Madhavam header
Above Pot

ജോളിയെ സഹായിച്ച സിപിഎം ലോക്കൽ സെക്രട്ടറി മനോജിനെ പുറത്താക്കി

കോഴിക്കോട് : കൂടത്തായി കൊലപാതക കേസിലെ പ്രതി ജോളിക്ക് വ്യാജ വിൽപത്രം എഴുതാൻ സഹായിച്ച സിപിഎം കട്ടാങ്ങല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ മനോജിനെ പുറത്താക്കി. പാര്‍ട്ടിയുടെ സല്‍പ്പേരിന് കളങ്കമുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് കോഴിക്കോട് ജില്ലാ കമ്മിറ്റി കെ മനോജിനെ പുറത്താക്കിയത്. കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ പേരില്‍ സ്വത്തുകള്‍ മാറ്റിയെഴുതിയ വ്യാജവില്‍പത്രത്തില്‍ സാക്ഷിയായി മനോജ് ഒപ്പിട്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു

എന്നാല്‍ പാര്‍ട്ടി നടപടിയെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും കേസിനെ കുറിച്ച് കൂടുതല്‍ അറിയില്ലെന്നുമാണ് കെ മനോജ് മാധ്യമങ്ങളോട് പറഞ്ഞത്. നേരത്തെ ഭര്‍തൃ പിതാവ് പൊന്നാമറ്റം ടോം തോമസിന്‍റെ പേരിലുള്ള സ്വത്ത് ജോളിയുടെ പേരിലാക്കി മാറ്റിയെഴുതിയ വ്യാജവില്‍പത്രത്തില്‍ പ്രദേശവാസികളോ റോയി തോമസിന്‍റേയോ ബന്ധുക്കളോ അല്ല സാക്ഷിയായി ഒപ്പിട്ടിരിക്കുന്നത് എന്ന കാര്യം ശ്രദ്ധിച്ച പൊലീസ് ഇവരെക്കുറിച്ച് വിശദമായി അന്വേഷിച്ചിരുന്നു.

Astrologer

കൂടത്തായി സ്വദേശികളല്ലാത്ത ചൂലൂരില്‍ നിന്നും കുന്ദമംഗലത്ത് നിന്നുമുള്ളവരാണ് സാക്ഷികളായി വില്‍പ്പത്രത്തില്‍ ഒപ്പുവെച്ചിരിക്കുന്നത്. ഇതിനെതിരെ ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയി തോമസിന്‍റെ സഹോദരന്‍ റോജോയും സഹോദരി റെഞ്ചിയും ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. റോയി തോമസിന്‍റെ മരണശേഷം കൂടത്തായിലെ വീട്ടിലെത്തിയ തന്നോട് ചേച്ചിക്ക് ഇനി ഇവിടെ സ്വത്തില്ലെന്ന് ജോളി പറഞ്ഞിരുന്നതായി റെഞ്ചി ആരോപിച്ചിരുന്നു. ഇതിനുശേഷം റോയി തോമസ് മരിച്ച് മാസങ്ങള്‍ക്ക് ശേഷമാണ് സ്വത്ത് തര്‍ക്കം പൊലീസ് കേസായി മാറുന്നത്.

. വ്യാജ ഒസ്യത്തില്‍ ഒരു സാക്ഷിയായി ഒപ്പിട്ടിരിക്കുന്നത് മനോജാണെന്നായിരുന്നു പോലീസ് കണ്ടെത്തൽ . ഇതിനായി ഒരു ലക്ഷം രൂപ ജോളി ഇയാള്‍ക്ക് നല്‍കിയെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന സൂചന. ഒരുലക്ഷം രൂപ കൈമാറാന്‍ ഉപയോഗിച്ച ചെക്ക് അടക്കമുള്ള രേഖകള്‍ അന്വേഷണസംഘം ഇതിനോടകം ശേഖരിച്ചിട്ടുണ്ടെന്നാണ് വിവരം.

എന്നാല്‍ താനൊപ്പുവെച്ചത് വില്‍പ്പത്രത്തിലല്ല, ഒരു ഭൂമി കൈമാറ്റ രേഖയിലാണെന്നാണ് മനോജ് മറ്റ് പലരോടും നല്‍കുന്ന വിശദീകരണം. വില്‍പ്പത്രത്തെ കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും മനോജ് വ്യക്തമാക്കുന്നു. കേരളത്തെ ഞെട്ടിച്ച കൊലപാതക പരമ്പരയില്‍ ഒരു സിപിഎം പ്രാദേശിക നേതാവിന്‍റെ പേര് കൂടി ആരോപണ വിധേയമായ സാഹചര്യത്തിലാണ് കടുത്ത നടപടിയുമായി പാര്‍ട്ടി ജില്ലാ കമ്മിറ്റി രംഗത്തെത്തുന്നത്.

Vadasheri Footer