ഗുരുവായൂർ ആനക്കോട്ടയിൽ ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കാത്തത് വിവാദമാകുന്നു

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ആനക്കോട്ടയിൽ ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച് സന്ദർശകരെ പ്രവേശിപ്പിച്ച ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കാത്തത് വിവാദമാകുന്നു . ആനക്കോട്ടയിലെ മാനേജർ എ കെ രാധാകൃഷ്ണൻ ആണ് കോവിഡ് ചട്ട ലംഘനം നടത്തിയത് . കഴിഞ്ഞ 17 നാണ് സംഭവം നടന്നത് ആനക്കോട്ടയിലെ പാപ്പാന്മാർക്ക് ഇടയിൽ കോവിഡ് ബാധിച്ചതിനെ തുടർന്ന് പുറത്തു നിന്നുള്ള സന്ദർശകർക്ക് കർശന വിലക്കാണ് ദേവസ്വം ഏർപ്പെടുത്തിയിട്ടുള്ളത് . ആന യൂട്ടിന് പോലും പുറത്ത്നിന്നു ആർക്കും പ്രവേശനം അനുവദിച്ചിരുന്നില്ല ഇത്രയും കർശനമായി കോവിഡിനെ പ്രതിരോധിക്കുമ്പോഴാണ് തമിഴ് നാട് സ്വദേശികളായ ഒരു സംഘം വ്യവസായികളുമായി ഈ ഉദ്യോഗസ്ഥൻ ആന കോട്ട സന്ദർശനത്തിന് എത്തിയത് .

ഇവർ ആനകൾക്ക് ഭക്ഷണം കൊടുക്കുകയും , ആനകളോടൊത്ത് ഫോട്ടോ എടുക്കുകയും ചെയ്തു മണിക്കുറുകൾ ആനക്കോട്ടയിൽ ചിലവഴിച്ചാണ്‌ മടങ്ങിയത് . എന്നാൽ ഭരണ കക്ഷി യൂണിയനിൽ പെട്ട ഈ ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കാൻ ദേവസ്വം അധികൃതർ തയ്യാറല്ല .നേരത്തെ ദേവസ്വം ഓഫീസിൽ അക്കൗണ്ട്സ് വിഭാഗത്തിൽ ജോലി ചെയ്യുന്ന സമയത്ത് ലക്ഷ കണക്കിന് രൂപയുടെ ക്രമക്കേട് ആണ് ഈ ഉദ്യോഗസ്ഥൻ നടത്തിയത് .ഭരണ കക്ഷി യൂണിയനിൽ ചേർന്നാണ് ശിക്ഷ നടപടികളിൽ നിന്ന് ഇയാൾ രക്ഷപ്പെട്ടത് . പ കർച്ചവ്യാധി നിയമം അനുസരിച്ച് കേസ് എടുക്കേണ്ട ഗുരുതരമായ കുറ്റമാണ് ഇയാൾ ഇപ്പോൾ ചെയ്തിരിക്കുന്നത് . അതെ സമയം കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു വ്യവസായികൾ അടക്കമുള്ള സംഘത്തിനെ നാലമ്പലത്തിനകത്തേക്ക് കൂട്ടി കൊണ്ടുപോയി ദർശനം നടത്താൻ ഒത്താശ ചെയ്ത ദേവസ്വം അഡ്മിനിസ്ട്രേറ്റർ എങ്ങിനെയാണ് അതെ കുറ്റം ചെയ്ത തന്റെ കീഴ് ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കുക എന്നാണ് ഒരു വിഭാഗം ജീവനക്കാർ ചോദിക്കുന്നത്