
“പൊൻപണം”ചിറ്റ്സ് 3.10 ലക്ഷവും പലിശയും നൽകണം

തൃശൂർ : കുറിപ്രകാരം അടച്ച സംഖ്യ നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ രാമവർമ്മപുരം സ്വദേശി നിലയാറ്റിങ്ങൽ വീട്ടിൽ ലിഡോ ഡേവിസ് ഫയൽ ചെയ്ത ഹർജിയിലാണ് പൊൻപണം ചിട്ട്സ് (തൃശൂർ) പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ്ങ് ഡയറക്ടർക്കെതിരെ ഇപ്രകാരം വിധിയായതു്.

ലിഡോ 10,000 രൂപ തവണ സംഖ്യ വരുന്ന കുറിയിലാണ് ചേരുകയുണ്ടായതു്. 30 തവണ സംഖ്യ കൈപ്പറ്റിയതിന് ശേഷം സ്ഥാപനം കുറി നടത്തുകയുണ്ടായില്ല. അടച്ച സംഖ്യ തിരിച്ചാവശ്യപ്പെട്ടിട്ടും നൽകുകയുണ്ടായില്ല. തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു. എതിർകക്ഷി സ്ഥാപനം കുറി നടത്താതിരുന്നതിനാലാണ് ഹർജിക്കാരന് കുറി പൂർത്തിയാക്കാനാകാതിരുന്നതെന്ന് കോടതി നിരീക്ഷിച്ചു.
എതിർകക്ഷിയുടെ പ്രവൃത്തി തെറ്റാണെന്ന് വിലയിരുത്തിയ പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാരന് 3,00,000 രൂപയും ആയതിന് 2023 ഫെബ്രുവരി 8 മുതൽ 9% പലിശയും നഷ്ടപരിഹാരവും ചിലവിലേക്കുമായി 10,000 രൂപയും നൽകുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി
