
ഗുരുവായൂരിൽ ഉത്സവബലി ഭക്തി സാന്ദ്രമായി.

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന്റെ എട്ടാം വിളക്ക് ദിവസമായ തിങ്കളാഴ്ച , ഉത്സവബലി ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടി. താന്ത്രിക ചടങ്ങുകളില്‍ ഏറ്റവും സങ്കീര്‍ണ്ണമായതും, ദൈര്‍ഘ്യമേറിയതുമായ ഉത്സവബലിയാണ് തിങ്ങി നിറഞ്ഞ ഭക്തജനങ്ങളെ സാക്ഷിനിര്‍ത്തി പര്യവസാനിച്ചത്. ക്ഷേത്രത്തിനകത്തെ എല്ലാ ദേവി-ദേവന്‍മാര്‍ക്കും, ഭൂതഗണങ്ങള്‍ക്കും പൂജാവിധിയോടെ ഹവിസ് തൂകുന്ന ചടങ്ങാണ് ഉത്സവബലി. ശ്രീഗുരുവായൂരപ്പന്റെ സാന്നിദ്ധ്യത്തിലാണ് ചടങ്ങ് നടന്നത്.

രാവിലെ പന്തീരടീപൂജ നടതുറന്ന ശേഷം നാലമ്പലത്തിനകത്തെ ചെറിയബലിക്കല്ലില്‍ ബലിതൂവല്‍ ചടങ്ങാരംഭിച്ചു. നാല് പ്രദക്ഷിണം കഴിഞ്ഞ് രണ്ടരമണിക്കൂര്‍ സമയത്തിന് ശേഷമാണ് ക്ഷേത്രത്തിനകത്തെ തെക്കേ ബലിക്കല്ലില്‍ സപ്തമാതൃത്തള്‍ക്ക് ബലിതൂവല്‍ ചടങ്ങാരംഭിച്ചത്. സ്വര്‍ണ്ണപഴുക്കാമണ്ഡപത്തില്‍ എഴുന്നെള്ളിച്ചുവെച്ച ഭഗവാന്റെ തങ്കതിടമ്പിന്റെ സാന്നിദ്ധ്യത്തിലായിരുന്നു, സപ്തമാതൃക്കള്‍ക്ക് ബലിതൂവല്‍ ചടങ്ങ് നടന്നത്. ഈ സമയം അവിടെ മുപ്പത്തി മുക്കോടി ദേവഗണങ്ങളുടെ സാന്നിദ്ധ്യമുണ്ടെന്നും, ഈ സമയത്ത് ദര്‍ശനം നടത്തുന്നത് പുണ്യമാണെന്നും വിശ്വസിച്ചുവരുന്നു.
നാലമ്പലത്തിനു പുറത്തുകടന്ന് ധ്വജദേവതകള്‍ക്കും ബലിതൂവി. വലിയ ബലിക്കല്ലില്‍ നിവേദ്യ സമര്‍പ്പണ സമയത്ത് വാദ്യങ്ങള്‍ മുഴങ്ങി. ക്ഷേത്രപാലകന് ശീഘ്രബലി നടത്തി ചടങ്ങ് സമാപിച്ചു. ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി ചേന്നാസ് കൃഷ്ണന്‍ നമ്പൂതിരിപ്പാട് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഉത്സവബലി ദര്‍ശനത്തിന് പതിനായിരങ്ങളാണ് ക്ഷേത്ര നഗരിയിലെത്തിയത് . ഗുരുവായൂരില്‍ പക്ഷിമൃഗാദികള്‍ ഉള്‍പ്പടെ ആരുംതന്നെ പട്ടിണികിടക്കരുതെന്ന വിശ്വാസത്തില്‍ എല്ലാവര്‍ക്കും അന്നം നല്‍കുന്ന ചടങ്ങുകൂടിയ ദിവസമായിരിന്നു ക്ഷേത്രത്തില്‍. സന്ധ്യക്ക് 12-ഇടങ്ങഴി അരിവെച്ച നിവേദ്യം, പക്ഷിമൃഗാദികള്‍ക്കായി ചെമ്പ് വട്ടകയിലാക്കി മാറ്റിവച്ചു

ചൊവ്വാഴ്ച പള്ളിവേട്ടയാണ്. ദീപാരാധനക്കു ശേഷം ഗ്രാമപ്രദക്ഷിണം നടക്കും. വൈകീട്ട് പഴുക്കാമാണ്ഡപത്തില്‍ കൊടിമരത്തറക്കല്‍ എഴുന്നള്ളിച്ച ശേഷം അവിടെയാണ് ദീപാരാധന. ഗജവീരന്‍മാരുടേയും പാണ്ടി മേളത്തിന്റെയും വാളും പരിചയും ഏന്തിയ കൃഷ്ണനാട്ടം കലാകാരന്‍മാരുടേയും അകമ്പടിയോടെയാണ് പുറത്തേക്ക് എഴുന്നള്ളിപ്പ്. കുളപ്രദക്ഷിണം നടത്തി കിഴക്കെ ഗോപുരം വഴി അകത്തേക്ക് പ്രവേശിക്കും. തുടര്‍ന്ന് പള്ളിവേട്ട നടക്കും. ഭഗവാന്റെ നായാട്ടിന്റെ പ്രതീകമായാണ് പള്ളിവേട്ട. ഒമ്പത് പ്രദക്ഷിണത്തിനു ശേഷമാണ് പള്ളിവേട്ട സമാപിക്കുക. പത്തുനാള്‍ നീണ്ട ഗുരുവായൂര്‍ ക്ഷേത്രാത്സവത്തിന് സമാപനം കുറിച്ച് ബുധനാഴ്ച ആറാട്ട് നടക്കും.