Madhavam header
Above Pot

കുതിരാന്‍ രണ്ടാം തുരങ്കം ഏപ്രിലോടെ സഞ്ചാര യോഗ്യമാക്കും: മന്ത്രി മുഹമ്മദ് റിയാസ്

തൃശൂർ : കുതിരാനിലെ രണ്ടാം തുരങ്കം അടുത്ത വര്‍ഷം ഏപ്രില്‍ മാസത്തോടെ എല്ലാ പ്രവൃത്തികളും പൂര്‍ത്തീകരിച്ച് സഞ്ചാര യോഗ്യമാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, പദ്ധതി സ്പെഷ്യല്‍ ഓഫീസര്‍ എസ് ഷാനവാസ് തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ നടത്തിയ പദ്ധതി അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. പദ്ധതി സമയ ബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ നാഷനല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുമായി ചേര്‍ന്ന് മികച്ച രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്നതെന്നും മന്ത്രി പറഞ്ഞു.

Astrologer

രണ്ടാം തുരങ്കത്തിന്റെ നിര്‍മാണം ജനുവരിയോടെ തന്നെ തീര്‍ക്കാനാവുമെന്നാണ് കരുതുന്നത്. അനുബന്ധ റോഡ് ഉള്‍പ്പെടെയുള്ള മുഴുവന്‍ പ്രവൃത്തികളും ഏപ്രിലോടെ പൂര്‍ത്തീകരിക്കും. നിലവില്‍ പുരോഗമിക്കുന്ന തുരങ്കത്തിന്റെ കോണ്‍ക്രീറ്റ് ലൈനിംഗ് പ്രവൃത്തി നവംബര്‍ 15ഓടെ പൂര്‍ത്തിയാവും. അതിന് സമാന്തരമായി റോഡ് കോണ്‍ക്രീറ്റിംഗ്, സുരക്ഷാ സംവിധാനങ്ങളൊരുക്കല്‍, ബോക്സ് കള്‍വര്‍ട്ട് നിര്‍മാണം തുടങ്ങിയ പ്രവൃത്തികളും നടക്കും. നിലവില്‍ 22ഓളം പേരാണ് നിര്‍മാണ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നാണ് പരിശോധനയില്‍ വ്യക്തമായത്. ഇത്ര തൊഴിലാളികളെ വച്ച് നിര്‍മാണം സമയബന്ധിതമായി തീര്‍ക്കാനാവില്ലെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അവരുടെ എണ്ണം നാലിരട്ടിയായി വര്‍ധിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു. പ്രവൃത്തികള്‍ വേഗത്തിലാക്കുന്നതിന് കൂടുതല്‍ യന്ത്രസാമഗ്രികള്‍ എത്തിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജില്ലയിലെ മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തില്‍ രണ്ടാഴ്ച കഴിഞ്ഞ് വിശദമായ യോഗം ചേരും. പദ്ധതി സമയ ബന്ധിതമായി പുരോഗമിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന് പ്രതിദിന പരിശോധനാ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ജില്ലാ കലക്ടറും സ്പെഷ്യല്‍ ഓഫീസറും ആഴ്ചയില്‍ പുരോഗതി റിപ്പോര്‍ട്ട് നല്‍കിവരുന്നുണ്ട്. അവരുടെ നേതൃത്വത്തിലും പരിശോധനകള്‍ നടത്തും. എല്ലാ മൂന്നാഴ്ചയിലും മന്ത്രിയുടെ നേതൃത്വത്തിലുള്ള അവലോകനം നടത്തി തടസ്സങ്ങളൊന്നുമില്ലാതെ പ്രവൃത്തികള്‍ മുന്നോട്ടുപോകുന്നുവെന്ന് ഉറപ്പുവരുത്തും.

ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, പദ്ധതി സ്പെഷ്യല്‍ ഓഫീസര്‍ എസ് ഷാനവാസ്, ജില്ലാ വികസന കമ്മീഷണര്‍ അരുണ്‍ കെ വിജയന്‍, അസിസ്റ്റന്റ് കലക്ടര്‍ സൂഫിയാന്‍ അഹമ്മദ്, സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ആദിത്യ, നാഷനല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പ്രൊജക്ട് ഡയറക്ടര്‍ സഞ്ജയ് കുമാര്‍ യാദവ്, പിഡബ്ല്യുഡി റോഡ്സ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സുജ സൂസന്‍ മാത്യു, ഡിഎഫ്ഒ എസ് ജയശങ്കര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Vadasheri Footer