Madhavam header
Above Pot

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ”പിള്ളേര് താലപ്പൊലി” ചടങ്ങ് മാത്രമായി ആഘോഷിച്ചു

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഇടത്തരികത്തുകാവിലെ നാട്ടുകാരുടെ വകയായുള്ള ”പിള്ളേര് താലപ്പൊലി” ചടങ്ങ് മാത്രമായി ആഘോഷിച്ചു. താലപ്പൊലി സംഘത്തിന്റെ ആഭിമുഖ്യത്തില്‍ നാട്ടുകാരുടേയും, ഭക്തജനങ്ങളുടേയും വകയായിട്ടാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ”പിള്ളേര് താലപ്പൊലി” നടന്നത്. ആചാരങ്ങള്‍ ഒന്നുംതന്നെ ഒഴിവാക്കാതെ, കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചുകൊണ്ടായിരുന്നു, ഭക്തിനിര്‍ഭരമായി നടന്ന താലപ്പൊലി മഹോത്സവം. എല്ലാവര്‍ഷവും ആയിരത്തിലേറെ നിറപറയൊരുക്കിയാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഇടത്തരികത്തുകാവ് ഭഗവതിയുടെ താലപ്പൊലി ആഘോഷം നടക്കാറുള്ളത്. എന്നാല്‍ ഇക്കുറി വെറും 11-പറകളില്‍ ദ്രവ്യങ്ങള്‍ നിറച്ച് പറയെടുപ്പ് വെറും ആചാരം മാത്രമാക്കി നടത്തി. ക്ഷേത്രം ഉപദേവതയായ ഇടത്തരികത്ത് ഭഗവതിയുടെ ഉത്സവത്തില്‍ പങ്കാളിയാകാന്‍ പൂജകള്‍ നേരത്തെ അവസാനിപ്പിച്ച കണ്ണന്റെ ശ്രീലകം രാവിലെ 11-30ന് അടച്ചു.

നടയടച്ചശേഷം, ക്ഷേത്രത്തിനകത്ത് ശങ്കരപുരം പ്രകാശന്‍ മാരാരുടെ നേതൃത്വത്തില്‍ പഞ്ചവാദ്യത്തോടേയുള്ള എഴുന്നെള്ളിപ്പിന്, കൊമ്പന്‍ ഇന്ദ്രസെന്‍ ഭഗവതിയുടെ തിടേേമ്പറ്റി. പുറനാട്ടുകര പുരുഷോത്തമന്‍ മദ്ദളത്തിലും, തെച്ചിയില്‍ ഷണ്‍മുഖന്‍ ഇലതാളത്തിലും, വെള്ളാട്ട് മുരളി കൊമ്പിലും, രജീഷ് മാരാര്‍ ഇടയ്ക്കയിലും പക്കമേളമൊരുക്കി. ഒന്നേകാലോടെ പുറത്തേയ്ക്കിറങ്ങി കിഴക്കോട്ടുള്ള എഴുന്നെള്ളിപ്പിലും പഞ്ചവാദ്യം അകമ്പടിയായി. തുടര്‍ന്ന് ഗുരുവായൂര്‍ ശശിമാരാരുടെ നേതൃത്വത്തില്‍ മേളത്തോടേയുള്ള തിരിച്ചുവരവിന് തെച്ചിയില്‍ ഷണ്‍മുഖന്‍ ഇലതാളത്തിലും, ഗുരുവായൂര്‍ വേണു കുറുംകുഴലിലും, വെള്ളാട്ട് മുരളി കൊമ്പിലും പക്കമേളമൊരുക്കി.

Astrologer

മേളത്തോടേയുള്ള തിരിച്ചുവരവിനുശേഷം, ചുവപ്പ് പട്ടണിഞ്ഞ് ഭഗവതിയുടെ വാളും, ചിലമ്പുമായി കോമരം സുരേന്ദ്രന്‍ നായര്‍ ഉറഞ്ഞ് തുള്ളി പറ സ്വീകരിച്ചു. നാളികേരം, അരി, അവില്‍, മലര്‍, പുഷ്പം, കുങ്കുമം, ശര്‍ക്കര, പഴം, നെല്ല്, വെറ്റില, അടയ്ക്ക തുടങ്ങിയ ദ്രവ്യങ്ങൾ ആണ് പറകളിൽ നിറച്ചിരുന്നത് . പറയെടുപ്പ് സമയത്ത് ക്ഷേത്രപരിസരത്തേയ്ക്ക് ഭക്തരെ പ്രവേശിപ്പിരുന്നില്ല. പറയെടുപ്പിന് ശേഷം നാദസ്വരത്തോടെ കുളപ്രദക്ഷിണം ചെയ്ത് ക്ഷേത്രത്തിനകത്തേയ്ക്ക് പ്രവേശിച്ച് ചടങ്ങ് അവസാനിപ്പിച്ചു. രാത്രി 9-നുള്ള എഴുെള്ളിപ്പിന്‌ശേഷം ഭഗവതിയ്ക്ക് കളംപാട്ടും ഉണ്ടായിരുന്നു. ക്ഷേത്രദര്‍ശനത്തിന് അവസരം ലഭിച്ച ഭക്തര്‍ക്ക് താലപ്പൊലി ദിനമായ ഇന്നലെ, സ്വര്‍ണ്ണകിരീടവും, പൊന്‍വാളും, സ്വര്‍ണ്ണമാലകളുമായി സര്‍വ്വാഭരണ വിഭൂഷിതയായിട്ടായിരുന്നു, ഇടത്തരികത്തുകാവിലമ്മ ദര്‍ശനം നല്‍കിയിത്

Vadasheri Footer