
ഒരുമനയൂരിലെ റോഡുകളുടെ ശോച്യാവസ്ഥ, യു ഡി എഫിന്റെ സായാഹ്ന ധർണ

ചാവക്കാട് : ഒരുമനയൂര്‍ പഞ്ചായത്തിലെ റോഡുകളുടെ ശോചനീയാവസ്ഥക്കെതിരെ ഓഗസ്റ്റ് ഒന്നിന് ഒരുമനയൂർ യുഡിഎഫ് കമ്മറ്റി സായാഹ്ന ധര്‍ണ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദേശീയ പാതയുടെ നിർമാണ കമ്പനിയായ ശിവാലയ ഗ്രൂപ്പ്
വില്യംസ് മുതല്‍ ചാവക്കാട് വരെയുള്ള റോഡ് മുഴുവനായി ടാറിംഗ് നടത്തിയിട്ടില്ല. അശാസ്ത്രീയമായി കട്ട വിരിച്ചത് മൂലം അപകടങ്ങള്‍ പതിവായി.
നിലവിൽ മഴപെയ്‌താൽ ഇവിടെ ചളിക്കുണ്ടും വെയിൽ ഉദിച്ചാൽ പൊടി ശല്യവും രൂക്ഷമാണ്. ഇതിന് അറുതി വരുത്തുമെന്ന് പറഞ്ഞ് സ്ഥലം എം.എൽ.എ. ജെ.കെ. മാർബിൾസ് മുതൽ ബൈപ്പാസ് വരെ കാന നിർമ്മിക്കാൻ 85 ലക്ഷം രൂപ അനുവദിച്ചുവെന്ന് പറഞ്ഞ് മുണ്ട് മാടി കുത്തി ഫോട്ടോയ്ക്ക് പോസ് ചെയ്ത് എന്നല്ലാതെ പരിസരവാസികൾക്കും യാത്രക്കാർക്കും ഒരു ഗുണവും ഉണ്ടായിട്ടില്ലെന്ന് യുഡിഎഫ് കൺവീനർ കെ. ജെ.ചാക്കോ പറഞ്ഞു.

ഈ റോഡിന് രണ്ട് കോടി നാൽപത്തഞ്ച് ലക്ഷം രൂപ വരും എന്ന് എംഎൽഎ പ്രഖ്യാപിച്ചു. എന്നാൽ ഈ റോഡ് ഹൈവേ അതോറിറ്റിയുടെയോ സംസ്ഥാന സർക്കാരിന്റെയോ കീഴിലാണോ എന്നുപോലും വ്യക്തതയില്ല. കപട നാടകം നടത്തുന്ന എംഎൽഎയും ഇതൊന്നും അറിഞ്ഞില്ലേ എന്ന് നടിക്കുന്ന തൃശ്ശൂര് എംപിയും ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്ന് ചാക്കോ കുറ്റപ്പെടുത്തി.
2022 മുതൽ 2025 വരെയുള്ള 3 സാമ്പത്തിക വർഷങ്ങളായി ഫണ്ട് ലാപ്സാക്കി പഞ്ചായത്ത് ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് യു.ഡി.എഫ്. ഭാരവാഹികൾ ആരോപിച്ചു .
ദേശീയപാതയിൽ ഗതാഗത നിയന്ത്രണം വന്നാൽ ജനങ്ങൾ ആശ്രയിക്കുന്നത് സമാന്തര റോഡിനെയാണ്. ഈ റോഡിന് 50 ലക്ഷം രൂപ എംഎൽഎ അനുവദിച്ചുവെന്ന് പറഞ്ഞ് പ്രചരണം തുടങ്ങിയിട്ട് വർഷങ്ങളായി.
കിഴക്കൻ മേഖലയിലെ ജനങ്ങൾക്ക് ദേശീയപാതയിലേക്ക് എത്താൻ സാധിക്കുന്നതും ആയിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന ഇസ്ലാമിക് ഹയർ സെക്കൻഡറി സ്‌കൂളിലേക്കു മുള്ള ഏക റോഡും തകർന്ന അവസ്ഥയാണ്.

തെക്കേതലക്കൽ പള്ളിയിലേക്കുള്ള ഫെറി റോഡ് ഫിഷറീസ് ഡിപ്പാർട്മെന്റിന്റെ ഹാർബർ എഞ്ചിനീയറിംഗ് വിഭാഗം എം. എൽ. എ. യുടെ നിർദേശ പ്രകാരം പ്രവർത്തി ആരംഭിച്ചതാണ്. എന്നാൽ കാനയുടെ പ്രവർത്തി കഴിഞ്ഞപ്പോൾ ഫണ്ട് കഴിഞ്ഞുവെന്നാണ് പറയുന്നത്. ഈ പ്രവർത്തി മൂലം നേരത്തെ ഉണ്ടായ വെള്ളക്കെട്ട് മുൻപത്തേതിനേക്കാൾ രൂക്ഷമാവുകയും റോഡ് സഞ്ചാരയോഗ്യമല്ലാതായി.
പഞ്ചായത്തിന്റെ വരുമാനം വർദ്ധിപ്പിക്കാൻ എന്ന പേരിൽ കമ്മ്യൂണിറ്റി ഹാളിന്റെ വാടക ഏകകണ്ഠമായി വർദ്ധിപ്പിച്ചു.ജില്ല പഞ്ചായത്തിൽ നിന്നും അനുവദിച്ചു കിട്ടിയ വനിത ജിം പതിമൂന്നാം വാർഡിൽ സ്ഥലവും സൗകര്യവും ഉണ്ടായിട്ടുപോലും പണിപൂർത്തീകരിച്ച് തുറന്നുകൊടുക്കാൻ ഇതുവരെ സാധിച്ചിട്ടില്ല.
പഞ്ചായത്തിലെ ക്ലബ്ബുകൾക്ക് അനുവദിക്കേണ്ട സ്പോർട്‌സ് കിറ്റ് ഗ്രാമസഭയിൽ നിന്നും അപേക്ഷ ക്ഷണിച്ച് നടപടികൾ പൂർത്തീകരിച്ചിട്ടും വിതരണം നടത്താതെ യുവജനങ്ങളെ പറ്റിച്ചു.
ഇത്തരത്തിലുള്ള പഞ്ചായത്തിന്റെ അനാസ്ഥ ജനങ്ങൾ തിരിച്ചറിയണമെന്ന ഉദ്ദേശത്തോടെ ഓഗസ്റ്റ് ഒന്നിന് യുഡിഎഫ് കമ്മിറ്റി സായാഹ്ന ധര്‍ണ സംഘടിപ്പിക്കുന്നത്. നാളെ വൈകിട്ട് നാലിന് മൂന്നാംകല്ല് സെന്ററില്‍ നടക്കുന്ന സായാഹ്ന ധർണ്ണ മുൻ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. കെ. വി. അബ്ദുല്‍ ഖാദര്‍, അന്‍വര്‍ അറക്കൽ, ആര്‍.എസ്. ഷക്കീര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.