Above Pot

പാലക്കാട് വീണ്ടും കൊലപാതകം , ആർ എസ് എസ് നേതാവിനെ കടയിൽ കയറി വെട്ടിക്കൊലപ്പെടുത്തി.

പാലക്കാട്: പാലക്കാട്ട് മേലാമുറിയിൽ ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി. ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖായിട്ടുള്ള ശ്രീനിവാസനെയാണ് വെട്ടിക്കൊന്നത്. ഉച്ചയ്ക്ക് ഒരു മണിയോടെ ശ്രീനിവാസനെ കടയില്‍ കയറിവെട്ടുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രണ്ടു മണിയോടെ മരിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിനെ പാലക്കാട് എലപ്പുള്ളിയില്‍ വെട്ടികൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ കൊലപാതകം.

Astrologer

ആറ് പേരാണ് കൊലയാളി സംഘത്തിൽ ഉണ്ടായിരുന്നത് എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മൂന്ന് പേർ ബൈക്കിലിരുന്നുവെന്നും മൂന്ന് പേർ ചേര്‍ന്ന് ശ്രീനിവാസനെ വെട്ടി എന്നുമാണ് പൊലീസ് കരുതുന്നത്.

. പാലക്കാട്ടെ എസ് കെ എസ് ഓട്ടോസ് എന്ന സ്ഥാപനം നടത്തുന്ന ആളാണ് ശ്രീനിവാസൻ. കടയുടെ ഉള്ളില്‍ ഇരിക്കുകയായിരുന്നു ശ്രീനിവാസനെ രണ്ട് ബൈക്കുകളിലായെത്തിയ അഞ്ചംഗം സംഘം ആക്രമിക്കുക ആയിരുന്നെന്ന് ദൃക്സാക്ഷി പറഞ്ഞു. ഗുരുതര പരിക്കുകളേറ്റ ശ്രീനിവാസനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൈക്കും കാലിനും തലയുടെ ഭാഗത്തും ശ്രീനിവാസന് വെട്ടേറ്റിരുന്നു.

കൊലപാതകത്തിന് പിന്നില്‍ എസ്‍ഡിപിഐ പ്രവര്‍ത്തകരാണെന്നാണ് ബിജെപി ആരോപിക്കുന്നത്. ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസന്‍റെ മരണത്തില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനമാണ് ബിജെപി ഉന്നയിക്കുന്നത്. പൊലീസിന് ഗുരുതര വീഴ്ച്ചയുണ്ടായതായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍ പറഞ്ഞു. അക്രമം തടയാന്‍ പൊലീസിനായില്ലെന്നും കൊലയാളി സംഘത്തെ കണ്ടെത്താന്‍ ശ്രമിച്ചില്ലെന്നും കൃഷ്ണകുമാര്‍ കുറ്റപ്പെടുത്തി.

കൊലപാതകം നടന്ന മേലാമുറിയില്‍ കനത്ത പൊലീസ് കാവലാണ് ഒരുക്കിയിരിക്കുന്നത്. പാലക്കാട് ജില്ലയില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കും. എറണാകുളം റൂറലിൽ നിന്നും ഒരു കമ്പനി സേന പാലക്കാട് എത്തും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

പോപ്പുലര്‍ ഫ്രണ്ട് , ആര്‍.എസ്.എസ് അനുഭാവികളുടെ കൊലപാതകത്തെ തുടര്‍ന്ന് മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും തുടര്‍ന്ന് ക്രമസമാധാന നില തടസപ്പടാനുമുളള സാധ്യത മുന്നില്‍ കണ്ട് പാലക്കാട് ജില്ലാ പരിധിയില്‍ ഏപ്രില്‍ 20ന് വൈകീട്ട് 6 മണി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ച് അഡീഷ്‌നല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് കെ.മണികണ്ഠന്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഇത് പ്രകാരം പൊതുസ്ഥലങ്ങളില്‍ അഞ്ചോ അതിലധികമൊ പേര്‍ ഒത്തു ചേരുന്നത് നിരോധിച്ചിട്ടുണ്ട്. പൊതു സ്ഥലങ്ങളില്‍ യോഗങ്ങളൊ, പ്രകടനങ്ങളൊ,ഘോഷയാത്രകളൊ പാടില്ല.ഇന്ത്യന്‍ ആമ്‌സ് ആക്ട് സെക്ഷന്‍ 4 പ്രകാരം പൊതുസ്ഥലങ്ങളില്‍ വ്യക്തികള്‍ ആയുധമേന്തി നടക്കുന്നതും നിരോധിച്ചിട്ടുണ്ട്.ഇന്ത്യന്‍ എക്‌സിപ്ലോസീവ് ആക്ട് 1884 സെക്ഷന്‍ 4 പ്രകാരം പൊതുസ്ഥങ്ങളില്‍ സ്‌ഫോടകവസ്തുക്കള്‍ കൈവശം വെക്കുന്നതും അപ്രതീക്ഷിത സംഭവങ്ങള്‍ ഉടലെടുക്കും വിധം സമൂഹത്തില്‍ ഉഹപോഹങ്ങള്‍ പരത്തുകയോ ചെയ്യാന്‍ പാടുളളതല്ലായെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. അവശ്യസേവനങ്ങള്‍ക്കും ലോ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികള്‍ക്കും ഉത്തരവ് ബാധകമല്ല


Vadasheri Footer