Above Pot

മഴയിലും ആവേശം ചോരാതെ കുടമാറ്റം, കാണാൻ ജനസഹസ്രം

തൃശൂർ: കൊവിഡ് നിയന്ത്രണങ്ങളെല്ലാം പിൻവലിച്ചതോടെ പൂരത്തിന്റ ആവേശം പങ്കിടാൻ ജനസഹസ്രം തേക്കിൻകാട്ടേക്ക് ഒഴുകിയെത്തി. തൃശൂർ പൂരത്തിന്റെ ഏറ്റവും വർണാഭമായ ആഘോഷചടങ്ങിലൊന്നായ കുടമാറ്റം അത്യുഗ്രൻ മഴയത്തും അതിഗംഭീരമായി നടന്നു. വൈകിട്ട് അഞ്ചരയോടെയാണ് ജനലക്ഷങ്ങൾ സാക്ഷിയാകുന്ന ഭഗവതിമാരുടെ കൂടിക്കാഴ്ചയും കുടമാറ്റവും ആരംഭിച്ചത്. ദേവീരൂപവും, ബുദ്ധനും, മഹാവിഷ്‌ണുവും അങ്ങനെ വിവിധ തരം കുടകൾ മാറി പാറമേക്കാവ് തിരുവമ്പാടി വിഭാഗങ്ങൾ പൂരം കുടമാറ്റം മനോഹരമാക്കി. ഇടയ്‌ക്ക് കനത്തമഴയിലും കുടമാറ്റം കാണാനെത്തിയ ആയിരങ്ങൾക്ക് ആവേശം തെല്ലും ചോർന്നില്ല.

ഘടകപൂരങ്ങളുടെ വരവോടെ രാവിലെ ഏഴ് മണിയ്‌ക്ക് തന്നെ സജീവമായ പൂരപറമ്പിൽ കനത്ത സുരക്ഷയാണ് ഇത്തവണ ഏർപ്പെടുത്തിയിരുന്നത്.തെക്കേനടയിലെ പൊലീസ് കൺട്രോൾ റൂമിന് മുന്നിലായി സ്‌ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമായി പൂരം ആസ്വദിക്കുന്ന സൗകര്യമുള‌ള സ്‌ത്രീസൗഹൃദ പൂരമായിരുന്നു ഇത്തവണ. കോങ്ങാട് മധുവിന്റെ പ്രാമാണികത്വത്തിൽ തിരുവമ്പാടിയുടെ മഠത്തിൽ വരവ് പഞ്ചവാദ്യം നടന്നു. രണ്ടരയോടെ പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളം കൊട്ടിക്കയറി. ഇനി പുലർച്ചെ മൂന്ന് മണി മുതൽ അഞ്ച് വരെയാണ് വെടിക്കെട്ട്. നാളെ രാവിലെ ഒൻപതിന് ശ്രീമൂലസ്ഥാനത്ത് പൂരം വിടചൊല്ലിപ്പിരിയും.

Astrologer

രാവിലെ പൂരത്തിനിടെ ആനയിടഞ്ഞത് അൽപം പരിഭ്രാന്തി പരത്തി . പൂരത്തിൽ ആദ്യം എത്തുന്ന കണിമംഗലം ശാസ്താവിന്റെ ഴുന്നെള്ളിപ്പിൽ കൂട്ടാനയായി പങ്കെടുപ്പിച്ചിരുന്ന മച്ചാട് ധർമ്മൻ എന്ന ആനയാണ് ഇടഞ്ഞത്. ജനങ്ങൾ കൂടുതൽ ഇല്ലാതിരുന്നതിനാൽ അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ല. മണികണ്ഠനാലിനു സമീപത്ത് വെച്ച് പരിഭ്രാന്തി കാണിച്ച ആന ജനങ്ങൾക്കിടയിലേക്ക് ഓടിയില്ലെങ്കിലും ജനങ്ങൾ ഭീതിയോടെ ഓടിയകന്നു. ആനയെ സ്ഥലത്തുണ്ടായിരുന്ന എലിഫന്റ് സ്‌ക്വാഡ് ശ്രീമൂല സ്ഥാനത്ത് വെച്ച് തളച്ച് കൊണ്ട് പോയി. എട്ട് ആനകളുടെ അകമ്പടിയോടെയായിരുന്നു കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളത്ത്. ഇന്നലെ പൂരവിളംബരം നടത്തി നെയ്തലക്കാവിലമ്മ തുറന്നിട്ട തെക്കേഗോപുര വാതിലിലൂടെയാണ് കണിമംഗലം ശാസ്താവ് വടക്കുംനാഥ ക്ഷേത്രത്തിലേക്ക് പ്രവേശിച്ച് പടിഞ്ഞാറെ ഗോപുരം വഴി പുറത്തിറങ്ങി.

Vadasheri Footer