Madhavam header
Above Pot

സിപിഎം – ആര്‍എസ്‌എസ് സമാധാന ചര്‍ച്ചയ്ക്ക് മദ്ധ്യസ്ഥത വഹിച്ചു : ശ്രീ എം

Astrologer

തിരുവനന്തപുരം: കണ്ണൂരിലെ സിപിഎം. – ആര്‍എസ്‌എസ് സംഘര്‍ഷം തീര്‍ക്കുന്നതിനുള്ള സമാധാന ചര്‍ച്ചകള്‍ക്ക് മദ്ധ്യസ്ഥത വഹിച്ചിരുന്നുവെന്ന് സത്സംഘ് ഫൗണ്ടേഷന്‍ സ്ഥാപകന്‍ ശ്രീ എമ്മിന്റെ വെളിപ്പെടുത്തല്‍. യോഗ കേന്ദ്രത്തിന് സംസ്ഥാന സര്‍ക്കാര്‍ ഭൂമി അനുവദിച്ചതിനെ തുടര്‍ന്നുള്ള വിവാദങ്ങളിലും അദ്ദേഹം പ്രതികരിച്ചു.

ശ്രീ എം ഇടനിലക്കാരനായി സിപിഎമ്മും ആര്‍.എസ്.എസും ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എം വി ഗോവിന്ദന്‍ നേരത്തെ പ്രതികരിച്ചിരുന്നു.
ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്ത് കണ്ണൂരിലുണ്ടായ ആര്‍എസ്‌എസ് – സിപിഎം സഘര്‍ഷത്തെതുടര്‍ന്ന് കണ്ണൂരില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനു വേണ്ടി രണ്ട് യോഗങ്ങള്‍ നടത്തിയതായാണ് ശ്രീ എം പറഞ്ഞത്.

‘ഭാരതയാത്ര നടത്തിയതിന് പിന്നാലെയാണ് കണ്ണൂരിലെ സംഘര്‍ഷത്തെക്കുറിച്ച്‌ ചിന്തിച്ചത്. അന്ന് പി. ജയരാജനായിരുന്നു സിപിഎം ജില്ല സെക്രട്ടറി. അദ്ദേഹം സമാധാന നീക്കത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചു. അതിനടുത്ത ദിവസങ്ങളില്‍ ഞാന്‍ ഡല്‍ഹിക്ക് പോയിരുന്നു. അവിടെ വെച്ച്‌ യാദൃശ്ചികമായി ആര്‍എസ്‌എസ് തലവന്‍ മോഹന്‍ ഭാഗവതിനെ കണ്ടു. അദ്ദേഹത്തോട് ഇക്കാര്യം പറഞ്ഞപ്പോള്‍ നല്ല കാര്യമാണെന്നും എന്നാല്‍ ആരാണ് ഇതിന് മുന്‍കൈയെടുക്കുക എന്നും ചോദിച്ചു. ഞാന്‍ മുന്‍കൈ എടുക്കാമെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം സമ്മതിച്ചു. അങ്ങിനെയാണ് കേരളത്തില്‍ ഇരു വിഭാഗങ്ങളിലുള്ള നേതാക്കളുമായും ബന്ധപ്പെടുന്നത്. സിപിഎമ്മില്‍ കോടിയേരി ബാലകൃഷ്ണനുമായും ആര്‍.എസ്.എസില്‍ നിന്ന് പ്രാന്ത പ്രചാരക് ഗോപാലന്‍കുട്ടിയുമായും സംസാരിച്ചു.’

തിരുവനന്തപുരത്ത് ഹോട്ടലില്‍ വച്ചാണ് യോഗം നടന്നതെന്ന് ശ്രീ എം പറയുന്നു. പിണറായി വിജയന്‍ പങ്കെടുത്തിരുന്നു. ആര്‍.എസ്.എസില്‍ നിന്ന് ഗോപാലന്‍കുട്ടിയും മറ്റ് ചില മുതിര്‍ന്ന നേതാക്കളും പങ്കെടുത്തിരുന്നു. അന്ന് ചര്‍ച്ച വിജയമായിരുന്നു.

കണ്ണൂരിലെ യോഗത്തില്‍ പിണറായിക്ക് പുറമേ പി. ജയരാജനും കോടിയേരി ബാലകൃഷ്ണനുമുണ്ടായിരുന്നു. സമാധാനം പുനഃസ്ഥാപിക്കണമെന്ന തീരുമാനത്തോടെയാണ് ആ യോഗം പിരിഞ്ഞത്. രണ്ടു കൂട്ടരും അവരുടെ അണികളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. അതോടെ കണ്ണൂരില്‍ സമാധാനമുണ്ടായി.

