Madhavam header
Above Pot

കോവിഡ് മാനദണ്ഡം ലംഘിച്ച മുഖ്യമന്ത്രിക്കെതിരെ കേസ് എടുക്കണം : വി മുരളീധരൻ

ന്യൂഡൽഹി∙ കോവിഡ് മാനദണ്ഡം ലംഘിച്ചതിന് മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. രോഗലക്ഷണമുണ്ടായിട്ടും റോഡ് ഷോ നടത്തി. ആശുപത്രിയിലും സാമൂഹിക അകലം പാലിച്ചില്ല. ഇതുവരെ രോഗം വിട്ടുമാറാത്ത ഭാര്യ മുഖ്യമന്ത്രിയോടൊപ്പം അതേ കാറിലാണു കയറിപ്പോയതെന്നും മുരളീധരൻ കുറ്റപ്പെടുത്തി.

Astrologer


കോവിഡ് സ്ഥിരീകരിച്ച് 10ാം ദിവസം വേണം വീണ്ടും ടെസ്റ്റ് നടത്താനെന്നാണ് പ്രോട്ടോക്കോൾ. എന്നാൽ എട്ടാം തീയതി സ്ഥിരീകരിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുഖ്യമന്ത്രിയെ ആറാം ദിവസമായ ഇന്നലെയാണ് പരിശോധന നടത്തി നെഗറ്റീവ് ആണെന്നു കണ്ടെത്തിയത്. എന്നാൽ നാലാം തീയതി അദ്ദേഹത്തെ കോവിഡ് ബാധിച്ചിരുന്നുവെന്ന് ഡോക്ടർമാർ പറയുന്നു. അതനുസരിച്ച് ഇന്നലെ പത്തുദിവസമായപ്പോഴാണ് ടെസ്റ്റ് നടത്തിയത്.

അങ്ങനെ നാലാം തീയതി കോവിഡ് ബാധിച്ചയാൾ പതിനായിരക്കണത്തിന് ആളുകളെ അണിനിരത്തി റോഡ് ഷോ നടത്തിയത് പ്രോട്ടോക്കോൾ ലംഘനമാണ്. ആരോഗ്യമന്ത്രി മുഖ്യമന്ത്രിയെ ന്യായീകരിക്കാൻ വളരെയധികം ബദ്ധപ്പെടുന്നുണ്ട്. കോവിഡ് ബാധിതയായ മകൾ താമസിക്കുന്ന അതേ വീട്ടിൽനിന്ന് ഏതാണ്ട് 500 മീറ്റർ അകലെയുള്ള പോളിങ് ബൂത്തിലേക്ക് ആറാം തീയതി നടന്നുപോയി വോട്ട് ചെയ്തത് പ്രോട്ടോക്കോൾ ലംഘനമാണ്.

പ്രൈമറി കോൺടാക്ട് ഉള്ളയാൾ പെരുമാറേണ്ട രീതിയിലല്ല അദ്ദേഹം പെരുമാറിയത്. രോഗം സ്ഥിരീകരിച്ചതിനുശേഷം അദ്ദേഹം മെഡിക്കൽ കോളജിലെത്തിയത് ഐസലേറ്റഡ് ആയുള്ള വണ്ടിയിലല്ല. ഗൺമാൻ ഉൾപ്പെടെയിരിക്കുന്ന വണ്ടിയിലാണ്. ആശുപത്രിയിൽനിന്നു മടങ്ങുമ്പോഴും സാമൂഹിക അകലം പാലിക്കുന്നില്ല. രോഗമുക്തിക്ക് ശേഷം ഏഴുദിവസം കൂടി ഐസലേഷൻ തുടരണമെന്നാണ് പ്രോട്ടോക്കോൾ പറയുന്നത്. രോഗമുക്തി നേടിയിട്ടില്ലാത്ത അദ്ദേഹത്തിന്റെ ഭാര്യ മുഖ്യമന്ത്രിക്കൊപ്പം ഒരേ വാഹനത്തിലാണ് കയറിപ്പോകുന്നത്. ഇതാണോ മുഖ്യമന്ത്രി കാണിക്കേണ്ട മര്യാദ.

കഴിഞ്ഞ ഒരു വർഷമായി വൈകുന്നേരം ഒരുമണിക്കൂർ മാധ്യമങ്ങളിലൂടെ നമുക്ക് കോവിഡിന്റെ ക്ലാസ് എടുത്തയാളാണ് മുഖ്യമന്ത്രി. മാധ്യമപ്രവർത്തകരെ വേറൊരു മുറിയിലിരുത്തിയാണ് ക്ലാസ് എടുത്തത്. മലയാളിക്ക് ഇതുവരെ പരിചയമില്ലാത്ത മുൻകരുതൽ മാർഗങ്ങൾ പറഞ്ഞുതന്ന മുഖ്യമന്ത്രിക്ക് കോവിഡിന്റെ പ്രോട്ടോക്കോൾ പാലിക്കാൻ സാമാന്യ മര്യാദയില്ലേ. സ്വന്തം കാര്യം വരുമ്പോൾ ഈ മാനദണ്ഡങ്ങൾ ബാധകമല്ലെന്നാണോ’, കേന്ദ്രമന്ത്രി ചോദിച്ചു.

ജലീല്‍ വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ നിയമനടപടി എടുക്കണം. യോഗ്യതാ മാനദണ്ഡം തിരുത്തിയത് മുഖ്യമന്ത്രിയുടെ കൂടി അറിവോടുകൂടിയാണെന്നതിന്റെ തെളിവു പുറത്തുവന്നിരുന്നു. ധാർമിക ഉത്തരവാദിത്തം സ്വീകരിച്ച് ജലീൽ രാജിവയ്ക്കുമ്പോൾ എന്തുകൊണ്ട് മുഖ്യമന്ത്രി രാജിവയ്ക്കുന്നില്ലെന്ന ചോദ്യത്തിന് ഇതുവരെ മറുപടി വന്നിട്ടില്ല. പങ്കാളിത്തം പുറത്തുകൊണ്ടുവരാന്‍ നിയമനടപടി സ്വീകരിക്കുമെന്ന് വി. മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Vadasheri Footer