Madhavam header
Above Pot

വയോധികയുടെ പോരാട്ട വീര്യത്തിന് മുന്നിൽ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ മുട്ടുമടക്കി

ഗുരുവായൂർ : വയോധികയുടെ പോരാട്ട വീര്യത്തിന് മുന്നിൽ ഗുരുവായൂരിലെ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ മുട്ടുമടക്കി . കുടിവെള്ളം ലഭിക്കാത്തതിനെ തുടര്‍ന്ന് തനിച്ച് താമസിക്കുന്ന വയോധിക ഗുരുവായൂര്‍ വാട്ടര്‍ അതോറിറ്റി ഓഫീസിന് മുന്നില്‍ രാവിലെ മുതൽ കുത്തിയിരിപ്പ് നടത്തിയത് . ചാവക്കാട് ഒരുമനയൂര്‍ അമ്പലത്താഴത്ത് പങ്കജവിലാസത്തില്‍ പരേതനായ നടരാജ പിള്ളയുടെ ഭാര്യ പങ്കജവല്ലിയാണ് കുടി വെള്ളത്തിനായി കുത്തിയിരിപ്പ് സമരം നടത്തിയത് .

രണ്ട് വര്‍ഷത്തേക്ക് മുന്‍കൂറായി വെള്ളക്കരം അടച്ചിട്ടും എട്ട് ദിവസമായി കുടിക്കാന്‍ ഒരിറ്റ് വെള്ളം ലഭിക്കുന്നില്ലെന്ന് ഇവര്‍ പറയുന്നു. വീട് നില്‍ക്കുന്ന പരിസരം കെണ്ടയ്ന്‍മെന്റ് സോണായതിനാല്‍ കുടിവെള്ളം ലഭിക്കാന്‍ മറ്റുമാര്‍ഗങ്ങളില്ല. വീട്ടുപരിസരത്തെ ജലസ്രോതസ്സുകളെല്ലാം ഉപ്പ് വെള്ളമാണ്. വര്‍ഷങ്ങളായി രാവിലെയും വൈകീട്ടും പേരിന് മാത്രമായാണ് വെള്ളം ലഭിച്ചിരുന്നത്. ദിവസങ്ങളായി അതും നിലച്ചതോടെ നിരന്തരം വാട്ടര്‍ അതോറിറ്റി ഓഫീസില്‍ കയറിയിറങ്ങുകയായിരുന്നു. എന്നിട്ടും ഫലമില്ലാതെ വന്നപ്പോഴാണ് രാവിലെ ഒമ്പത് മണിയോടെ പായയുമായി വാട്ടര്‍ അതോറിറ്റി ഓഫീസിലെത്തി കുത്തിയിരിപ്പ് തുടങ്ങിയത്. വീട്ടില്‍ വെള്ളം ലഭിച്ചെന്ന് അയല്‍ക്കാര്‍ അറിയിച്ചാല്‍ മാത്രമേ കുത്തിയിരിപ്പ് അവസാനിക്കുകയുള്ളുവെന്ന് ഇവര്‍ പറഞ്ഞു.

Astrologer

ഇവരുടെ സങ്കടങ്ങള്‍ കരഞ്ഞ് പറയുന്നത് കണ്ട് നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി.ഉദയന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളെത്തി വാട്ടര്‍ അതോറ്റി ഉദ്യോഗസ്ഥരോട് എത്രയും പെട്ടെന്ന് ഇവര്‍ക്ക് വെള്ളം ലഭിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു. സംഭവം കൈവിട്ടു പോകുമെന്ന് കണ്ട വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ പ്രശ്ന പരിഹാരത്തിനായി ഇറങ്ങി ലൈനിലെ തടസമാണ് വയോധികയുടെ വീട്ടിലെ വെള്ളം കുടി മുട്ടിച്ചത് . നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ ആ തടസം എവിടെയാണെന്ന് കണ്ടെത്തി തടസം നീക്കി വൈകീട്ട് വീട്ടിലേക്ക് വെള്ളം എത്തിച്ചു . വെള്ളം വീട്ടിൽ എത്തി എന്ന് വാർഡ് അംഗം ഫോണിൽ അറിയിച്ചതിനെ തുടർന്ന് വൈകീട്ട് അഞ്ചേമുക്കാലോടെ സമരം അവസാനിപ്പിച്ച് വിജയശ്രീലാളിതയായി വയോധിക വീട്ടിലേക്ക് മടങ്ങി

Vadasheri Footer