Madhavam header
Above Pot

ഗുരുപവനപുരിയില്‍ നിന്ന് കലോത്സവ സ്വര്‍ണ കപ്പ്‌ സംഘമേശ്വര മണ്ണിലേക്ക്

ഗുരുവായൂര്‍ :ഗുരുപവന പുരിയില്‍ കഴിഞ്ഞ നാലു ദിവസമായി നടന്നു വന്നിരുന്ന ജില്ലയിലെ കലാ പൂരത്തിന് കൊടിയിറങ്ങി , സ്വര്‍ണ കപ്പ്‌ സംഘമെശ്വരന്റെ മണ്ണിലേക്ക് . എഴായിരത്തോളം കലാ പ്രതിഭകള്‍ റവന്യു ജില്ലാ സ്‌കൂൾ കലോത്സവത്തിൽ 835 പോയിൻറ് നേടി ഇരിങ്ങാലക്കുട ഉപജില്ല ഓവറോൾ ചാമ്പ്യൻമാരായി. തൊട്ടുപിന്നിൽ 826 പോയിൻറ് നേടി തൃശൂർ ഈസ്റ്റ് രണ്ടാമതായി. 788 പോയിൻറ് വീതം നേടി ചാവക്കാട് ഉപജില്ലയും തൃശൂർ വെസ്റ്റും മൂന്നാം സ്ഥാനം പങ്കിട്ടു. ഇരിങ്ങാലക്കുട യു.പി വിഭാഗത്തിൽ 129 പോയിൻറും ഹൈസ്‌കൂൾ വിഭാഗത്തിൽ 320 പോയിൻറും ഹയർ സെക്കൻഡറി വിഭാഗത്തിൽ 386 പോയിൻറും നേടി.

സംസ്‌കൃതോത്സവത്തിൽ 177 പോയിൻറ് നേടി ഇരിങ്ങാലക്കുട തന്നെയാണ് ജേതാക്കളായത്. തൃശൂർ വെസ്റ്റ് 161 പോയിന്റോടെ രണ്ടും 159 പോയിന്റോടെ തൃശൂർ ഈസ്റ്റ് മൂന്നും സ്ഥാനം നേടി.അറബിക് കലോത്സവത്തിൽ 164 പോയിന്റോടെ ചേർപ്പ് ഉപജില്ലയാണ് ജേതാക്കൾ. മുല്ലശ്ശേരി 163 പോയിന്റോടെ രണ്ടും വലപ്പാട് 162 പോയിന്റോടെ മൂന്നും സ്ഥാനം നേടി.രാത്രി എട്ട് മണിക്ക് ഗുരുവായൂർ ശ്രീകൃഷ്ണ സ്‌കൂളിൽ നടന്ന സമാപന സമ്മേളനം കെ. വി. അബ്ദുൾ ഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

Astrologer

ഗുരുവായൂർ നഗരസഭ ചെയർപേഴ്‌സൺ വി. എസ്. രേവതി അധ്യക്ഷത വഹിച്ചു. ചാവക്കാട് നഗരസഭ ചെയർമാൻ എൻ. കെ. അക്ബർ, ദേവസ്വം ചെയര്‍മാന്‍ അഡ്വ കെ ബി മോഹന്‍ദാസ്‌ , ടി. എസ് ഷനിൽ, ശൈലജ ദേവൻ, എ സി ആനന്ദന്‍ ,ടി ഷറഫുന്നിസ, കെ. പി വൃന്ദാകുമാരി, പി. ശോഭനകുമാരി എന്നിവർ സംസാരിച്ചു. നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേർസൺ നിർമ്മല കേരളൻ സ്വാഗതവും ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ എൻ. ഗീത നന്ദിയും പറഞ്ഞു. ചടങ്ങില്‍ പ്രോഗ്രാം കമ്മറ്റിയെ അവഗണിച്ചതില്‍ ഒരു വിഭാഗം അദ്ധ്യാപകര്‍ പ്രതിഷേധിച്ചു . പ്രോഗ്രാം കമ്മറ്റിയുടെ അവകാശം ട്രോഫി കമ്മറ്റി തട്ടിഎടുത്തതാണ് അവരെ പ്രകോപിപ്പിച്ചത് . തുടര്‍ന്ന്‍ പ്രോഗ്രാം കമ്മറ്റിയുടെ അവകാശം കണ്‍വീനര്‍ ഇ വി സതീ ദേവി പിടിച്ചു വാങ്ങി വിജയികളെ പ്രഖ്യാപിച്ചു .

കഴിഞ്ഞ നാലു ദിനങ്ങളായി പതിനാല് വേദികളിൽ കുട്ടികളുടെ താളമേളങ്ങൾക്ക് ഈണം പകർന്ന് ഗുരുവായൂർ മുഴുവൻ ഉണർന്നിരുന്നു. പന്ത്രണ്ട് ഉപജില്ലകളിൽ നിന്ന് യു.പി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലായി നാനൂറ് സ്‌കൂളുകൾ പങ്കെടുത്തു. യു.പി വിഭാഗത്തിൽ നിന്ന് രണ്ടായിരവും ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ നിന്ന് അയ്യായിരവും വിദ്യാർത്ഥികളുമാണ് കലാമേളയിൽ മാറ്റുരച്ചത്.

ചടങ്ങില്‍ ലോഗോ തയ്യാറാക്കിയ ആളെയും , പന്തല്‍ നിര്‍മിച്ച ആളെയും, സമരം ചെയ്ത് മേള വൈകിപ്പിച്ച് കുരുന്നുകളെ ബുദ്ധിമുട്ടിച്ച ലൈറ്റ് ആന്‍റ് സൗണ്ട് ആളുകളെയും ചടങ്ങില്‍ ആദരിച്ചപ്പോള്‍ നാലു ദിവസവുംമുഴുവന്‍ ആളുകളെയും ഊട്ടിയ പാചകക്കാരന്‍ അയ്യപ്പദാസിനെ മാത്രം വേദിയില്‍ ആദരിച്ചില്ല എന്ന ആരോപണവും ഉണ്ടായി .

Vadasheri Footer