Madhavam header
Above Pot

സംസ്ഥാനത്ത് ലോക്ഡൗണ് മാനദണ്ഡങ്ങളിൽ മാറ്റം, വാക്സീൻ കിട്ടാത്തവർക്ക് കടയിൽ പോകാൻ ഇളവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ് മാനദണ്ഡങ്ങളിൽ മാറ്റം. പ്രതിവാര ഇന്‍ഫക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR)8 ന് മുകളിലുള്ള സ്ഥലങ്ങളിൽ ലോക്ഡൗൺ ഏർപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് അവലോകന യോഗത്തില്‍ നിർദ്ദേശിച്ചു. ഡബ്ല്യുഐപിആര്‍ നിരക്ക് 14 ല്‍ കൂടുതലുള്ള ജില്ലകളില്‍ മൈക്രോ കണ്ടയ്ന്‍മെന്റ് സോണുകള്‍ 50 ശതമാനത്തിലധികം വര്‍ദ്ധിപ്പിക്കും.

Astrologer

ഓണത്തിന് ആൾക്കൂട്ടം ഉണ്ടാകുന്ന പരിപാടികൾ അനുവദിക്കില്ല. ബീച്ചുകളില്‍ നിയന്ത്രണമുണ്ടാകും. ലൈസന്‍സ് ഉള്ളവര്‍ക്കു മാത്രമാകുംവഴിയോരക്കച്ചവടം അനുവദിക്കുക. തദ്ദേശ സ്വയംഭരണ സ്ഥാപനാടിസ്ഥാനത്തില്‍ വ്യാപാരികളുടെ യോഗം വിളിക്കും. ഒരു പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വ്യത്യസ്ത തദ്ദേശ സ്ഥാപനങ്ങളുണ്ടെങ്കില്‍ ഓരോ സ്ഥാപനത്തിന്റെയും യോഗം വെവ്വേറെ വിളിക്കും. തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്‍ കൂടി പങ്കെടുത്തുകൊണ്ടാകും യോഗം.

ഇതുവരെ വാക്‌സിന്‍ ലഭ്യമാകാത്തവര്‍ക്കും ചില അസുഖങ്ങള്‍ കാരണം വാക്‌സിന്‍ സ്വീകരിക്കാന്‍ കഴിയാത്തവര്‍ക്കും അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനു കടകളില്‍ പോകാന്‍ അനുവദിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. കടകളിലും മറ്റും പോകാന്‍ അര്‍ഹതാ മാനദണ്ഡമുള്ള ആരും തന്നെ വീട്ടിലില്ലെങ്കില്‍ അവശ്യസാധനങ്ങള്‍ വാങ്ങാന്‍ കടകളില്‍ പോകാവുന്നതാണ്. ഇത്തരത്തിലുള്ള വീടുകളില്‍ ഹോം ഡെലിവറി ചെയ്യാന്‍ വ്യാപാരികള്‍ ശ്രദ്ധിക്കണം. അവര്‍ക്ക് കടകളില്‍ പ്രത്യേക പരിഗണന നല്‍കണം.

ശബരിമലയില്‍ മാസപൂജക്ക് പ്രതിദിനം 15,000 പേര്‍ക്ക് പ്രവേശനം അനുവദിക്കും. ആഗസ്റ്റ് 15 ന് നട തുറക്കുമ്പോള്‍ രണ്ടു ഡോസ് വാക്‌സിനോ 72 മണിക്കൂറിനകമുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ ഉള്ളവര്‍ക്ക് വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനം അനുവദിക്കും.

പീഡിയാട്രിക് സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും. വിദേശത്തു പോകാനായി വിമാനത്താവളങ്ങളില്‍ എത്തുന്നവര്‍ക്ക് ആര്‍ ടി പി സി ആര്‍ ടെസ്റ്റ് നടത്തുന്നതിനു ഏകീകൃത നിരക്ക് നിശ്ചയിക്കും. സ്വകാര്യ ആശുപത്രികള്‍ക്കു നല്‍കാനായി 20 ലക്ഷം ഡോസ് വാക്‌സീന്‍ വാങ്ങാനുള്ള നടപടികള്‍ പൂര്‍ത്തിയായി. ഏതൊക്കെ ആശുപത്രികള്‍ക്ക് എത്ര വാക്‌സിന്‍ എന്നത് നേരത്തെ ധാരണയുണ്ടാക്കണമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വാക്‌സിന്‍ നല്‍കാനുള്ള സൗകര്യങ്ങള്‍ മുന്‍കൂട്ടി ഒരുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു

Vadasheri Footer