Madhavam header
Above Pot

ഇല്ലാത്ത രോഗത്തിന് കീമോ , സ്വകാര്യ ലാബിനും ഡോക്ടർക്കും ഗുരുതര വീഴ്ച

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ അര്‍ബുദമില്ലാത്ത രോഗിക്ക് കീമോ ചെയ്ത സംഭവത്തില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും സ്വകാര്യലാബിനും ഗുരുതര വീഴ്ച പറ്റിയെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട്. എന്നാൽ റിപ്പോര്‍ട്ട് കിട്ടി ദിവസങ്ങളായിട്ടും കുറ്റക്കാര്‍ക്കെതിരെ ഒരു നടപടിയും ആരോഗ്യ വകുപ്പ് എടുത്തിട്ടില്ല.
അര്‍ബുദമില്ലാത്ത രജനി എന്ന രോഗിക്ക് കീമോ ചെയ്ത സംഭവം വിവാദമായതിനെ തുടര്‍ന്നാണ് ഡോക്ടര്‍ കെ വി വിശ്വനാഥൻ അധ്യക്ഷനായ സമിതി അന്വേഷണം നടത്തിയത്. അന്വേഷണ റിപ്പോര്‍ട്ട് അനുസരിച്ച് ഡോക്ടര്‍മാര്‍ക്കും സ്വകാര്യലാബിലെ പത്തോളജിസ്റ്റിനും ഗുരുതര വീഴ്ച സംഭവിച്ചെന്ന് വ്യക്തമാണ്. രോഗം കൃത്യമായി നിര്‍ണയിക്കുന്നതിലാണ് ഡയനോവ ലാബിലെ പത്തോളജിസ്റ്റിന് വീഴ്ച സംഭവിച്ചത്.

ഡയനോവ ലാബിലെ റിപ്പോര്‍ട്ടില്‍ തന്നെ രോഗം സംബന്ധിച്ച് വ്യക്തത വരുത്തിയിട്ടില്ല. എന്നിട്ടും ആ റിപ്പോര്‍ട്ടിനെ മാത്രം അടിസ്ഥാനമാക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കീമോ ചെയ്തു. സ്വകാര്യ ലാബിലെ റിപ്പോര്‍ട്ടിനെ മാത്രം അടിസ്ഥാനമാക്കി രോഗം ഗുരുതരമാകുമെന്ന വിലയിരുത്തലിലെത്തിയ ഡോക്ടര്‍മാരുടെ നടപടി ന്യായീകരിക്കാവുന്നതല്ല.
സ്വകാര്യലാബിലെ റിപ്പോ‍ർട്ടില്‍ രോഗം സംബന്ധിച്ച് വ്യക്തത ഇല്ലെന്നിരിക്കെ സര്‍ക്കാര്‍ ലാബിലെ പരിശോധന ഫലത്തിനുവേണ്ടി കാത്തിരിക്കാമായിരുന്നു. സര്‍ക്കാര്‍ ലാബില്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് രജനി ഡോക്ടര്‍മാരെ അറിയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യമടക്കം ഏതൊക്കെ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചുവെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍ കേസ് ഷീറ്റില്‍ പറഞ്ഞിട്ടില്ല.

new consultancy

രോഗിയും ഡോക്ടര്‍മാരും തമ്മിലും മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വിവിധ വകുപ്പുകൾ തമ്മിലും ആശയവിനിമയത്തില്‍ കുറവുണ്ടായെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. മാറിലെ മുഴയ്ക്കാണ് രജനി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയത്. സര്‍ക്കാര്‍ ലാബിലെ പരിശോധനയില്‍ രജനിക്ക് അര്‍ബുദമില്ലെന്ന് കണ്ടെത്തിയിരുന്നു.

buy and sell new

Vadasheri Footer