
സ്വകാര്യ ബസ് എതിരെ വന്ന വാഹനങ്ങളിൽ ഇടിച്ച് രണ്ട് പേർ കൊല്ലപ്പെട്ടു

കുന്നംകുളം : പാറേമ്പാടത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് എതിരെ വന്നിരുന്ന വാഹനങ്ങളിൽ ഇടിച്ച് രണ്ട് പേർ കൊല്ലപ്പെട്ടു . . പെരുമ്പിലാവ് സ്വദേശിനിയായ പത്തൊൻപതുകാരി റിയ ഫാത്തിമ, കാണിപ്പയ്യൂർ സ്വദേശിയായ മറ്റൊരു സ്ത്രീ എന്നിവരാണ് മരിച്ചത്. അപകടത്തിൽ പതിനെട്ടോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ നാലുപേരുടെ നില അതീവഗുരുതരമായി തുടരുകയാണ്.
വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. കോഴിക്കോട് ഭാഗത്തുനിന്നും കുന്നംകുളം ഭാഗത്തേക്ക് അമിതവേഗതയിൽ വരികയായിരുന്ന സ്വകാര്യ ബസ് പാറേമ്പാടത്തെ പെട്രോൾ പമ്പിന് സമീപം വെച്ച് നിയന്ത്രണം വിട്ട് ബൈക്കിലും ഓട്ടോറിക്ഷയിലും മിനി വാനിലും ഇടിക്കുകയായിരുന്നു. തുടർന്ന് നിയന്ത്രണം വിട്ട ബസ് സമീപത്തെ സ്വകാര്യ വ്യക്തിയുടെ വീട്ടുമതിൽ ഇടിച്ചു തകർത്ത് വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്നു
അപകടത്തിൽപ്പെട്ട മിനി വാനിൽ ഏഴോളം യാത്രക്കാർ ഉണ്ടായിരുന്നതായാണ് വിവരം. മരിച്ച റിയ ഫാത്തിമ ഈ മിനി വാനിലെ യാത്രക്കാരിയാണെന്നാണ് പ്രാഥമിക വിവരം.
അപകടത്തിൽ പരിക്കേറ്റവരെ ഉടൻതന്നെ നന്മ, അർബൻ സൊസൈറ്റി, ട്രാഫിക്, അൻസാർ, പോർക്കുളം, വി ഹെൽപ് എന്നീ ആംബുലൻസ് പ്രവർത്തകരുടെ നേതൃത്വത്തിൽ കുന്നംകുളം റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

