Madhavam header
Above Pot

ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം ദേവാലയമായ ചേരമാൻ പള്ളി പുനർനിർമ്മിക്കുന്നു

തൃശൂര്‍ : ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം ദേവാലയമായ ചേരമാൻ ജുമാമസ്ജിദിന്റെ പൗരാണികപ്രൗഢി നിലനിർത്തിക്കൊണ്ടുള്ള പുനരുദ്ധാരണപ്രവർത്തനത്തിന് പദ്ധതിയൊരുങ്ങി. പദ്ധതിയുടെ ഉദ്ഘാടനം നവംബർ 10 ന് വൈകീട്ട് 4 ന് ചേരമാൻ ജുമാമസ്ജിദ് അങ്കണത്തിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവ്വഹിക്കും. സംസ്ഥാന ധനകാര്യമന്ത്രി ഡോ. ടി.എം തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തും.

ആദ്യകാലത്തെ കേരളീയ വാസ്തുശില്പമാതൃകയിലുള്ള പഴയപള്ളി (അകത്തേ പള്ളി) പുനർനിർമിക്കാനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. രാജ്യാന്തരശ്രദ്ധയാകർഷിച്ച മുസിരിസ് പൈതൃകപദ്ധതിയിൽ ഉൾപ്പെടുത്തി 1.13 കോടി രൂപ ചെലവഴിച്ചാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള പള്ളി പുനർനിർമിക്കുക. 1974 മുതൽ മൂന്ന് ഘട്ടങ്ങളിലായാണ് പഴയപള്ളിക്ക് ചുറ്റുമായി പുതിയ കോൺക്രീറ്റ് വിപുലീകരണ പ്രവർത്തനങ്ങളും കൂട്ടിച്ചേർക്കലുകളും നടന്നിട്ടുള്ളത്. ഇത് പൂർണമായും ഒഴിവാക്കുക എന്നതാണ് പുതിയ പദ്ധതിയിൽ ലക്ഷ്യമിടുന്നത്.

Astrologer

വിലകൂടിയ മരങ്ങളും ഓടുകളും മറ്റും ഉപയോഗിച്ച് സ്ഥാപിതമായ പഴയപള്ളി എല്ലാ പൗരാണികപ്രൗഢികളും നിലനിർത്തി പുനരുദ്ധരിക്കും. മേൽക്കൂരയിലെ കേടുപാടുകൾ തീർത്ത് കെട്ടിടം ബലപ്പെടുത്തുകയും നശിച്ചുപോയ ചുമരുകൾ കൂട്ടിച്ചേർക്കുകയും ചെയ്യും. കാലപ്പഴക്കം കൊണ്ട് ദ്രവിച്ചനിലയിലുള്ള മേൽക്കൂരയിലെ മരത്തിന്റെ വലിയ ബീം മാറ്റി സ്ഥാപിക്കും. ഇതോടൊപ്പം ഭൂഗർഭനിലകളോടുകൂടിയ നിസ്‌കാരഹാളിന്റെ പണിയും ആരംഭിക്കും. 6000 പേർക്കുവരെ ഒരേസമയം നിസ്‌കരിക്കാൻ കഴിയുന്നരീതിയിലാണ് ഇതിന്റെ നിർമാണം. ഇതുമായി ബന്ധപ്പെട്ടുള്ള ഓഫീസ് ജോലികൾ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. 20 കോടിയിൽപ്പരം രൂപ ചെലവ് വരുന്ന പദ്ധതി നടപ്പാകുന്നതോടെ ചേരമാൻ ജുമാമസ്ജിദ് വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റും. കേന്ദ്രസർക്കാറിന്റെ പ്രസാദ് പദ്ധതിയിൽ ഉൾപ്പെടുത്തി 17 കോടിയുടെ വികസനപ്രവർതനങ്ങൾ നടത്താനും പദ്ധതിയുണ്ട്.

അഡ്വ. വി.ആർ. സുനിൽകുമാർ എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ബെന്നി ബഹനാൻ എംപി, ടൂറിസം വകുപ്പ് ഡയറക്ടർ പി. ബാലകിരൺ, കൊടുങ്ങല്ലൂർ നഗരസഭ ചെയർമാൻ കെ.ആർ. ജൈത്രൻ, ചേരമാൻ ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി പ്രസിഡന്റ് ഡോ. പി.എ. മുഹമ്മദ് സെയ്ദ്, കൗൺസിലർ ആശാ ലത, മുസിരിസ് പൈതൃക പദ്ധതി മാനേജിംഗ് ഡയറക്ടർ പി.എം. നൗഷാദ് എന്നിവർ സംബന്ധിക്കും.

Vadasheri Footer