Madhavam header
Above Pot

ശ്രീ പെരുന്തട്ട ശിവക്ഷേത്രത്തിലെ രണ്ടാം അതിരുദ്രം വസോർധാരയോടെ സമാപിച്ചു

ഗുരുവായൂർ : ഗുരുവായൂർ ശ്രീ പെരുന്തട്ട ശിവക്ഷേത്രത്തിലെ രണ്ടാം അതിരുദ്രമഹായജ്ഞത്തിന് ഭക്തിസാന്ദ്രമായ വസോർധാരയോടെ സമാപനമായി. ക്ഷേത്രത്തിൽ 11 ദിവസമായി നടന്നു വന്നിരുന്ന രണ്ടാമത് അതിരുദ്ര മഹായജ്ഞത്തിന്റെ അവസാന ദിനത്തിൽ മഹാദേവന് വസോർധാര നടന്നു. രാവിലെ 4 മുതൽ ക്ഷേത്ര യജ്ഞശാലയിൽ കലശപൂജ നടന്നു. തുടർന്ന് ശ്രീ രുദ്ര ജപമന്ത്രത്താൽ മുഖരിതമായ അന്തരീക്ഷത്തിൽ മഹാദേവന് വസോർധാരയും 122 കലശാഭിഷേകങ്ങളും ഹോമവും നടന്നു. ചടങ്ങുകൾക്ക് തന്ത്രി ചേന്നാസ് ശ്രീകാന്ത് നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു.

തുടർന്ന് നടന്ന സമാദരണ സദസ്സിന്റെ ഉദ്ഘാടനം റിട്ട ഹൈക്കോടതി ജസ്റ്റീസ് ആർ ഭാസ്‌കരൻ നിർവ്വഹിച്ചു. ക്ഷേത്ര പരിപാലന സമിതി പ്രസിഡന്റ് കോങ്ങാട്ടിൽ അരവിന്ദാക്ഷ മേനോൻ അധ്യക്ഷത വഹിച്ചു. കേരളത്തിൽ 6 ഓളം അതിരുദ്രയജ്ഞത്തിനും 50 ഓളം മഹാരുദ്രത്തിനും കാർമ്മികത്വം വഹിച്ച യജ്ഞാചാര്യൻ കിഴിയേടം രാമൻ നമ്പൂതിരിയെ രുദ്രവാചസ്പതി പ്രശസ്തി പത്രവും പൊന്നാടയും സ്വർണ്ണപതക്കവും നൽകി ആദരിച്ചു. യജ്ഞത്തിന് ആചാര്യന്മാരായി കാർമ്മികത്വം വഹിച്ച 130 ഓളം യജ്ഞാചാര്യന്മാരെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിക്കുകയുണ്ടായി. ദേവസ്വം ഭരണസമിതി ചെയർമാൻ അഡ്വ കെ.ബി മോഹൻദാസ് , സാഹിത്യകാരൻ ചൊവ്വല്ൂർകൃഷ്ണൻകുട്ടി എന്നിവർ മുഖ്യാതിഥികളായി. ചടങ്ങിൽ ആർ പരമേശ്വരൻ, ആലക്കൽ ജയറാം, മുരളി മോഹൻ കണ്ണൂർ, ജനു ഗുരുവായൂർ എന്നിവർ സംസാരിച്ചു. തുടർന്ന് ഗുരുവായൂർ ഭജന മണ്ഡലിയുടെ സമ്പ്രദായ ഭജനയും അരങ്ങേറി.

Vadasheri Footer