Madhavam header
Above Pot

വടക്കഞ്ചേരി ബസ് അപകടം, ഹൃദയം തകർക്കുന്ന വാർത്ത : ഹൈക്കോടതി. സ്വമേധയാ കേസ് എടുത്തു

കൊച്ചി: വടക്കഞ്ചേരി ബസ് അപകടത്തില്‍ സ്വമേധയ കേസെടുത്ത് ഹൈക്കോടതി,ഹൃദയം തകർക്കുന്ന വാർത്ത ആണിത്..ഈ വാർത്ത ഇന്ന് കൊണ്ട് അവസാനിക്കാൻ പാടില്ല.എന്തെങ്കിലും പോം വഴി കണ്ടു പിടിച്ചേ മതിയാവൂ എന്നും ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു . ലെയിന്‍ ഡിസിപ്ളീന്‍ ഇല്ല..വണ്ടികൾ ലെഫ്ററ് സൈഡ് എടുത്തു പോകാറില്ല. അവർ വലതു വശം നോക്കി പോകുന്നു.എമർജൻസി ബട്ടൻസ് പല വണ്ടികളിലും ഇല്ല..നമ്മൾ ഒക്കെ ജീവിച്ചിരുക്കുന്നത് തന്നെ അത്ഭുതം.

Astrologer

.പല ഡ്രൈവര്‍മാരും ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നു.എന്ത് അപകടം ഉണ്ടായാലും രക്ഷപെടാം എന്ന് ഡ്രൈവർ മാർക്ക് തോന്നൽ ഉണ്ട്.അത് ഒരു പരിധി വരെ ശരിയും ആണ്.ബസുകളിൽ സീറ്റ് ബെൽറ്റ് എയർ ബാഗ്‌സ് എന്നിവ ഒന്നും ഇല്ല.എന്ത്‌ കൊണ്ട് നമ്മൾ അതിനെ പറ്റി ചിന്തിക്കുന്നില്ല അപകടം ഉണ്ടായത് കൊണ്ടാണ് ഇപ്പോൾ ഇതിനെ പറ്റി ചിന്തിക്കുന്നത്.അല്ലെങ്കില്‍ നമ്മൾ ഇതിനെ കുറിച്ച് ചിന്തിക്കുമോ?.ബസുകൾ , ഹെവി വെഹിക്കിൾസ് എന്നിവക്ക് ഓവർടേക്കിങ് പാടില്ല എന്ന് പറഞ്ഞു ഉത്തരവ് ഇറക്കുന്നതിനെ കുറിച്ച് ചിന്തിക്കേണ്ട സാഹചര്യമാണെന്നും കോടതി പരാമര്‍ശിച്ചു.

ട്രാൻസ്‌പോർട് കമ്മിഷണർ.റോഡ് സുരക്ഷ കമ്മീഷണര്‍ എന്നിവര്‍ നാളെ ഹൈക്കോടതിയില്‍ ഹാജരാകണം.ഹാജർ ആവാൻ എന്ത് എങ്കിലും ബുദ്ധിമുട്ടു ഉണ്ടെങ്കിൽ ഓണ്‍ലൈന്‍ ആയി ഹാജർ ആകണം.നാളെ ഉച്ചക്ക് 1.45 നു കേസ് വീണ്ടും പരിഗണിക്കും

എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയസ് വിദ്യാനികേതൻ സ്കൂളിൽനിന്ന് ഊട്ടിയിലേക്ക് 42 വിദ്യാർഥികളും അഞ്ച് അധ്യാപകരുമായി പോയ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിലിടിച്ചു ചതുപ്പിലേക്കു മറിഞ്ഞാണ് അപകടമുണ്ടായത്. 5 കുട്ടികളും അധ്യാപകനും മൂന്ന് കെഎസ്ആർടിസി യാത്രക്കാരുമുൾപ്പെടെ 9 പേർ മരിച്ചു. പരുക്കേറ്റ 2 പേർ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും ഒരാൾ നെന്മാറ അവൈറ്റിസ് ആശുപത്രിയിലും ചികിത്സയിലാണ്

അപകടത്തിൽ മരിച്ച അഞ്ചു വിദ്യാർഥികളുടെയും അധ്യാപകന്റെയും മൃതദേഹം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതൻ സ്കൂളില്‍ പൊതുദർശനത്തിനുവച്ച ശേഷം വീടുകളിലേക്ക് കൊണ്ടുപോയി. വൈകിട്ട് മൂന്നുമണിയോടെയാണ് സ്കൂളിൽ പൊതുദർശനത്തിന് എത്തിച്ചത്. പ്രിയ വിദ്യാർഥികളുടെയും അധ്യാപകന്റെയും വിയോഗത്തിൽ ദുഃഖം താങ്ങാനാകാതെ കലാലയം കണ്ണീരണിഞ്ഞു . കുരുന്നുകളുടെയും അവരുടെ പ്രിയപ്പെട്ട അധ്യാപകന്റെയും വേർപാടിന്റെ പശ്ചാത്തലത്തിൽ മുളന്തുരുത്തിയും തിരുവാണിയൂരും ഹർത്താൽ ആചരിക്കുകയാണ്. ഉച്ചയ്ക്കു ശേഷം ഇവിടെ കടകമ്പോളങ്ങൾ അടഞ്ഞു കിടക്കുകയാണ്. മരിച്ചവർ എല്ലാവരും തന്നെ ഈ രണ്ടു പ്രദേശങ്ങളിൽ ഉള്ളവരാണ്

