Madhavam header
Above Pot

രേഷ്മയോട് കാമുകനെന്ന പേരില്‍ ചാറ്റ് ചെയ്തത് ആത്മഹത്യ ചെയ്ത യുവതികള്‍

കൊല്ലം: കല്ലുവാതുക്കലില്‍ നവജാത ശിശുവിനെ കരിയില കൂനയിൽ ഉപേക്ഷിച്ച് കൊന്ന രേഷ്മയോട് കാമുകനെന്ന പേരിൽ ഫേസ്ബുക്ക് ചാറ്റ് നടത്തിയിരുന്നത് ആത്മഹത്യ ചെയ്ത യുവതികളെന്ന് പൊലീസ്. കല്ലുവാതുക്കലിൽ ഉപേക്ഷിക്കപ്പെട്ട നവജാതശിശു മരിച്ച സംഭവത്തില്‍ വീണ്ടും നാടകീയത. കുഞ്ഞിന്‍റെ അമ്മ രേഷ്മയോട് കാമുകനെന്ന പേരിൽ ഫേസ്ബുക്ക് ചാറ്റ് ചെയ്തത് ആത്മഹത്യ ചെയ്ത ബന്ധുക്കളായ യുവതികളെന്ന് പൊലീസ്.

Astrologer

‘അനന്തു’ എന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്ന് ചാറ്റ് ചെയ്തിരുന്നത് രേഷ്മയുടെ ബന്ധുക്കളായ ആര്യയും ഗ്രീഷ്മയുമാണെന്നാണ് പൊലീസ് കണ്ടെത്തിയത്. രേഷ്മയെ ഇത്തരത്തിൽ കബളിപ്പിക്കുന്ന വിവരം ഗ്രീഷ്മ സുഹൃത്തിനോട് വെളിപ്പെടുത്തിയിരുന്നു. ഈ സുഹൃത്തിനെ ചോദ്യം ചെയ്തതിൽ നിന്നാണ് പൊലീസിന് വിവരങ്ങള്‍ ലഭിച്ചത്.രേഷ്മയുടെ ഭര്‍ത്താവ് വിഷ്ണുവിന്‍റെ സഹോദരന്‍ കല്ലുവാതുക്കല്‍ മേവനക്കോണം തച്ചക്കോട്ട് വീട്ടില്‍ രഞ്ജിത്തിന്‍റെ ഭാര്യയാണ് ആര്യ (23). വിഷ്ണുവിന്‍റെ സഹോദരി രജിതയുടെയും മേവനക്കോണം രേഷ്മ ഭവനില്‍ രാധാകൃഷ്ണന്‍ നായരുടെയും മകളാണ് ഗ്രീഷ്മ (ശ്രുതി-21). രേഷ്മയെ കളിപ്പിക്കാനായി ഇവർ ചെയ്ത തമാശ മൂലം പൊലിഞ്ഞത് നവജാത ശിശുവിന്‍റെയടക്കം മൂന്നു ജീവനുകൾ ആണെന്നത് സംഭവത്തിന്‍റെ ഗൗരവം വർധിപ്പിക്കുന്നു.

2021 ജനുവരി അഞ്ചിനാണ് കൊല്ലം കല്ലുവാതുക്കലില്‍ നവജാതശിശുവിനെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പൊക്കിള്‍കൊടി പോലും മുറിച്ചുമാറ്റാത്ത നിലയിലായിരുന്ന കുഞ്ഞിനെ പിന്നീട് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അന്നുതന്നെ മരിച്ചു. പാരിപ്പള്ളി പൊലീസ് ഡി.എന്‍.എ പരിശോധനയിലൂടെ ജൂൺ 22നാണ് കുഞ്ഞിനെ ഉപേക്ഷിച്ചത് രേഷ്മയാണെന്ന് കണ്ടെത്തിയത്.തന്‍റെ കുഞ്ഞാണെന്നും ആരുമറിയാതെ പ്രസവിച്ചശേഷം കുഞ്ഞിനെ ഉപേക്ഷിച്ചത് താൻ തന്നെയാണെന്നും രേഷ്മ സമ്മതിക്കുകയും ചെയ്തു. ഫേസ്ബുക്ക് കാമുകനൊപ്പം ജീവിക്കാനായിരുന്നു ഈ കടുംകൈ എന്നും വെളിപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് പൊലീസ് അന്വേഷണത്തിന്‍റെ ഭാഗമായി ചോദ്യംചെയ്യാന്‍ വിളിപ്പിച്ച ആര്യയെയും ഗ്രീഷ്മയെയും ഇത്തിക്കരയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രേഷ്മയെ കബളിപ്പിച്ച വിവരം മറ്റുള്ളവർ അറിയുമെന്ന ഭയത്താലാവും ഇവർ ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു

അജ്ഞാത ഫേസ്ബുക്ക് കാമുകനെ കണ്ടെത്താൻ ഇരുനൂറിലേറെ പേരുടെ വിവരങ്ങൾ പൊലീസ് പരിശോധിച്ചിരുന്നു. ‘കാമുകൻ’ രേഷ്മയെ ഫോൺ ചെയ്തിരുന്നില്ല. ആത്മഹത്യയുമായി ബന്ധപ്പെട്ട് ഗ്രീഷ്മയുടെ അടുത്ത സുഹൃത്തിനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. ആര്യയ്ക്കൊപ്പം കാണാതാവുന്നതിനു മുൻപ് ഗ്രീഷ്മ ഈ സുഹൃത്തിനെ വിളിച്ച ശേഷം ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നു. ഇതിനു ശേഷം സുഹൃത്ത് ഗ്രീഷ്മയെ പല തവണ വിളിക്കാൻ ശ്രമിച്ചിരുന്നതായും കണ്ടെത്തിയതോടെയാണ് പൊലീസ് ചോദ്യം ചെയ്തത്. അപ്പോളാണ് കാമുകനെന്ന വ്യാജേന ആര്യയും ഗ്രീഷ്മയും രേഷ്മയെ പറ്റിച്ചിരുന്ന വിവരം പുറത്തറിയുന്നത്

Vadasheri Footer