![](https://malayalamdaily.in/wp-content/uploads/2019/09/eco-man.jpg)
ഗുരുവായൂർ ക്ഷേത്രത്തിലെ ജൈവ മാലിന്യം സൗജന്യമായി സംസ്കരിക്കാൻ സ്വകാര്യ കമ്പനി
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽനിന്നുള്ള പ്രസാദഊട്ടിന്റെ ഇലകളും ഭക്ഷണാവശിഷ്ടങ്ങളുമടക്കമുള്ള ജൈവമാലിന്യം സൗജന്യമായി സംസ്‌കരിക്കാൻ സ്വകാര്യകമ്പനി രംഗത്ത് . മാലിന്യം സംസ്‌കരിച്ച് ജൈവവളമാക്കുന്ന രണ്ട് അത്യാധുനിക എയ്‌റോബിക് യൂണിറ്റുകളാണ് സ്വകാര്യ കമ്പനി നൽകുക . പദ്ധതിയുടെ കരടുരേഖ ദേവസ്വത്തിന് സമർപ്പിക്കുകയും ചെയ്തു. ഹൈദരാബാദ് ആസ്ഥാനമായുള്ള ഐ.ടി.സി കമ്പനി പദ്ധതിയുടെ കരടുരേഖ ദേവസ്വത്തിന് സമർപ്പിച്ചു
സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാൻ പുണെയിലെ ഇക്കോമാൻ എന്ന ഏജൻസിയെയാണ് ഐ.ടി.സി ഏൽപ്പിച്ചിരിക്കുന്നത്. ദിവസവും ഒന്നരടൺ മാലിന്യം സംസ്‌കരിക്കാൻ ശേഷിയുള്ള രണ്ടു യൂണിറ്റുകളാണ് ദേവസ്വത്തിന് നൽകുന്നത്. ആറടിനീളവും എട്ടടിവീതിയുമുള്ളതാണ് പ്ലാന്റുകൾ. ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് ആധുനിക രീതിയിൽ ഷെഡ്ഡുനിർമിച്ച് രണ്ടുപ്ലാന്റുകളും അവിടെ സ്ഥാപിക്കും. ഇതിന് അധികം സ്ഥലം വേണ്ടിവരില്ല.
![Astrologer](https://malayalamdaily.in/wp-content/uploads/2022/04/ad_100x700-pixels-01.jpg-scaled.jpg)
ഒറ്റനോട്ടത്തിൽ മാലിന്യസംസ്‌കരണ യൂണിറ്റാണെന്ന് തോന്നാത്ത തരത്തിലായിരിക്കും ഷെഡ്ഡു പണിയുക. മൊത്തം അറുപതുലക്ഷം രൂപ ചെലവുവരും. കഴിഞ്ഞ ദിവസം ഇക്കോമാൻ ഏജൻസിയുടെ എൻജിനീയർമാർ ഗുരുവായൂരിലെത്തി സ്ഥലപരിശോധന നടത്തി. ഗുരുവായൂർ ദേവസ്വം ചെയർമാൻ കെ.ബി മോഹൻദാസുമായി അവർ ചർച്ച നടത്തി.
പദ്ധതി എങ്ങനെ നടപ്പാക്കണമെന്നതു സംബന്ധിച്ച് ഇക്കോമാൻ തയ്യാറാക്കുന്ന സമഗ്ര റിപ്പോർട്ട് ഐ.ടി.സി അധികം വൈകാതെ ദേവസ്വത്തിന് കൈമാറും. ക്ഷേത്രത്തിലെയും ദേവസ്വം സ്ഥാപനങ്ങളിലെയും മാലിന്യങ്ങൾ സ്വന്തമായി സംസ്‌കരിക്കുകയെന്നത് ദേവസ്വത്തിന്റെ ഏറെക്കാലമായുള്ള പദ്ധതികളിലൊന്നാണ്. ഐ.ടി.സിയുടെ പദ്ധതി നടപ്പായാൽ അത് പരിഹരിക്കപ്പെടും. മാത്രമല്ല, മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട് നഗരസഭയെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യാം
![Vadasheri Footer](https://malayalamdaily.in/wp-content/uploads/2023/07/WhatsApp-Image-2023-07-17-at-10.53.36-PM.jpeg)