ഗുരുവായൂരിൽ ക്ഷേത്ര ദർശനത്തിന് പണം വാങ്ങിയ രണ്ടു ജീവനക്കാരെ പുറത്താക്കി

ഗുരുവായൂർ : ഓൺ ലൈനിൽ ക്ഷേത്ര ദർശനം ബുക് ചെയ്യാതെ വന്ന ഭക്തർക്ക് പണം വാങ്ങി ദർശനത്തിന് സൗകര്യം ചെയ്തു കൊടുത്ത രണ്ടു ജീവനക്കാരെ ഗുരുവായൂർ ദേവസ്വം പുറത്താക്കി ഭക്തരില്‍നിന്നും പണം കൈപ്പറ്റിയ ആരോഗ്യ വിഭാഗത്തിലെ ജീവനക്കാരന്‍ പി.വി. വിനേഷിനേയും, ഇയാള്‍ക്ക് സ്‌പെഷ്യല്‍ പാസ് അനുവദിച്ചുനല്‍കിയ സെക്ഷന്‍ ക്ലര്‍ക്ക് കെ.ആര്‍. രാകേഷിനേയുമാണ് ജോലിയില്‍നിന്നും പുറത്താക്കിയതായി അഡ്മിനിസ്റ്റ്രേറ്റര്‍ അറിയിച്ചത് ജീവനക്കാര്‍ക്കും, കുടുംബാംഗങ്ങള്‍ക്കും ദര്‍ശനത്തിനായി നല്‍കുന്ന സ്‌പെഷ്യല്‍ പാസ്സുപയോഗിച്ചാണ് ആരോഗ്യവിഭാഗത്തിലെ താല്‍ക്കാലിക ജീവനക്കാരന്‍ പി.വി. വിനേഷ് തമിഴ് ഭക്തസംഘത്തില്‍നിന്നും രണ്ടായിരം രൂപ അനധികൃതമായി കൈപ്പറ്റി ഭക്തസംഘത്തിന് ദര്‍ശന സൗകര്യമൊരുക്കിയത്.

തമിഴ്‌നാട്ടില്‍നിന്നും ഗുരുവായൂരിലെത്തിയ അഞ്ചുപേരടങ്ങുന്ന ഭക്തസംഘത്തില്‍നിന്നുമാണ് ദര്‍ശന സൗകര്യം ഒരുക്കിനല്‍കാമെന്ന് പറഞ്ഞ് ദേവസ്വം ആരോഗ്യവിഭാഗത്തിലെ താല്‍ക്കാലിക ജീവനക്കാരന്‍ രണ്ടായിരം രൂപ കൈപ്പറ്റിയത്. ജീവനക്കാരന് രണ്ടായിരം രൂപ നല്‍കിയശേഷം ചെറിയ കുഞ്ഞുമായി അഞ്ചുപേരടങ്ങുന്ന സംഘം ബാരിക്കേടിനടുത്തെത്തിയപ്പോള്‍ സെക്യൂരിറ്റി ജീവനക്കാര്‍ തടഞ്ഞതോടെ തമിഴ് ഭക്തസംഘം സെക്യൂരിറ്റി ജീവനക്കാരുമായി തര്‍ക്കത്തിലായി. കുട്ടിയെ അമ്പലത്തിനകത്തേയ്ക്ക് കയറ്റില്ലെന്ന് പറഞ്ഞതോടെ തര്‍ക്കം തുടങ്ങി. തങ്ങള്‍ മുന്‍കൂര്‍ പണംനല്‍കി പ്രത്യേക പാസെടുത്താണ് എത്തിയതെന്ന് ഭക്തര്‍ അറിയിച്ചതാണ് ആരോഗ്യവിഭാഗത്തിലെ ജീവനക്കാരന്റെ കള്ളിവെളിച്ചത്തായത്. തര്‍ക്കം രൂക്ഷമായതോടെ ക്ഷേത്രം ഉദ്യോഗസ്ഥരെത്തി പ്രശ്‌നം അവസാനിപ്പിച്ച് തമിഴ്ഭക്തസംഘത്തിന് ദര്‍ശനാനുമതി നല്‍കി വിട്ടയച്ചു. തുടർന്നുള്ള അന്വേഷണത്തിലാണ് ഇരുവർക്കുമെതിരെ ദേവസ്വം നടപടി എടുത്തത് . ഭരണ സമിതി അംഗങ്ങളുമായി അടുപ്പമുള്ള തൊഴീക്കൽ മാഫിയ ക്ഷേത്ര പരിസരത്ത് ഇപ്പോഴും സജീവമാണ്