Madhavam header
Above Pot

നിയന്ത്രണങ്ങളിൽ ഇളവില്ല. ഞായറാഴ്ച ലോക്ക്ഡൗണും, രാത്രികാല കര്‍ഫ്യൂവും

തിരുവനന്തപുരം കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ഞായറാഴ്ചകളിലെ സമ്പൂര്‍ണ ലോക്ക്ഡൗണും രാത്രികാല കര്‍ഫ്യൂവും തുടരും. അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.

രാത്രികാല കര്‍ഫ്യൂവും ഞായറാഴ്ച ലോക്ക്ഡൗണും തുടരണോ എന്നത് ചൊവ്വാഴ്ച ചേരുന്ന അവലോകന യോഗത്തില്‍ തീരുമാനിക്കും. കോവിഡിനോടൊപ്പം ജീവിക്കുക എന്ന തീരുമാനത്തിലേക്കാണ് നാം പോകുന്നത്. അതിലൂന്നിയിട്ടുള്ള തീരുമാനങ്ങളാകും ഉണ്ടാകുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Astrologer

കോവിഡിനെതിരേ ‘ബി ദ വാരിയര്‍’ എന്ന കാമ്പയിനും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. എല്ലാവരും സ്വയം കോവിഡ് പ്രതിരോധ പോരാളികളായി മാറുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ഓണത്തിന് ശേഷം കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഭയപ്പെട്ടതുപോലുള്ള വര്‍ധനവ് ഉണ്ടായിട്ടില്ല. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണത്തിലും വര്‍ധനവില്ല. കഴിഞ്ഞ മൂന്നാഴ്ചകളിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ആശുപത്രികളില്‍ അവസാന ആഴ്ച അഡ്മിറ്റായവരുടെ ശതമാനം കുറയുകയാണ് ഉണ്ടായിട്ടുള്ളത്.

വാക്‌സിനെടുത്തവരില്‍ കുറച്ചുപേര്‍ക്കും കോവിഡ് പോസിറ്റീവ് ആകുന്നുണ്ട്. എന്നാല്‍ രോഗം ഗുരതരമാകുന്നത് വിരളമാണ്. അതുകൊണ്ടുതന്നെ വാക്‌സിന്‍ എടുത്തവര്‍ക്ക് രോഗം വരുന്നതില്‍ ആശങ്കപ്പെടേണ്ടതില്ല. പ്രായമായവരിലും അനുബന്ധ രോഗങ്ങളുള്ളവരിലും വാക്‌സിനെടുക്കാത്തവരുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് വാക്‌സിന്‍ സ്വീകരിക്കണം.

നിത്യവൃത്തിക്ക് ഇടയില്ലാത്ത കുടുംബങ്ങള്‍ പട്ടിണി കിടക്കേണ്ട അവസ്ഥ വരരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാമ്പത്തിക ബാധ്യത സര്‍ക്കാര്‍ നിറവേറ്റും. ക്വാറന്റീനില്‍ കഴിയുന്നവര്‍ക്ക് സഹായം നല്‍കും. ഇതിനായി പൊലീസിന്റെ സേവനം ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കോവിഡ് വ്യാപനം കുറച്ചുകൊണ്ടുവരുന്നതിന് പ്രാമുഖ്യം നല്‍കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയന്ത്രണങ്ങള്‍ പാലിക്കേണ്ടത് പ്രധാനമാണ്. വാര്‍ഡുകളിലെ പ്രതിനിധികളുടെ നേതൃത്വത്തില്‍ പ്രതിരോധം ഉറപ്പു വരുത്തണം. ആദ്യഘട്ടത്തില്‍ വാര്‍ഡുതല സമിതികള്‍ ഫലപ്രദമായി പ്രവര്‍ത്തിച്ചു. ഈ ഘട്ടം ഒന്നുകൂടെ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. പ്രതിരോധം ഉറപ്പു വരുത്താനായി തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിയന്ത്രണം ലംഘിച്ചാല്‍ പിഴയൊടുക്കേണ്ടിവരും. ക്വാറന്റീന്‍ ലംഘിക്കുന്നവരെ വീട്ടില്‍ തുടരാന്‍ അനുവദിക്കില്ല. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് 18 വയസ്സിന് മുകളിലുള്ള 75 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് നല്‍കി കഴിഞ്ഞു. മൊത്തം ജനംസഖ്യയുടെ എണ്ണമെടുത്താല്‍ യഥാക്രമം 60.94 ശതമാനവും 22.57 ശതമാനവുമാണ് ഒന്നും രണ്ടും ഡോസ് ലഭിച്ചവരുടെ അനുപാതം. ഇത് ദേശീയ ശരാശരിയേക്കാളും വളരേ കൂടുതലാണെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

Vadasheri Footer