
ബാത്ത് ടബ്ബുകൾക്ക് തകരാർ, 43,453 രൂപ നൽകുവാൻ വിധി.

തൃശൂർ : ബാത്ത് ടബ്ബുകൾക്ക് തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ കണ്ടശ്ശാംകടവ് സ്വദേശി പൈനൂക്കാരൻ വീട്ടിൽ സത്യൻ.പി.ബി. ഫയൽ ചെയ്ത ഹർജിയിലാണ് മുണ്ടത്തിക്കോടുള്ള ഒനിക്സ് ഇൻഡസ്ട്രീസ് ഉടമക്കെതിരെ ഇപ്രകാരം വിധിയായതു്.ഹർജിക്കാരൻ 20,953 രൂപ നൽകിയാണ് ബാത്ത് ടബ്ബുകൾ വാങ്ങുകയുണ്ടായത്.
ഉപയോഗിച്ചു വരവെ ബാത്ത് ടബ്ബുകളിലൊന്ന് ഫ്ളോർ ബബ്ബിൾസ് വന്ന് പൊട്ടിയ അവസ്ഥയിലായിട്ടുള്ളതാകുന്നു. രണ്ടാമത്തെ ബാത്ത് ടബ്ബിൻ്റെ പ്രതലം സുതാര്യമല്ലാതെ അഴുക്ക് പിടിക്കുന്ന അവസ്ഥയായിരുന്നു . തുടർന്ന് ഹർജി ഫയൽ ചെയ്യുകയാണുണ്ടായത്.കോടതി നിയോഗിച്ച വിദഗ്ദ കമ്മീഷണർ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാകുന്നു. എതിർകക്ഷി വില്പന നടത്തിയ ബാത്ത് ടബ്ബുകൾ തകരാറുള്ളതാണെന്ന് കോടതി വിലയിരുത്തി.
ശരിയായി ഉപയോഗിക്കാത്തതുകൊണ്ടും വെള്ളത്തിൻ്റെ ഗുണനിലവാരക്കുറവുകൊണ്ടുമാണ് ബാത്ത് ടബ്ബുകൾക്ക് തകരാർ സംഭവിച്ചതെന്ന എതിർകക്ഷി ഭാഗം വാദം കോടതി തള്ളി. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാരന് ഉല്പന്നങളുടെ വില 20,953 രൂപയും മാറ്റി സ്ഥാപിക്കുന്നതിനുള്ള ചിലവ് 7,500 രൂപയും നഷ്ടപരിഹാരമായി 15,000 രൂപയും നല്കണമെന്ന് വിധിയിൽ പറയുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വാദം നടത്തി
