മണത്തല പള്ളിയുടെ ജാറം വാര്‍ക്കുന്നതിനിടെ തകര്‍ന്നു വീണു.

ചാവക്കാട് : മണത്തല പള്ളിയുടെ നവീകരണത്തിലുള്ള ജാറം വാര്‍ക്കുന്നതിനിടെ തകര്‍ന്നു വീണു നാല് തൊഴിലാളികൾക്ക് പരിക്കേറ്റു . വൈകീട്ട് മൂന്നു മണിക്കായിരുന്നു അപകടം. പരിക്കേറ്റ മണത്തല മടേകടവ് സ്വദേശികളായ ശിവരാജന്‍ 46, ബാബു 38, മുജീബ് 45, ബംഗാള്‍ സ്വദേശി ഇര്‍ഷാദ് ഖാലിദ് എന്നിവരെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പള്ളിയോട് ചേന്നുള്ള ഹൈദ്രോസ് കുട്ടി മൂപ്പരുടെ ഖബര്‍സ്ഥാന്‍ നിലകൊള്ളുന്ന സ്ഥലത്താണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വന്നിരുന്നത്.

Above Pot

750 ചതുരശ്ര അടി അളവില്‍ മുപ്പതടിയോളം ഉയരത്തിലുള്ള വാര്‍പ്പ് 95 ശതമാനവും പൂര്‍ത്തീകരിച്ചിരുന്നു. നാല് ചാക്ക് സിമന്റിന്റെ കോണ്‍ക്രീറ്റു വര്‍ക്കുകള്‍ മാത്രം ബാക്കിയുള്ളപ്പോൾ വാര്‍ത്തു കൊണ്ടിരുന്ന കെട്ടിടം നിലം പൊത്തിയത്. അപകട സമയം ആറു തൊഴിലാളികള്‍ മുകളിലും എട്ടുപേര്‍ താഴെയുമായിരുന്നു. കെട്ടിടം നിലം പതിക്കുന്നതിനിടെ മുകളില്‍ നിന്നും രണ്ടു തൊഴിലാളികള്‍ സൺ ഷേഡി ലേക്ക് ഓടി രക്ഷപ്പെട്ടു. നാലുപേര്‍ നിലം പതിച്ചെങ്കിലും കോണ്‍ക്രീറ്റിനുള്ളില്‍ പെടാതെ അത്ഭുതകരമായി രക്ഷപെടുകയായിരുന്നു.

ടോട്ടല്‍ കെയര്‍, ലൈഫ് കെയര്‍ , ആംബുലന്‍സ് പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജാക്കിയും, റണ്ണറും, ഉപയോഗിച്ചാണ് ഇത്തരം ഉയരമുള്ള വാര്‍പ്പുകള്‍ക്ക് പലകയടിക്കുക. എന്നാല്‍ മുപ്പത് അടിയോളം ഉയരമുള്ള വാര്‍പ്പിന് മുളകള്‍ മാത്രമാണ് തൂണുകളായി ഉപയോഗിച്ച് നിലയിട്ട് പലകയും ഷീറ്റും ഇടാന്‍ തയ്യാറാക്കിയിരുന്നത്. ഭാരം വന്നതോടെ മുളകള്‍ ഉപയോഗിച്ചുള്ള തൂണുകള്‍ തെറ്റിയതാണ് വാര്‍ക്കുന്നതിനിടെ അപകടത്തിനു കാരണം. അപകത്തെ തുടര്‍ന്ന് താബൂത്ത് കൂടും മഖബറയും തകര്‍ന്നു.