പട്ടാമ്പിയിൽ കിണറ്റിലിറങ്ങി ശ്വാസതടസ്സം നേരിട്ട് ചികിത്സയിൽ കഴിഞ്ഞിരുന്ന മൂന്നാമനും മരണത്തിന് കീഴടങ്ങി

പട്ടാമ്പി: തൃത്താല കൊപ്പത്ത് കിണറ്റിലിറങ്ങി ശ്വാസതടസ്സം നേരിട്ട് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മൂന്നാമനും മരണത്തിന് കീഴടങ്ങി . തൃത്താല കൊപ്പം കരിമ്പനക്കൽ വീട്ടിൽ സുരേഷ് (40), മൈലാടുംകുന്ന് വീട്ടിൽസുരേന്ദ്രന്‍ (36) എന്നിവർ ഞായറാഴ്ച മരിച്ചിരുന്നു. ഇവരെ രക്ഷിക്കാൻ മൂന്നാമതിറങ്ങിയ സുരേന്ദ്രന്റെ സഹോദരൻ കൃഷ്ണൻകുട്ടി (30) യാണ് തിങ്കളാഴ്ച പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ മരിച്ചത്.

വീട്ടിലെ കിണറ്റിൽ മോട്ടോറിൽ കുടുങ്ങി ചത്ത അണ്ണാനെ പുറത്തെടുക്കാൻ സുരേഷാണ് ആദ്യം കിണറിൽ ഇറങ്ങിയത്. ബോധക്ഷയം നേരിട്ട് വെള്ളത്തിൽ വീണ സുരേഷിനെ രക്ഷിക്കാനോടിയെത്തി കിണറ്റിലിറങ്ങിയ അയൽക്കാരായ സഹോദരങ്ങളും അപകടത്തിൽ പെടുകയായിരുന്നു. മൂന്നുപേരുടെയും അപകടമരണം നാടിനെ കണ്ണീരിലാഴ്ത്തി.

ഞായറാഴ്ച രാവിലെ 9.30നാണ് നാടിനെ നടുക്കിയ സംഭവം. വീട്ടുകിണറ്റിൽ വീണ അണ്ണാനെ രക്ഷിക്കാൻ സുരേഷാണ് ആദ്യം കിണറ്റിലിറങ്ങിയത്. സുരേഷിന് ബോധക്ഷയമുണ്ടായപ്പോൾ വീട്ടുകാരുടെ കരച്ചിൽകേട്ട് അയൽവാസിയായ സുരേന്ദ്രൻ ഓടിയെത്തി കിണറ്റിലിറങ്ങുകയും ചെയ്തു.