Header 1 = sarovaram
Above Pot

പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസസ് തീരുവ കേന്ദ്രസർക്കാർ കുറച്ചു

ദില്ലി: പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസസ് തീരുവ കേന്ദ്രസർക്കാർ കുറച്ചു. പെട്രോളിന് ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയുമാണ് കുറച്ചത്. ഇന്ധന വിലയ്ക്ക് എതിരെ രാജ്യവ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാര്‍ തീരുമാനം. ഇന്ധനത്തിന്‍റെ വാറ്റ് കുറയ്ക്കാൻ സംസ്ഥാനങ്ങളും തയ്യാറാകണമെന്ന് കേന്ദ്ര സർക്കാര്‍ ആവശ്യപ്പെട്ടു. ഇന്ന് അർധരാത്രി മുതല്‍ ഇളവ് നിലവില്‍ വരും. തീരുമാനം കര്‍ഷക‍ർക്ക് വലിയ ഗുണകരമാകുമെന്നും ആകെ സമ്പദ് രംഗത്തിന് തന്നെ ഉണര്‍വാകുമെന്നും കേന്ദ്രസർക്കാര്‍ വ്യക്തമാക്കി.

Astrologer

നിലവില്‍ പെട്രോളിന് ലിറ്ററിന് 32 രൂപയും ഡീസലിന് 31 രൂപയുമാണ് എക്സൈസ് തീരുവയായി കേന്ദ്രസർക്കാർ ഈടാക്കുന്നത്. ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാൻ സംസ്ഥാന സർക്കാരുകളും ഇന്ധനങ്ങള്‍ക്ക് മേല്‍ ചുമത്തുന്ന വാറ്റ് കുറക്കാന്‍ തയ്യാറാകണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. ഇന്ധന വിലയ്ക്ക് എതിരെ രാജ്യവ്യാപകമായി ഉയരുന്ന പ്രതിഷേധവും നിലവിലെ കര്‍ഷക പ്രക്ഷോഭവുമെല്ലാം കണക്കിലെടുത്താണ് വില കുറയ്ക്കാൻ സർക്കാര്‍ നിര്‍ബന്ധിതമായത്.

ലോക്സഭ നിയമസഭ ഉപതെരഞ്ഞെടുപ്പിലെ പ്രകടനം മോശമായതും തീരുമാനത്തിന് വഴിവെച്ചു. ഉത്തര്‍പ്രദേശ് അടക്കമുള്ള നിയമസഭ തെരഞ്ഞെടുപ്പില്‍ ഇന്ധനവില പ്രതിപക്ഷം വലിയ പ്രചാരണ വിഷയമായി ഉയര്‍ത്താനിരിക്കെ കൂടിയാണ് തീരുവ കുറക്കാനുള്ള തീരുമാനം കേന്ദ്രമെടുത്തത്. കഴിഞ്ഞ മാർച്ചിലെ ലോക്ഡൗണിന് ശേഷം പെട്രോളിന് 14 ഉം ഡീസലിന് 12 ഉം രൂപയുമാണ് കേന്ദ്രസർക്കാര്‍ എക്സൈസ് തീരുവ ഇനത്തില്‍ കൂട്ടിയത്. അത്രയും ഇളവ് വരുത്താൻ ഇനിയും സർക്കാർ തയ്യാറായിട്ടില്ല. മോദി സർക്കാരിന്‍റേത് തട്ടിപ്പ് മാത്രമാണെന്ന് യുപിഎ സർക്കാരിന്‍റെ കാലത്തെ എക്സൈസ് തീരുവയും ഇപ്പോഴത്തെ തീരുവയും പങ്കുവെച്ച് കോണ്‍ഗ്രസ് പറ‍ഞ്ഞു.

എക്സൈസ് തീരുവ കുറയ്ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനം കോണ്‍ഗ്രസിന്റെ പ്രതിഷേധങ്ങളുടെ ഫലമാണെന്നാണ് നേതാക്കള്‍ അവകാശപ്പെട്ടു . രാജ്യവ്യാപകമായി കോൺഗ്രസ് നടത്തിയ ചെറു സമരങ്ങൾ ഫലം കണ്ടെന്നും അവകാശ സമരങ്ങളെ അടിച്ചമർത്താൻ ഏത് തമ്പുരാൻ വന്നാലും അതിന് വഴങ്ങി കൊടുക്കാൻ കോൺഗ്രസിന് സൗകര്യമില്ലെന്നും കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ പ്രതികരിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുധാകരന്‍റെ പ്രതികരണം. ഇന്ധനവിലയിൽ ജനത്തിന് താൽക്കാലിക ആശ്വാസമായി. കോൺഗ്രസിന്‍റെ സമരത്തെ തകർക്കാൻ ശ്രമിച്ചവർക്കും നാളെ മുതൽ കുറഞ്ഞ വിലയിൽ ഇന്ധനം ലഭ്യമാകും. ഇന്ധന വില ഇനിയും കുറയേണ്ടതുണ്ട്. കരുത്തുറ്റ പ്രതിഷേധങ്ങളുമായി കോൺഗ്രസ് ജനങ്ങൾക്കൊപ്പം തെരുവിലുണ്ടാകുമെന്നും കെപിസിസി പ്രസിഡന്‍റ് ഫേസ്ബുക്കില്‍ കുറിച്ചു.

പെട്രോളിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയും കുറയുന്ന രീതിയിൽ എക്സൈസ് തീരുവ കുറയ്ക്കാനുള്ള തീരുമാനം ജനങ്ങൾക്ക് താൽക്കാലിക ആശ്വാസം നൽകുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. അപ്പോഴും 2014ൽ യു. പി. എ. സർക്കാർ ഈടാക്കിയിരുന്ന നികുതിയുടെ ഇരുന്നൂറ്‌ ശതമാനമെങ്കിലും ഇപ്പോഴും സർക്കാർ ജനങ്ങളിൽ നിന്ന് ഈടാക്കുന്നുണ്ട് എന്നതാണ് വാസ്തവം. സർക്കാരിന്റെ ദീപാവലി സമ്മാനം എന്നൊക്കെ വ്യാഖ്യാനം നൽകുന്നവർ അത് മറന്നു പോവരുത്. ഉപതിരഞ്ഞെടുപ്പുകളിൽ ഉണ്ടായ തിരിച്ചടിയും ഉയർന്ന് വരുന്ന ജനകീയ പ്രക്ഷോഭങ്ങളുടെ സമ്മർദ്ദവും ആണ് സർക്കാരിനെ ഇപ്പോൾ ഈ നടപടിക്ക് പ്രേരിപ്പിച്ചിരിക്കുന്നതെന്ന് സതീശന്‍ പറഞ്ഞു.

കോൺഗ്രസ് വിലനിയന്ത്രണാധികാരം കമ്പനികൾക്ക് നൽകിയതാണ് ഇന്ധന വില കൂടാൻ കാരണം എന്ന വാദം ഉയർത്തി ജനങ്ങളെ പിഴിഞ്ഞ് കൊണ്ടിരിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വാദം പൊള്ളയാണെന്ന് തെളിയിക്കുന്നത് കൂടിയാണ് ഈ നടപടി. വിപണി വില നിശ്ചയിക്കുക എന്ന മൻമോഹൻ സിംഗ് സർക്കാരിന്റെ നയമല്ല, അടിസ്ഥാന വിലയിൽ മുന്നൂറ്‌ ഇരട്ടിയോളം കേന്ദ്ര സർക്കാർ കൂട്ടിയ എക്സൈസ് തീരുവയും അതിനനുസരിച്ചു വർധിക്കുന്ന സംസ്ഥാന സർക്കാരിന് ലഭിക്കുന്ന ടാകസും സെസ്സും ആണ് വില വർധിപ്പിക്കുന്നതെന്നു ഇതോടെ വ്യക്തമാവുകയാണ്. കേന്ദ്ര സർക്കാർ ചെയ്യേണ്ടത് ന്യായമായ എക്സൈസ് തീരുവ മാത്രം ഈടാക്കി ഇന്ധനം ജനങ്ങൾക്ക് നൽകുക എന്നതാണ്. അവശ്യ സാധനങ്ങളുടെ വില ഉൾപ്പടെ ജനങ്ങളുടെ ജീവിതത്തിൽ കാര്യമായ മാറ്റം ഉണ്ടാക്കാൻ അത് ഉപകരിക്കും. അതിനുള്ള നടപടിയാണ് വേണ്ടത്- പ്രതിപ ക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

സെപ്റ്റംബർ 24 മുതലാണ് ഇന്ധന വില വർധിക്കാൻ തുടങ്ങിയത്. ഈ വർഷം ഇതുവരെ പെട്രോൾ വില 31 ശതമാനവും ഡീസൽ വില 33 ശതമാനവുമാണ്. കഴിഞ്ഞ 10 മാസത്തിനിടെ പെട്രോൾ വില 26.06 രൂപയും ഡീസൽ വില 25.91 രൂപയും വർധിച്ചു.ഇതേ കാലത്ത് ക്രൂഡ് ഓയിൽ വില ഇരട്ടിയായി. ഒക്ടോബറിൽ കൊവിഡ് വ്യാപനത്തെ തുടർന്ന് ബാരലിന് ശരാശരി 40.66 ഡോളറിലേക്ക് താഴ്ന്ന ക്രൂഡ് വില, കഴിഞ്ഞമാസം 86 ഡോളറിലെത്തി. ജനുവരിയിൽ 54.79 ഡോളറായിരുന്നു ബ്രെന്റ് ക്രൂഡ് ഓയിലിന്റെ ശരാശരി വില.

Vadasheri Footer