സ്കൂളിലെ കായികാധ്യാപകൻ മുളന്തുരുത്തി ഇഞ്ചിമല വടത്തറയിൽ കുട്ടപ്പന്റെ മകൻ വി.കെ.വിഷ്ണു (33), തൃപ്പൂണിത്തറ ഉദയംപേരൂർ വലിയകുളം അഞ്ജനം വീട്ടിൽ അജിത്തിന്റെ മകൾ അഞ്ജന അജിത്ത് (17), മുളന്തുരുത്തി പൈങ്ങാരപ്പിള്ളി രശ്മി നിലയത്തിൽ രാജേഷ് ഡി.നായരുടെ മകൾ ദിയ രാജേഷ് (15), മുളന്തുരുത്തി അരക്കുന്നം കാഞ്ഞിരക്കപ്പിള്ളി ചിറ്റേത്ത് വീട്ടിൽ സി.എം.സന്തോഷിന്റെ മകൻ സി.എസ്.ഇമ്മാനുവൽ (17), മുളന്തുരുത്തി പൈങ്ങാരപ്പിള്ളി പൊറ്റയിൽ വീട്ടിൽ പി.സി.തോമസിന്റെ മകൻ ക്രിസ് വിന്റർ ബോൺ തോമസ് (15), എറണാകുളം തിരുവാണിയൂർ വണ്ടിപ്പേട്ട ചെമ്മനാട് വെമ്പിലമട്ടത്തിൽ വീട്ടിൽ ജോസ് ജോസഫിന്റെ മകൾ എൽന ജോസ് (15) എന്നിവരാണ് മരിച്ചത്. അധ്യാപകന്റെയും എൽന ജോസ് ഒഴികെ മറ്റു വിദ്യാർഥികളുടെയും മൃതദേഹം ഇന്നു സംസ്കരിക്കും. എൽന ജോസിന്റെ സംസ്കാരം നാളെ.

കെഎസ്ആർടിസി യാത്രക്കാരായ കൊല്ലം പൂയപ്പള്ളി വലിയോട് വൈദ്യൻകുന്ന് ശാന്തി മന്ദിരത്തിൽ ഓമനക്കുട്ടന്റെ മകൾ അനുപ് (22), കൊല്ലം പുനലൂർ മണിയാർ ധന്യഭവനിൽ ഉദയഭാനുവിന്റെ മകൻ യു.ദീപു (26), തൃശൂർ നടത്തറ കൊഴിക്കുള്ളി ഗോകുലത്തിൽ രവിയുടെ മകൻ രോഹിത് രാജ് (24) എന്നിവരും മരിച്ചവരിൽ ഉൾപ്പെടുന്നു

അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസ് അമിതവേഗതയിലായിരുന്നതാണ് അപകട കാരണമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു. അമിത വേഗതയിലെത്തിയ ബസ് കാറിനെ മറികടക്കവേയാണ് അപകടം സംഭവിച്ചത്. ഈ സമയം ടൂറിസ്റ്റ് ബസ് മണിക്കൂറില്‍ 97.2 കിലോമീറ്റര്‍ വേഗതയിലായിരുന്നു സഞ്ചരിച്ചിരുന്നത്. സ്കൂള്‍ അധികൃതര്‍ക്കും വീഴ്ച പറ്റിയെന്നും മന്ത്രി പറഞ്ഞു. യാത്രയുടെ വിവരങ്ങള്‍ ഗതാഗത വകുപ്പിനെ മുന്‍ കൂട്ടി അറിയിച്ചില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു .അതെ സമയം കെ എസ് ആർ ടി സി ബസ് സഡൻ ബ്രെയ്ക് ഇട്ടതോടെ അമിത വേഗത്തിൽ വന്ന ബസ് ഇടിക്കുകയായിരുന്നു എന്ന് ദൃക് സാക്ഷി മാധ്യമങ്ങളോട് പറഞ്ഞു .

അപകടത്തെ തുടർന്ന് രക്ഷപെടാൻ ശ്രമിച്ച ഡ്രൈവർ ജോമോന്‍ കൊല്ലം ചവറയിലെ ശങ്കരമങ്കലത്ത് നിന്നും പിടിയിലായി . തിരുവനന്തപുരത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ജോമോനെ ചവറ പൊലീസ് പിന്തുടർന്ന് പിടികൂടിയത്. വടക്കഞ്ചേരി പൊലീസിന് കൈമാറിയ ജോമോനെ കൂടുതല്‍ ചോദ്യം ചെയ്യും. അഭിഭാഷകനെ കാണാൻ പോകുന്നതിനിടെയാണ് ജോമോൻ പിടിയിലായത്. ജോമോനെ രക്ഷപെടാൻ സഹായിച്ച രണ്ട് പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം, കോട്ടയം സ്വദേശികളാണ് ഇവർ.ഡ്രൈവർ ജോമോനെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യ കുറ്റം ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. അശ്രദ്ധമായും അമിതവേഗത്തിലും വാഹനം ഓടിച്ചെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്.

അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപതി ദ്രൗപദി മുർമുവും അനുശോചിച്ചു. അതീവ ദുഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി ധനസഹായവും പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍നിന്നും 2 ലക്ഷം രൂപ വീതവും, പരിക്കേറ്റവർക്ക് അന്‍പതിനായിരം രൂപവീതവും സഹായധനം നല്‍കും. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കാനായി പ്രാർത്ഥിക്കുന്നുവെന്നും നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.

Vadasheri Footer