Madhavam header
Above Pot

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച്‌ ആറ് പേര്‍ കൊല്ലപ്പെട്ടു

കാഞ്ചീപുരം: തമിഴ്നാട്ടിലെ കാഞ്ചീപുരത്തിനടുത്തുള്ള നെമിലിയില്‍ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച്‌ ആറ് പേര്‍ മരിച്ചു. ഒരു സ്വകാര്യ അപ്പാര്‍ട്മെന്‍റിലെ സെപ്റ്റിക് ടാങ്കിലിറങ്ങിയവരാണ് മരിച്ചത്. മരിച്ചവരില്‍ മൂന്ന് പേര്‍ ഒരേ കുടുംബത്തിലുള്ളവരാണ്.

ഇവരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആറ് പേരും സെപ്റ്റിക് ടാങ്കിലിറങ്ങി വിഷവാതകം ശ്വസിച്ചാണ് മരിച്ചിരിക്കുന്നത്. സംഭവത്തില്‍ വലിയ പ്രതിഷേധമാണ് തമിഴ്‍നാട്ടില്‍ ഉയരുന്നത്.

Astrologer

പൊലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങി. ആരാണ് ഇവരെക്കൊണ്ട് ഇത്തരം നിരോധിത ജോലികള്‍ ചെയ്യിച്ചതെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.
2018 സെപ്റ്റംബറില്‍ തമിഴ്‍നാട്ടിലെ ഹൊസൂരില്‍ സമാനമായ രീതിയില്‍ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാനിറങ്ങിയ രണ്ട് പേര്‍ ശ്വാസം മുട്ടി മരിച്ചിരുന്നു.

മനുഷ്യരെ ഉപയോഗിച്ച്‌ മലടാങ്ക് വൃത്തിയാക്കിപ്പിക്കുന്നത് രാജ്യത്ത് നിരോധിച്ചതാണ്. എന്നിട്ടും തമിഴ്‍നാട് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ മനുഷ്യരെക്കൊണ്ട് ഇത്തരം ശുചീകരണപ്രവൃത്തികള്‍ ചെയ്യിക്കുന്നത് വളരെ വ്യാപകമാണ്. പല തവണ ഇത്തരം ദുരന്തങ്ങള്‍ സംസ്ഥാനത്ത് ആവര്‍ത്തിച്ചിട്ടും ഇത് തടയാന്‍ സര്‍ക്കാര്‍ ഒരു നടപടികളും എടുക്കാറില്ല. ജാതിവ്യവസ്ഥ വളരെ ശക്തമായ തമിഴ്‍നാട്ടിലെ ഉള്‍ഗ്രാമങ്ങളില്‍ ദളിത് സമുദായങ്ങളില്‍പ്പെട്ടവരെക്കൊണ്ടാണ് ഇത്തരം ജോലികള്‍ ചെയ്യിക്കുന്നത്.

അത്തരം തൊഴിലുകള്‍ മനുഷ്യരെക്കൊണ്ട് ചെയ്യിക്കുന്നത് മനുഷ്യത്വവിരുദ്ധമാണെന്ന് കാണിച്ചാണ് 1993-ല്‍ ഈ ജോലി നിയമം മൂലം നിരോധിച്ചത്. The Employment of Manual Scavengers and Construction of Dry Latrines (1993) എന്ന നിയമപ്രകാരം മലടാങ്ക് വൃത്തിയാക്കുകയും അത്തരം ശുചീകരണപ്രവൃത്തികള്‍ ചെയ്യുകയും ചെയ്യിപ്പിച്ചാല്‍ കനത്ത ശിക്ഷ ലഭിക്കും. ഇത്തരം തൊഴിലാളികളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതികളും ഈ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കടലാസില്‍ തടയാന്‍ ശക്തമായ നിയമങ്ങളുണ്ടായിട്ടും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്.

Vadasheri Footer