ചട്ടം ലംഘിച്ചു സർക്കാർ ജോലി , ബന്ധു നിയമന വിവാദത്തിൽ മന്ത്രി കെ ടി .ജലീൽ

കോഴിക്കോട്: ബന്ധു നിയമന വിവാദത്തിൽ മന്ത്രി കെ.ടി ജലീലും . തന്റെ ബന്ധുവിനെ ചട്ടങ്ങള്‍ മറികടന്ന് നിയമിച്ചതായി ആരോപണം. പിൃത സഹോദര പുത്രനെ സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനിലെ ജനറല്‍ മാനേജര്‍ തസ്തികയിലാണ് കെ.ടി ജലീല്‍ ചട്ടങ്ങള്‍ മറികടന്ന് നിയമിച്ചത്. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസാണ് ഇത് സംബന്ധിച്ച്‌ ആരോപണവുമായി രംഗത്തെത്തിയത്. സ്വകാര്യ ബാങ്കില്‍ സീനിയര്‍ മാനേജരായ കെ.ടി അദീപി നെയാണ് ജലീല്‍ ചട്ടം മറികടന്ന് നിയമിച്ചതെന്നും ഇതിനെതിരെ വിജിലന്‍സില്‍ പരാതി നല്‍കുമെന്നും പി.കെ ഫിറോസ് വ്യക്തമാക്കി.

സര്‍ക്കാരിന്റെ 2013ലെ ഉത്തരവ് പ്രകാരം കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ തസ്തികയില്‍ ജോലി ലഭിക്കാന്‍ ആവശ്യമുള്ള യോഗ്യത ഡിഗ്രിക്കൊപ്പം എം.ബി.എ അല്ലെങ്കില്‍ സി.എ, സി.എസ്, ഐ.സി.ഡബ്ല്യു.എ എന്നിവയിലേതെങ്കിലുമൊന്നാണ്. ഇതുകൂടാതെ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന പരിചയവും വേണം. എന്നാല്‍ 2016ആഗസ്റ്റില്‍ യോഗ്യത മാറ്റം വരുത്തി ബി.ടെക്കിനൊപ്പം ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ പി.ജി ഡിപ്ലോമ എന്ന യോഗ്യത കൂട്ടിച്ചേര്‍ത്തു. ഇത് പിതൃ സഹോദര പുത്രനെ നിയമിക്കാനാണെന്നാണ് ഫിറോസ് ആരോപിച്ചത്.

സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഡെപ്യൂട്ടേഷന്‍ രീതിയില്‍ നിയമിച്ചത് ചട്ടവിരുദ്ധമാണെന്ന് ഫിറോസ് ആരോപിച്ചു. ബന്ധുവിനെ സഹായിക്കാന്‍ വിദ്യാഭ്യാസ യോഗ്യതയില്‍ മാറ്റംവരുത്തിയത് സ്വജനപക്ഷപാതമാണ്. വിജിലന്‍സില്‍ പരാതി കൊടുത്തശേഷം കോടതിയെ സമീപിക്കും. മുഖ്യമന്ത്രി സംരക്ഷിക്കുമെന്ന് ഉറപ്പുള്ളതുകൊണ്ടാണു മന്ത്രി ജലീല്‍ അഹങ്കാരത്തോടെ അഴിമതി കാട്ടുന്നതെന്നു ഫിറോസ് ആരോപിച്ചു.