
പഴയ കോപ്പിയർ നൽകി വഞ്ചിച്ചു , വിലയും , നഷ്ടവും ,പലിശയും നൽകണമെന്ന് ഉപഭോക്തൃ കോടതി

തൃശൂർ : തകരാറുള്ള പഴയ കോപ്പിയർ മെഷ്യൻ നല്കിയെന്നാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരിക്ക് അനുകൂല വിധി. തൃശൂർ ചേർപ്പ് പുന്നപുള്ളി വീട്ടിൽ സുനിത ശ്യാമളൻ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ വെസ്റ്റ് ഫോർട്ടിലെ കോപ്പിയർ സർവ്വീസ് പോയൻ്റ് ഉടമക്കെതിരെ വിധിയായതു്. 81,060/- രൂപ നൽകിയാണ് സുനിത മെഷ്യൻ വാങ്ങി യത്. വാങ്ങി ആറ് മാസം കഴിഞ്ഞതോടെ കോപ്പികൾ തെളിയാതെയും കോപ്പിയിൽ വരകൾ രൂപപ്പെട്ടും തകരാർ ആയി .

പരാതിക്കാരി മെഷ്യൻ വിശദമായി പരിശോധിച്ചപ്പോൾ പഴക്കം ചെന്ന മെഷ്യൻ നൽകി കബളിപ്പിക്കുകയായിരുന്നു എന്ന് മനസ്സിലായി. തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു. പഴയതും ഉപയോഗിച്ചതുമായ മെഷ്യനാണ് വില്പന നടത്തിയതെന്നു് കോടതി നിയോഗിച്ച വിദഗ്ദ കമ്മീഷണർ റിപ്പോർട്ടിൽ വ്യക്തമാക്കി. എതിർകക്ഷിയുടെ പ്രവൃത്തി സേവനത്തിലെ വീഴ്ചയും അനുചിത ഇടപാടുമാണെന്ന് കോടതി വിലയിരുത്തി.

തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി പരാതിക്കാരിക്ക് കോപ്പിയറിൻ്റെ വിലയായ 81,060/- രൂപയും ഹർജി തിയ്യതി മുതൽ 6 % പലിശയും നഷ്ടപരിഹാരമയി 10,000/- രൂപയും നൽകുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരിക്ക് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി