
കുവൈറ്റ് വിമാനത്താവളം ആക്രമിച്ചു , ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു

കുവൈറ്റ് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒന്നാമത്തെ ടെര്‍മിനലിന് നേരെ ഇറാന് നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ പൗരന് കൊല്ലപ്പെട്ടു. മ ധ്യപ്രദേശ് സ്വദേശി മന്‍സൂര്‍ അഹമ്മദ് റഹ്മാന്(55) ആണ് കൊല്ലപ്പെട്ടത് . ആക്രമണത്തില്‍ വിമാനത്താവള ജീവനക്കാരും യാത്രക്കാരും ഉള്‍പ്പെടെ കുറഞ്ഞത് 63 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇറാന്റെ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങളില്‍ വിമാനത്താവള കെട്ടിടങ്ങള്‍ക്കും നയതന്ത്ര കാര്യാലയങ്ങള്‍ക്കും വലിയ നാശനഷ്ടമുണ്ടായി. ഇതേത്തുടര്‍ന്ന് കുവൈറ്റ് വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയും ലാന്‍ഡ് ചെയ്യേണ്ടിയിരുന്ന വിമാനങ്ങള്‍ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിടുകയും ചെയ്തു.
എന്നാല്‍ കേടുപാടുകള്‍ പരിഹരിച്ച് സുരക്ഷ ഉറപ്പാക്കിയ ശേഷം ടെര്‍മിനല്‍ 4-ല്‍ നിന്നുള്ള സര്‍വീസുകള്‍ കുവൈറ്റ് എയര്‍വേയ്സ് പുനരാരംഭിച്ചിട്ടുണ്ട്. വിമാനത്താവളം ലക്ഷ്യമിട്ട് നിരവധി ഡ്രോണുകള്‍ എത്തിയതായും പരിക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പാക്കി സ്ഥിതിഗതികള്‍ സൈന്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും കുവൈറ്റ് പ്രതിരോധ മന്ത്രാലയ വക്താവ് കേണല്‍ സ്റ്റാഫ് സൗദ് അബ്ദുല്‍ അസീസ് അല്‍-അത്വാന് അറിയിച്ചു. ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷം വീണ്ടും കടുക്കുന്നതിനിടയിലാണ് ഈ സംഭവം.

കുവൈറ്റിലും ബഹ്റൈനിലും ഇറാന് ആക്രമണം നടത്തിയപ്പോള്‍ അമേരിക്ക ഹോര്‍മുസ് കടലിടുക്കിന് സമീപം സൈനിക നടപടികള്‍ ആരംഭിച്ചു. ഏപ്രില്‍ 8 മുതല്‍ നിലവിലിരുന്ന താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ തകരുന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഹോര്‍മുസ് കടലിടുക്കിലെ ഈ അനിശ്ചിതാവസ്ഥ കാരണം ആഗോള വിപണിയില്‍ എണ്ണവില 2 ശതമാനത്തിലധികം വര്‍ദ്ധിച്ചു. ലോകത്തെ എണ്ണ, എല്‍.എന്‍.ജി (LNG) കയറ്റുമതിയുടെ അഞ്ചിലൊന്നും നടക്കുന്നത് ഈ തന്ത്രപ്രധാനമായ കടല്‍മാര്‍ഗ്ഗത്തിലൂടെയാണ്.
