Madhavam header
Above Pot

ഗുരുവായൂര്‍ ഗജരാജസ്മരണയും , പഞ്ചരത്‌ന കീര്‍ത്തനാലാപനവും

ഗുരുവായൂര്‍: ഗുരുവായൂര്‍ ഗജരാജസ്മരണയും ഏകാദശിയോടനുബന്ധിച്ചുള്ള പഞ്ചരത്‌ന കീര്‍ത്തനാലാപനവും ശനി രാവിലെ നടക്കും . രാവിലെ 9-ന് തിരുവെങ്കിടാചലപതി ക്ഷേത്രാങ്കണത്തില്‍നിന്നും, പാര്‍ത്ഥസാരഥി ക്ഷേത്രം വഴിയുള്ള ഗജഘോഷയാത്രയില്‍ ദേവസ്വത്തിലെ ഒട്ടുമുക്കാല്‍ ഗജകേസരികളും പങ്കെടുക്കും. ഘോഷയാത്ര ഗുരുവായൂര്‍ ക്ഷേത്രതീര്‍ത്ഥകുളം വലംവെച്ച് ശ്രീവത്സം ഗസ്റ്റ്ഹൗസ് വളപ്പിലെ ഗജരാജന്‍ ഗുരുവായൂര്‍ കേശവന്റെ പ്രതിമയില്‍ ആനതറവാട്ടിലെ പിന്‍ഗാമി, തന്റെ മുന്‍തലമുറക്കാരന്റെ പ്രതിമയില്‍ സ്മരണപുതുക്കുന്നതിനായി പുഷ്പാര്‍ച്ചന നടത്തും. തുടര്‍ന്ന് അതിഗംഭീരമായ ആനയൂട്ടും നടക്കും.

zumba adv

Astrologer

രാവിലെ തന്നേയാണ് പഞ്ചരത്‌ന കീര്‍ത്തനാലാപനവും. സംഗീതം ജീവിത തപസ്യയാക്കിയ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സ്മരണ പുതുക്കുന്നതിനായി ദേവസ്വം ഏര്‍പ്പെടുത്തിയ 15-ദിവസം നീണ്ടുനില്‍ക്കുന്ന സംഗീതോത്സവത്തിലെ അതി പ്രധാനമാണ് ഇന്നത്തെ പഞ്ചരത്‌ന കീര്‍ത്തനാലാപനം. തെന്നിന്ത്യയിലെ 100-ലേറെ പ്രഗദ്ഭരായ സംഗീത പ്രതിഭകള്‍ ഒന്നിച്ചിരുന്ന് ആലപിയ്ക്കുന്ന പഞ്ചരത്‌ന കീര്‍ത്തനാലാപനം ആസ്വദിയ്ക്കാന്‍ വിദേശികളടക്കം നിരവധി ആസ്വാദകര്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ തിങ്ങിനിറയും. ആകാശവാണിയും, ദൂരദര്‍ശനും സംഗീതപരിപാടി തല്‍സമയം സംപ്രേക്ഷണം ചെയ്യും.

ഞായറഴ്ച യാണ് വൃശ്ചിക മാസത്തിലെ ശുക്ലപക്ഷ ഏകാദശി. നറുനെയ്യിന്റെ നിറശോഭയില്‍ തിളങ്ങിനില്‍ക്കുന്ന പൊന്നുണ്ണികണ്ണനെ ഒരുനോക്കുകാണാന്‍, ഏകാദശി വൃതം നോറ്റെത്തുന്ന ഭക്തജനസഹസ്രം ഞായറാഴ്ച ഗുരുവായൂരിലേയ്ക്ക് ഒഴുകിയെത്തും. ഏകാദശിദിനത്തില്‍ ഗുരുവായൂര്‍ ദേവസ്വം വക ഉദയാസ്തമന പൂജയോടെയുള്ള വിളക്കാഘോഷമാണ്. ഏകാദശിയോടനുബന്ധിച്ച് ക്ഷേത്രത്തില്‍ രാവിലെ പത്മശ്രി പെരുവനം കുട്ടന്‍മാരാരുടെ മേളപ്രമാണത്തില്‍ നടക്കുന്ന പ്രൗഢഗംഭീരമായ കാഴ്ച്ചശീവേലിയ്ക്ക്, ഗുരുവായൂര്‍ ദേവസ്വം ആനതറവാട്ടിലെ കാരണവര്‍ ഗജരത്‌നം പത്മനാഭന്‍ സ്വര്‍ണ്ണകോലമേറ്റും. ഉച്ചതിരിഞ്ഞുള്ള കാഴ്ചശീവേലിക്ക് കോട്ടപ്പടി സന്തോഷ് മാരാരുടെ നേതൃത്വത്തിലുള്ള മേളം അകമ്പടിയാകും. സന്ധ്യക്ക് പാര്‍ത്ഥസാരഥി ക്ഷേത്രത്തിലേക്ക് നാമജപ ഘോഷയാത്രയും, പാര്‍ത്ഥസാരഥിയല്‍ നിന്ന് ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് രഥമെഴുന്നള്ളിപ്പും ഉണ്ടാകും.

ഏകാദശിയോടനുബന്ധിച്ച് വിളക്കാഘോഷങ്ങളുടെ ഭാഗമായി ഇത്തവണ രണ്ടു ദിവസം ദശമി വരുന്നതിനാല്‍ വെള്ളിയും , ശനിയും ദിവസങ്ങളിലായി ദശമി വിളക്കാഘോഷം നടക്കും.ഇന്ന്‍ ദേവസ്വം ഭരണസമിതിയുടേയും, വെല്‍ഫെയര്‍ കമ്മിറ്റിയുടേയും സംയുക്തമായാണ് വിളക്കാഘോഷം നടന്നത്. നാളെ തിരുനാമാചാര്യന്‍ ആഞ്ഞം മാധവന്‍ നമ്പൂതിരി രൂപീകരിച്ച ശ്രീഗുരുവായൂരപ്പന്‍ സങ്കീര്‍ത്തന ട്രസ്റ്റിന്റെ വകയായുള്ള വിളക്കാഘോഷമാണ്. ക്ഷേത്രത്തില്‍ ശനിയാഴ്ച പുലര്‍ച്ചെ മൂന്നിന് നടതുറന്നാല്‍ ദ്വാദശി ദിവസമായ തിങ്കളാഴ്ച രാവിലെ എട്ടിനാണ് ക്ഷേത്രനട അടക്കുക. ദ്വാദശി ദിവസം രാവിലെ എട്ടിന് നട അടച്ചാല്‍ വൈകുന്നേരം 3.30ന് നട തുറക്കുകയുള്ളു. ചൊവ്വാഴ്ച്ചത്തെ ത്രയോദശി ഊട്ടോടെ ഏകാദശി വൃതം പൂര്‍ത്തിയാക്കി ഈ വര്‍ഷത്തെ ഏകാദശി മഹോത്സവത്തിന് പരിസമാപ്തിയാകും.

Vadasheri Footer