Madhavam header
Above Pot

ഗുരുവായൂരിൽ രണ്ട് കൊമ്പന്മാർ ഇടഞ്ഞോടി , വ്യാപക നാശനഷ്ടം വരുത്തി

ഗുരുവായൂര്‍: ദേവസ്വത്തിലെ രണ്ട് കൊമ്പന്മാർ ഇടഞ്ഞോടി, വ്യാപക നാശ നഷ്ടം വരുത്തി. അക്ഷയ് കൃഷ്ണ, ഗോകുല്‍ എന്നീ കൊമ്പന്‍മാരാണ് ഇടഞ്ഞോടി പരിസരത്തെ വീട്ടുമതിലുകളും കാര്‍ പോര്‍ച്ചും തകര്‍ത്തത്. ആനത്താവളത്തില്‍ രാവിലെ ഒമ്പതോടെ കുളിപ്പിച്ച് മറ്റ് ആനകള്‍ക്ക് പട്ട എത്തിച്ച് നല്‍കുകയായിരുന്നു. കൊമ്പന്‍ അക്ഷയ് കൃഷ്ണ കെട്ടുംതറിയിലേക്ക് കൊണ്ട് പോകുന്നതിനിടെ വിരണ്ടോടുകയായിരുന്നു. ഈസമയം കുളിപ്പിക്കാനായി കിടത്തിയിരുന്ന ഒറ്റകൊമ്പന്‍ ഗോകുലും അക്ഷയ്കൃഷ്ണയുടെ പുറകേ ഓടി. ആനത്താവളത്തിന്റെ കിഴക്കേ ഗേറ്റ് തകര്‍ത്ത് പുറത്ത് കടന്ന രണ്ട് ആനകളും ഇടവഴികളിലൂടെയും വീട്ടുപറമ്പുകളിലൂടെയും തലങ്ങും വിലങ്ങും ഓടുകയായിരുന്നു. ആനകള്‍ വരുന്നത് കണ്ട് വീട്ട് മുറ്റത്ത് നിന്നിരുന്ന കുട്ടികളടക്കമുള്ളവര്‍ ഭയന്ന് വീടുകളില്‍ കയറി രക്ഷപ്പെട്ടു. കോട്ടപ്പടി അങ്ങാടിയിലൂടെ ഓടിയ അക്ഷയ്കൃഷ്ണ വടക്കേവീട്ടില്‍ ഗോവിന്ദന്‍കുട്ടിയുടെയും സുധീര്‍ മന്‍സിലില്‍ സുധീറിന്റേയും മതിലുകള്‍ തകര്‍ത്ത് വീട്ടുവളപ്പിലൂടെ ഓടി. ആള്‍താമസമില്ലാതെ കിടക്കുന്ന മറ്റൊരു പറമ്പിലെ സ്ലാബ് മതിലും തകര്‍ത്ത് മൂന്ന് കിലോമീറ്ററോളം ഓടി ആനത്താവളത്തിനകത്തേക്ക് തിരിച്ച് കയറിയ അക്ഷയ്കൃഷ്ണയെ പാപ്പാന്മാര്‍ ചേര്‍ന്ന് തളച്ചു. ആനത്താവളത്തിന്റെ പുറകിലെ റോഡിലൂടെ ഓടിയ ഗോകുല്‍ ടെന്‍പ്ലസ് നഗറില്‍ മുളക്കല്‍ ആന്റീസിന്റെ വീട്ടിലെ ഷീറ്റ്‌മേഞ്ഞ കാര്‍ പോര്‍ച്ച് തകര്‍ത്തു. ഷീറ്റ് വീണ് കാറിനും കോട്പാട് പറ്റി. സമീപത്തിരുന്ന ബൈക്ക് തട്ടിതെറിപ്പിച്ചു. വീടിനോട് ചേര്‍ന്നുള്ള ഷീറ്റും ചെടിചട്ടികളും തകര്‍ത്തു. വീടിന്റെ ചുമരുകള്‍ക്ക് നേരിയ തോതില്‍ വിള്ളല്‍ സംഭവിച്ചു. തൊട്ടുത്തുള്ള ഇടവന മല്ലിക സുബ്രമഹ്യണ്യന്റെ വീട്ടിലെ ഇരുമ്പ് ഷീറ്റും തകര്‍ത്തു. സണ്‍ഷേഡിന് വിള്ളല്‍ സംഭവിച്ചു. പുറകേ ഓടിയെത്തിയ പാപ്പാന്മാര്‍മാര്‍ ആനയെ ഇവിടെ വച്ച് തളച്ച് ആനത്താവളത്തിലേക്ക് കൊണ്ടുപോയി. നാശനഷ്ടം തിട്ടപ്പെടുത്തിയിട്ടില്ല.

Vadasheri Footer