഇന്നലെയും ഇന്നും ഞാൻ വിഗ്രഹമല്ല. അനവധി കുറവുകളിലൂടെയും പോരായ്മകളിലൂടെയും കടന്നു പോന്ന, പോകുന്ന സാധാരണ മനുഷ്യനാണ്. വലം കാലിലെ ചളി ഇടം കാലിൽ തുടച്ചും ഇടം കാലിലെ ചളി വലം കാലിൽ തുടച്ചും മുന്നോട്ടു നടക്കുന്ന ജീവിതത്തിലെ തെറ്റുകൾ എണ്ണാൻ മറ്റാരേക്കാളും നന്നായി കഴിയുക എനിക്കു തന്നെയാണ്. നാമോരോരുത്തർക്കും ഉള്ളിലേക്ക് തിരിഞ്ഞു നോക്കിയാൽ അങ്ങനെത്തന്നെയാണ്. കുറച്ചു കാലമായി നിരന്തരമായ തിരുത്തലുകൾക്ക് തയ്യാറാവുന്ന, പലതരം അപകർഷങ്ങളിൽ നിന്നും ക്രമേണ പിടിച്ചു കയറുന്ന ഒരു മനുഷ്യൻ എന്നേയുള്ളൂ. ഇക്കാര്യം മറ്റാരേക്കാളും സ്വയമറിയുന്നതിനാൽ തന്നെ, എത്ര പുകഴ്ത്തിയാലും ശകാരിച്ചാലും മുന്നോട്ട് സഞ്ചരിക്കാനാണ് ശ്രമിച്ചത്, ശ്രമിക്കുന്നത്.

പ്രളയ സമയത്ത് വീട് പൂർണ്ണമായും പോയതിനു ശേഷമുള്ള പ്രവർത്തനവും കാലവുമാണ് ഇന്ന് കേരളം വർഗീയ കലാപത്തിലേക്ക് വീഴുന്ന ഘട്ടത്തിലും പ്രതികരിക്കാനുള്ള ഊർജം നൽകിയത്. അധികമാരും പ്രതികരിക്കാത്ത ഒരു സമയത്ത് സംസാരിച്ച് തുടങ്ങിയതും ആ ആത്മവിശ്വാസത്തിലാണ്.
കഴിഞ്ഞ നാൽപ്പത്തഞ്ച് ദിവസമായി തെരുവുകളിൽ സംസാരിക്കുകയായിരുന്നു. സംസാരിച്ചതെന്താണ് എന്ന് മിക്കയിടത്തും റിക്കോഡഡ് ആണ്. നിരന്തരം കഴിയുന്നത്ര മനുഷ്യരോട് സംസാരിക്കാനാണ് ശ്രമിച്ചതും. അത് പലരാലും നിർവഹിക്കപ്പെട്ടു. കൂടെച്ചേരാൻ കഴിഞ്ഞു എന്നേ കരുതുന്നുള്ളൂ. മറ്റുള്ളവരോട് സംസാരിക്കുക എന്നതിെനാപ്പം സ്വയം സംസാരിക്കാനും നവീകരിക്കാനുമാണ് ശ്രമിച്ചത്. അതിന്റെ ഒരു ഘട്ടത്തിൽ ചിലതു ചെയ്യാനായി എന്ന അഭിമാനമുണ്ട്. ഇക്കാര്യത്തിൽ അവയെല്ലാം തകരുന്നെങ്കിൽ കഴിയും വരെ പിന്തുടരും, പക്ഷേ പുരോഗമന കേരളവും മുന്നോട്ടുള്ള ചരിത്രവും ഞാനവസാനിച്ചാലും യാത്ര തുടരും.

ഈ അവസരത്തിൽ മറ്റനേകം പഴയ കാര്യങ്ങൾ വീണ്ടും പൊങ്ങി വന്നു ചർച്ച ചെയ്യപ്പെടുന്നുണ്ട്. സത്യങ്ങളും അർദ്ധസത്യങ്ങളും നുണകളും കലർന്നൊരു സത്യാനന്തര ലോകത്ത് ആ ചർച്ചകൾക്ക് നല്ല അവസരമാണ്. അതിലൊന്നിലും ഈ സമയത്ത് പ്രതികരിക്കുന്നില്ല. വീട്ടിലുള്ള എല്ലാവരേയും ഉൾപ്പെടുത്തി വരെ പ്രചരിപ്പിക്കപ്പെടുന്ന പലതും എൽപ്പിക്കുന്ന ആഘാതങ്ങൾ നേരിടുന്നു. സന്ദർഭം ഈ സമയത്ത് മുതലെടുക്കുന്നവരുടെ ആർപ്പുവിളികൾ ഇക്കാര്യത്തിലൊന്നും പങ്കെടുക്കാത്ത അവരെക്കൂടി ഒറ്റപ്പെടുത്തുന്നു.

ഈ സമയവും കടന്നു പോകും എന്നു മാത്രം കരുതുന്നു. ആരെയും കുറ്റപ്പെടുത്താനോ അധിക്ഷേപിക്കാനോ ഇല്ല. എത്ര ഒറ്റപ്പെട്ടാലും എന്റെ പ്രിവിലേജുകളുടെ എക്കോ സിസ്റ്റം ലജ്ജിതനാക്കുന്നതിനാൽ ഇപ്പോഴും ഇക്കാര്യത്തിൽ ഏറ്റവും ആത്മാർത്ഥമായി, രാഷ്ട്രീയ ബോധ്യങ്ങളോടെ, കലേഷിനോട് ഒരിക്കൽക്കൂടി മാപ്പു പറയുന്നു.

Vadasheri Footer