Madhavam header
Above Pot

ഗുരുവായൂരിൽ കംഫർട്ട് സ്റ്റേഷനിലെ കക്കൂസ് മാലിന്യം കാനയിൽ ,കൗൺസിലിൽ ബഹളം

ഗുരുവായൂര്‍: ഗുരുവായൂർ നഗര സഭയിൽ 18.80 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് കൗൺസിൽ അംഗീകാരം നൽകി. ഭവന നിര്‍മാണത്തിനായി രണ്ട് കോടി മാറ്റിവെച്ചിട്ടുണ്ട്. ബഡ്സ് സ്‌കൂള്‍ സ്ഥാപിക്കുന്നതുള്‍പ്പടെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആക്ടിങ്ങ് ചെയര്‍മാന്‍ കെ.പി. വിനോദ് അജണ്ട വായിക്കുന്നതിനിടെ പ്രതിപക്ഷം ചില പരാമര്‍ശങ്ങളോടെ ആരോപണങ്ങളുമായി മുന്നോട്ട്‌വന്നത് യോഗത്തില്‍ വാക്കുതര്‍ക്കത്തിനും, ബഹളത്തിനും ഇടയാക്കി .

നഗരസഭയിലെ മാലിന്യ സംസ്‌ക്കരണം അവതാളത്തിലാണെന്നും, നഗരസഭയുടെ അധീനതയിലുള്ള കംഫര്‍ട്ട് സ്റ്റേഷനില്‍നിന്നുപോലും മനുഷ്യ മലം പുറത്തേയ്‌ക്കൊഴുകുമ്പോള്‍, അതിന് ശാശ്വത പരിഹാരംകാണാതെ ഉദ്ഘാടന മഹാമഹങ്ങള്‍ മാത്രം തകൃതിയായി നടത്തി, സ്വയം അപഹാസ്യരാകുകയാണ് നഗരസഭയെന്നും പ്രതിപക്ഷ നേതാവ് ബാബു പി.ആളൂർ ആരോപിച്ചു. രേഖാമൂലം അപേക്ഷ നല്‍കിയിട്ടുമ നഗരസഭയിലെ 23-വാര്‍ഡുകളിലെ കര്‍ഷകര്‍ക്ക് ഇതുവരെ വളം ലഭിച്ചിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. പല പദ്ധതികളും പൂര്‍ണ്ണതയിലേയ്‌ക്കെത്തിയ്ക്കാതെ നാടിന് മാതൃകയാകേണ്ട നഗരസഭ, പുതുവര്‍ഷത്തില്‍ പുതിയ പദ്ധതികളുമായി മുന്നോട്ട് വരുന്നത് സാമാന്യ ബുദ്ധിയ്ക്ക് നിരക്കാത്ത കാര്യങ്ങളാണെന്നും കൗസിലില്‍ പ്രതിപക്ഷ നേതാവ് ആരോപണമുയിച്ചത് ഭരണപക്ഷത്തെ ചെറുതായൊന്ന് ചൊടിപ്പിച്ചു. അതിന് മറുപടിയുമായി ഭരണപക്ഷത്തെ ടി.ടി. ശിവദാസന്‍ രംഗത്തെത്തിയതാണ് കൗണ്‍സില്‍ കുറച്ചുസമയം ബഹളത്തില്‍ കലാശിച്ചത്. വളം വിതരണത്തിന് ഇനിയും മൂന്ന് മാസം ബാക്കിനില്‍ക്കേ, പ്രതിപക്ഷനേതാവ് വിഡ്ഡിത്തരം വിളമ്പുന്നുവെന്ന് പറഞ്ഞതിനെ ചോദ്യം ചെയ്ത് കോൺഗ്രസിലെ ഒരു വിഭാഗം രംഗത്തെത്തി. പി.എസ്. രാജനും ശിവദാസനെതിരെ തിരിഞ്ഞെങ്കിലും തൻറെ പ്രസ്താവന തിരുത്താൻ ശിവദാസൻ തയ്യാറായില്ല.

Astrologer

നഗരസഭയുടെ ജനകീയാസൂത്രണ പദ്ധതി തികഞ്ഞ പരാജയമാണെന്ന് ബി.ജെ.പി അംഗം ശോഭാഹരിനാരായണന്‍ കുറ്റപ്പെടുത്തി. തെരുവുവിളക്കുകള്‍ നഗരത്തിലെ ക്ഷേത്രം ഉള്‍കൊള്ളുന്ന പ്രധാന വാര്‍ഡില്‍പോലും കത്തുന്നില്ലെന്നും ബി.ജെ.പി അംഗം പറഞ്ഞു. വികസന പദ്ധതികള്‍ അംഗീകരിച്ച് യോഗം പിരിഞ്ഞു. റഷീദ് കുന്നിക്കല്‍, പി.എസ്. രാജന്‍, ആൻറോ തോമസ്, കെ.വി. വിവിധ്, ടി.എസ്. ഷെനില്‍ എന്നിവര്‍ ചർച്ചകളിൽ പങ്കെടുത്തു.

Vadasheri Footer