Madhavam header
Above Pot

ഭീകരരെ സഹായിച്ചു എന്ന് സംശയിക്കുന്ന കൊടുങ്ങല്ലൂര്‍ സ്വദേശിയെ കോടതിയിൽ നിന്നും പിടികൂടി

കൊച്ചി: തമിഴ്‍നാട്ടില്‍ എത്തിയ ലഷ്‍കര്‍ ഇ തൊയിബ ഭീകരരെ സഹായിച്ചു എന്ന് സംശയിക്കുന്ന തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയായ അബ്ദുള്‍ ഖാദര്‍ റഹീമിനെ എറണാകുളം ജില്ലാ കോടതിയില്‍ നിന്നും നാടകീയമായി പൊലീസ് പിടികൂടി .കീഴടങ്ങാനായി കോടതിയിലെത്തിയ അബ്ദുള്‍ ഖാദര്‍ റഹീമിനെ പൊലീസ് പിടികൂടി കൊണ്ടു പോകുകയായിരുന്നു. . താന്‍ നിരപരാധിയാണെന്നും എന്തൊക്കെയാണ് നടക്കുന്നതെന്ന് തനിക്ക് അറിയില്ലെന്നും ഇയാള്‍ പറഞ്ഞു.ബഹ്റനിലെ ഹോട്ടല്‍ ലോബിയുടെ കൈയില്‍പ്പെട്ട ഒരു യുവതിയെ താന്‍ രക്ഷപ്പെടുത്തി നാട്ടില്‍ കൊണ്ടു വന്നിരുന്നു ഇതുമായി ബന്ധപ്പെട്ട് പൊലീസിനെ ആരോ തെറ്റിദ്ധരിപ്പിച്ചു എന്നാണ് കരീം പറയുന്നത്. തന്നെ ബഹ്റനില്‍ വച്ചു സിഐഡി സംഘം ചോദ്യം ചെയ്തിരുന്നുവെന്നും കരീം വ്യക്തമാക്കി.

ശ്രീലങ്കയില്‍ നിന്നും ലഷ്കര്‍ ഇ തൊയിബ ബന്ധമുള്ള ഒരു സംഘം ആളുകള്‍ കോയമ്പത്തൂരില്‍ എത്തിയിട്ടുണ്ടെന്നും ഇവര്‍ ചില ദേവാലയങ്ങളും മറ്റും ആക്രമിക്കാന്‍ പദ്ധതിയിടുന്നുവെന്നുമുള്ള കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസമായി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രത്യേകിച്ച് തമിഴ്‍നാട്ടിലും കേരളത്തിലും അതീവ ജാഗ്രത തുടരുകയാണ്.
ഈ ഘട്ടത്തിലാണ് രണ്ട് ദിവസം മുന്‍പ് ബഹ്റനില്‍ നിന്നും എത്തിയ തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ മതിലകം സ്വദേശിയായ അബ്ദുള്‍ ഖാദര്‍ റഹീമിന് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചത്. ഒരു യുവതിക്കൊപ്പം കൊച്ചിയില്‍ വിമാനമിറങ്ങിയ റഹീമിനെ തേടി സംസ്ഥാന വ്യാപകമായി പൊലീസ് തെരച്ചില്‍ നടത്തി വരികയായിരുന്നു. ഇന്ന് രാവിലെ ഈ യുവതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

Astrologer

ഇതിനു പിന്നാലെയാണ് ഉച്ചയോടെ റഹീം എറണാകുളം സിജെഎം കോടതിയില്‍ കീഴടങ്ങാന്‍ എത്തിയത്. തന്നെ പൊലീസ് തീവ്രവാദക്കേസുമായി ബന്ധപ്പെട്ട് അന്വേഷിക്കുന്നുണ്ടെന്നും കോടതി മുഖേനെ കീഴടങ്ങാന്‍ അനുവദിക്കണമെന്നും കോടതിയില്‍ അഭിഭാഷകന്‍ വഴി സമര്‍പ്പിച്ച ഹര്‍ജിയില്‍ റഹീം ആവശ്യപ്പെട്ടിരുന്നു. ഹര്‍ജി പരിഗണിക്കാനുള്ള നടപടികള്‍ സിജെഎം കോടതിയില്‍ തുടരുന്നതിനിടെയാണ് പൊലീസ് കോടതിയില്‍ എത്തി റഹീമിനെ പിടികൂടി കൊണ്ടു പോയത്.
തമിഴ്‍നാട് പൊലീസും കേരള പൊലീസും കോയമ്പത്തൂരിലെത്തിയ ശേഷം അപ്രത്യക്ഷരായ അജ്ഞാത സംഘത്തിന് വേണ്ടി വ്യാപകമായി തെരച്ചില്‍ നടത്തി വരികയാണ്. ലഷ്കര്‍ ബന്ധം സംശയിക്കുന്ന പത്തോളം പേരെ ഇന്നും ഇന്നലെയുമായി തമിഴ്‍നാട് പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
റഹീമിന് തീവ്രവാദബന്ധം ഉണ്ടോ എന്ന് ഉറപ്പിക്കാവുന്ന തരത്തിലുള്ള തെളിവുകള്‍ ലഭിച്ചതായി പൊലീസ് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ബഹ്റെനില്‍ റഹീം പോയതുമായി ബന്ധപ്പെട്ട് ചില വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ സംശയങ്ങള്‍ തീര്‍ക്കാനുണ്ടെന്നും ചില പൊലീസ് കേന്ദ്രങ്ങള്‍ വിശദീകരിക്കുന്നു.

ബഹ്റെനിലെ ഹോട്ടല്‍ ബിസിനസുമായി ബന്ധപ്പെട്ട താന്‍ ചില പ്രശ്നങ്ങള്‍ നേരിട്ടിരുന്നുവെന്ന് റഹീം ഒരു വാർത്ത ചാനലിനോട് വെളിപ്പെടുത്തി. ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലുള്ള യുവതിയെ താന്‍ അവിടെ നിന്നും രക്ഷിച്ചു കൊണ്ടു വന്നതാണ് എന്നാണ് ഇയാള്‍ പറയുന്നത്. ഈ പ്രശ്നവുമായി ബന്ധപ്പെട്ട് ഉണ്ടായതാണ് ഇപ്പോള്‍ ഉള്ള വിവാദങ്ങളെന്നും റഹീം പറയുന്നു. തന്നെ ബഹ്റെനില്‍ വച്ച് സിഐഡി സംഘം ചോദ്യം ചെയ്തിരുന്നുവെന്നും ഇയാള്‍ വെളിപ്പെടുത്തി.
അബ്ദുള്‍ ഖാദര്‍ റഹീം പിടിയിലായെന്ന വിവരം അറിഞ്ഞതിനെ തുടര്‍ന്ന് തമിഴ് നാട് പൊലീസ് ഉടന്‍ കൊച്ചിയിലെത്തും എന്നാണ് വിവരം. കേരളത്തിലെ ചില ആളുകള്‍ക്ക് ഐഎസ്, ശ്രീലങ്കന്‍ തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് ഇന്‍റലിജന്‍സ് ഏജന്‍സികള്‍ സംശയിക്കുന്നുണ്ട്. അവരില്‍പ്പെട്ടയാളാണോ അബ്ദുള്‍ ഖാദര്‍ കരീം എന്നതാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്ന കാര്യം.

Vadasheri Footer