Madhavam header
Above Pot

ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊല്ലാന്‍ ശ്രമിച്ചു; ഐഎസ്‌ആര്‍ഒ ശാസ്ത്രജ്ഞന്റെ വെളിപ്പെടുത്തല്‍

ബെംഗളൂരു: മൂന്ന് വര്‍ഷത്തിന് മുന്‍പ് തനിക്ക് നേരെ കൊലപാതക ശ്രമമുണ്ടായെന്ന് വെളിപ്പെടുത്തലുമായി മുതിര്‍ന്ന് ഐഎസ്‌ആര്‍ഒ ശാസ്ത്രജ്ഞന്‍ തപന്‍ മിശ്ര. 2017ല്‍ നടന്ന സംഭവത്തെ കുറിച്ചാണ് ഐഎസ്‌ആര്‍ഒ ഉപദേശകനായ തപന്‍ മിശ്രയുടെ വെളിപ്പെടുത്തല്‍.

2017 മെയ് 23 ഐഎസ്‌ആര്‍ഒ ആസ്ഥാനത്ത് നടന്ന സ്ഥാനക്കയറ്റ അഭിമുഖത്തിനിടെ ഭക്ഷണത്തില്‍ അര്‍സെനിക് ട്രൈയോക്സൈഡ് എന്ന് മാരക വിഷം ഭക്ഷണത്തില്‍ കലര്‍ത്തി തന്നെ കൊലപ്പെടുത്താന്‍ ശ്രമം നടന്നു എന്നാണ് തപന്‍ മിശ്ര വെളിപ്പെടുത്തിയിരിയ്ക്കുന്നത്.

Astrologer

ഉച്ച ഭക്ഷണത്തിന് ശേഷം നല്‍കിയ ലഘുഭക്ഷണത്തിലെ ദോശയിലോ ചട്നിയിലോ ആവാം വിഷം കലര്‍ത്തിയത് എന്ന് തപന്‍ മിശ്ര പറയുന്നു. മാരകമായ ഡോസ് കലര്‍ന്നിരിക്കാമെന്നാണ് അദ്ദേഹം പറയുന്നത്. ‘ലോംഗ് കെപ്റ്റ് സീക്രട്ട്’ എന്ന തലക്കെട്ടില്‍ ഒരു ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യങ്ങള്‍ അദ്ദേഹം വ്യക്തമാക്കിയത്.

ഐഎസ്‌ആര്‍ഒയുടെ അഹമ്മദാബാദ് ആസ്ഥാനമായുള്ള ബഹിരാകാശ ആപ്ലിക്കേഷന്‍ സെന്റര്‍ ഡയറക്ടറായി അദ്ദേഹം നേരത്തെ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

2017 ജൂലൈയില്‍ ആഭ്യന്തര സുരക്ഷാ ഉദ്യോഗസ്ഥര്‍ തന്നെ സന്ദര്‍ശിക്കുകയും ആര്‍സെനിക് വിഷത്തെക്കുറിച്ച്‌ മുന്നറിയിപ്പ് നല്‍കുകയും കൃത്യമായ പ്രതിവിധിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഡോക്ടര്‍മാരെ സഹായിക്കുകയും ചെയ്തുവെന്നും അദ്ദേഹം കുറിക്കുന്നു.

കഠിനമായ ശ്വസന ബുദ്ധിമുട്ട്, അസാധാരണമായ ചര്‍മ്മ പൊട്ടിത്തെറി, ചര്‍മ്മം ചൊരിയല്‍, ഫംഗസ് അണുബാധ എന്നിവ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളാണ് തനിക്ക് പിന്നീട് അനുഭവപ്പെട്ടതെന്ന് മിശ്ര പറഞ്ഞു. പിന്നീട്, ന്യൂഡല്‍ഹിയിലെ എയിംസ് തനിക്ക് ആഴ്സനിക് വിഷാംശം ഉണ്ടെന്ന് കണ്ടെത്തിയതായി അദ്ദേഹം മെഡിക്കല്‍ റിപ്പോര്‍ട്ട് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ പോസ്റ്റ് ചെയ്തു.

തനിക്കു നേരെയുള്ള കൊലപാതക ശ്രമത്തിന്റെ ലക്ഷ്യം ചാരവൃത്തിയായിരിക്കാമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം അന്വേഷിക്കണമെന്നും മിശ്ര പറയുന്നു. അതേസമയം ഐഎസ്‌ആര്‍ഒ ഇതില്‍ പ്രതികരിച്ചിട്ടില്ല.

Vadasheri Footer