കണ്ണൂരില്‍ സമാധാനം വന്നത് ഞങ്ങള്‍ ആഘോഷിച്ചു. അവിടെ ഒരു യോഗം സംഘടിപ്പിച്ചു. വേദിയില്‍ എന്റെ ഇടതുവശത്ത് പി. ജയരാജനും വലതുവശത്ത് ഗോപാലന്‍കുട്ടിയുമുണ്ടായിരുന്നു സമാധാനശ്രമത്തിന് പിന്നില്‍ ഒരു രാഷ്ട്രീയ ലക്ഷ്യവും ഇല്ലായിരുന്നുവെന്നും ശ്രീ എം പറഞ്ഞു

സിപിഎമ്മിനും ആര്‍.എസ്.എസിനുമിടയിലെ കണ്ണി എന്ന നിലക്കാണ് യോഗ ഫൗണ്ടേഷന് ഭൂമി നല്‍കിയതെന്ന ആരോപണം വേദനയുണ്ടാക്കുന്നതാണെന്ന് ശ്രീ എം പറയുന്നു. വിവാദത്തെക്കുറിച്ചറിഞ്ഞപ്പോള്‍ ഈ ഭൂമി വേണ്ടെന്നു വച്ചാലോ എന്നു വരെ തോന്നിപ്പോയി. പിന്നെയാലോചിച്ചപ്പോള്‍ അതിലര്‍ഥമില്ലെന്ന് മനസ്സിലായി. ഞങ്ങള്‍ അപേക്ഷിച്ചിട്ട് കിട്ടിയതാണ്. നല്ലൊരു കാര്യത്തിനാണ് ഭൂമി ഉപയോഗിക്കുക. ഒരു മാസം മുമ്ബാണ് ഭൂമിക്ക് അപേക്ഷ നല്‍കിയത്. ജനിച്ചു വളര്‍ന്നത് തിരുവനന്തപുരത്താണ്. ഞങ്ങള്‍ക്ക് ആന്ധ്രയിലെ മദനപ്പള്ളിയിലും ഡല്‍ഹിയിലും യോഗ കേന്ദ്രങ്ങളുണ്ട്. എന്നാല്‍ കേരളത്തില്‍ ഇല്ല. ജനിച്ചു വളര്‍ന്ന നാട്ടില്‍ ഒരു യോഗ കേന്ദ്രം വേണമെന്ന ചിന്തയാണ് ഈ അപേക്ഷയിലേക്ക് നയിച്ചത്.

തിരുവനന്തപുരത്തെ സത്സംഘ് ഭാരവാഹികള്‍ മുഖ്യമന്ത്രിയുടെ ഓഫിസിലാണ് അപേക്ഷ നല്‍കിയത്. ഒരു സ്ഥലം കിട്ടിയാല്‍ കൊള്ളാം എന്നു മാത്രമേ അപേക്ഷയിലുണ്ടായിരുന്നുള്ളൂ. ഭൂമി അനുവദിച്ചതിന് പിന്നാലെ നന്ദി പറഞ്ഞ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് ഒരു സന്ദേശമയച്ചു.

ആര്‍എസ്‌എസ് മുഖപ്രസിദ്ധീകരണമായ ഓര്‍ഗനൈസറുമായി തനിക്ക് ബന്ധമുള്ളതായും ശ്രീ എം പറഞ്ഞു. മുമ്ബ് ഓര്‍ഗനൈസറിലുണ്ടായിരുന്ന മലയാളി ബാലശങ്കറിനെ അറിയാമായിരുന്നു. ഓര്‍ഗനൈസര്‍ പത്രാധിപര്‍ മല്‍ക്കാനിയെയും പരിചയപ്പെട്ടു. ഇടയ്ക്ക് ചില ലേഖനങ്ങള്‍ ഓര്‍ഗനൈസറില്‍ എഴുതിയിരുന്നു.

തനിക്ക് ചെറുപ്പത്തില്‍ കമ്മ്യൂണിസത്തോട് അടുപ്പമുണ്ടായിരുന്നു. ഇ.എം.എസിനോട് വലിയ ബഹുമാനമായിരുന്നു. പിന്നീട് ഇതേ ബഹുമാനം വിവേകാനന്ദനോടും ഉണ്ടായി. വിവേകാനന്ദന്റെ കൃതികളും ദാസ് ക്യാപിറ്റലും വായിക്കുന്നയാളാണ് ഞാന്‍. ആര്‍.എസ്.എസിലും സിപിഎമ്മിലുമുള്ളവരെ തനിക്കറിയാം. എന്നാല്‍ പിന്നെ എന്തുകൊണ്ട് സമാധാനം കൊണ്ടുവരാന്‍ ഒരു ശ്രമം നടത്തിക്കൂടാ എന്നതായിരുന്നു ചിന്ത -ശ്രീ എം അഭിമുഖത്തില്‍ പറഞ്ഞു.

ശ്രീഎമ്മിന്റെ കാര്‍മികത്വത്തില്‍ പിണറായി വിജയന്‍ ആര്‍.എസ്.എസിന്റെ കേരളത്തിലെ ഉന്നത നേതാക്കളുമായി അതീവ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന് ഇകണോമിക് ടൈംസിന്റെ ന്യൂഡല്‍ഹി ലേഖകനും മലയാളിയുമായ ദിനേഷ് നാരായണന്‍ രചിച്ച The RSS And The Making of The Deep Nation എന്നപുസ്തകത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഈ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് സംസ്ഥാനത്ത് പൊടുന്നനെ സിപിഎം-ആര്‍എസ്‌എസ് സംഘട്ടനങ്ങള്‍ അവസാനിച്ചതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

Vadasheri Footer