Madhavam header
Above Pot

പേ വിഷബാധയേറ്റ് കോളേജ് വിദ്യാർത്ഥിനി മരിച്ചു, അന്വേഷണത്തിന് ഉത്തരവിട്ടു.

തൃശൂർ : പേ വിഷബാധയേറ്റ് ചികിത്സയിലായിരുന്ന കോളേജ് വിദ്യാർത്ഥിനി മരിച്ചു. പാലക്കാട് സ്വദേശി ശ്രീലക്ഷ്മി(19) ആണ് മരിച്ചത്. തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ ആണ് മരിച്ചത്.മെയ് 30നാണ് ശ്രീലക്ഷ്മിയെ അയൽവീട്ടിലെ വളർത്തുനായ കടിക്കുന്നത്.പേ വിഷബാധയ്ക്ക് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിരുന്ന നാല് വാക്‌സിനുകളും ശ്രീലക്ഷ്മി സ്വീകരിച്ചുവെന്നാണ് ബന്ധുക്കൾ പറയുന്നത്.

പേ വിഷബാധയുടെ യാതൊരു ലക്ഷണങ്ങളും ശ്രീലക്ഷ്മി ആദ്യദിനങ്ങളിൽ പ്രകടിപ്പിച്ചിരുന്നില്ല.രണ്ട് ദിവസം മുൻപാണ് ചില ലക്ഷണങ്ങൾ ശ്രീലക്ഷ്മി കാണിച്ചത്. പിന്നാലെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയിൽ പേവിഷബാധ സ്ഥിരീകരിച്ചു. തുടർന്ന് റാബീസ് വാക്‌സിൻ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Astrologer

നായ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ ഉടമ തടയാൻ ശ്രമിക്കുകയും ഇദ്ദേഹത്തിന് നായയുടെ കടിയേൽക്കുകയും ചെയ്തിരുന്നു. എന്നാൽ ഉടമയ്ക്ക് ഇതുവരെ യാതൊരു ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടായിട്ടില്ല. വാക്‌സിനെടുത്തിട്ടും മരണപ്പെട്ടതിൽ വിശദമായ അന്വേഷണത്തിന് ആരോഗ്യവകുപ്പ് ഉത്തരവിട്ടിട്ടുണ്ട്.

മകൾക്ക് കൃത്യമായ ഇടവേളകളിൽ വാക്‌സീൻ എടുത്തിരുന്നതായി പേ വിഷബാധയേറ്റ് മരിച്ച ശ്രീ ലക്ഷ്മിയുടെ അച്ഛൻ സുഗുണൻ. മെയ്‌ 30, ജൂൺ 2, ജൂൺ 6, ജൂൺ 27 തിയതികളിൽ വാക്‌സീന്‍ എടുത്തിരുന്നെന്നാണ് പറയുന്നത്. ജൂണ്‍ 28 ന് കോളേജിൽ പരീക്ഷയ്ക്ക് പോയി വരുമ്പോൾ പനി അനുഭവപ്പെട്ടു. തുടര്‍ന്ന് മരുന്ന് വാങ്ങി. പിറ്റേന്ന് രാവിലെ എഴുന്നേറ്റ് വെള്ളം കുടിച്ചപ്പോളാണ് ലക്ഷണം കാണിച്ചത്. ഉടൻ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. അവിടെ നിന്നാണ് പേ വിഷബാധ സ്ഥിരീകരിച്ചതെന്നും പിതാവ് പറഞ്ഞു. ഉടനെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെയാണ് പാലക്കാട് മങ്കര സ്വദേശിനി ശ്രീലക്ഷ്മി മരിച്ചത്. കോയമ്പത്തൂരിൽ ബി.സി.എ ഒന്നാം വർഷ വിദ്യാർഥിനിയായിരുന്നു. വീട്ടിലെത്തിച്ച മൃതദേഹം പൊതുദർശനത്തിന് ശേഷം ഐവർ മഠം ശ്മശാനത്തിൽ സംസ്കരിച്ചു.

Vadasheri Footer