Madhavam header
Above Pot

കരുവന്നൂര്‍ ബാങ്ക്തട്ടിപ്പ്, ഇ ഡി ബുദ്ധിമുട്ടിച്ചു : എം കെ കണ്ണന്‍

കൊച്ചി: കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എം കെ കണ്ണനെ ഇ ഡി ചോദ്യം ചെയ്ത് വിട്ടയച്ചു. ഏഴ് മണിക്കൂര്‍ നീണ്ടു നിന്ന ചോദ്യം ചെയ്യലില്‍ മാനസികമായും ശാരീരികമായും ഇ ഡി ബുദ്ധിമുട്ടിച്ചുവെന്ന് എം കെ കണ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.

മാനസികമായി പീഡിപ്പിച്ചു. ഭീഷണിപ്പെടുത്തി, തല്ലിയില്ലെന്നേ ഉള്ളൂ. അവരുദ്ദേശിക്കുന്ന രീതിയില്‍ ഉത്തരം പറയാന്‍ പറ്റില്ലെന്ന് പറഞ്ഞു. ഈ മാസം 29ന് വീണ്ടും വരാന്‍ പറഞ്ഞിട്ടുണ്ട്. ചോദിച്ച രേഖകളെല്ലാം കൊടുക്കാന്‍ താന്‍ തയ്യാറാണെന്നും എം കെ കണ്ണന്‍ പറഞ്ഞു. കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പുകേസിലെ പ്രധാന പ്രതി സതീഷ് കുമാറുമായി 30 വര്‍ഷത്തെ ബന്ധമുണ്ടെന്നും എന്നാല്‍ ഒരു രൂപ പോലും അയാളില്‍ നിന്ന് കൈപറ്റിയിട്ടില്ലെന്നും എം കെ കണ്ണന്‍ ആവര്‍ത്തിച്ചു. മാത്രമല്ല ഇ ഡി ഭീഷണിപ്പെടുത്തിയെന്ന് നേരത്തേ പരാതി നല്‍കിയ അരവിന്ദാക്ഷന്റെ പരാതി സത്യമാണെന്ന് തനിക്ക് ബോധ്യപ്പെട്ടെന്നും എം കെ കണ്ണന്‍ പറഞ്ഞു.

Astrologer

ഇന്ന് രാവിലെയാണ് എം കെ കണ്ണന്‍ ഇ ഡി ഓഫീസില്‍ ഹാജരായത്. നേരത്തെ എം കെ കണ്ണന്‍ പ്രസിഡന്റായ തൃശ്ശൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ഇഡി റെയ്ഡ് നടത്തിയിരുന്നു. റെയ്ഡ് നടക്കുന്ന സമയം അദ്ദേഹത്തെ ഇഡി വിളിച്ചുവരുത്തിയിരുന്നു. എംകെ കണ്ണന്റെ സാന്നിധ്യത്തിലായിരുന്നു ഇഡി പരിശോധന.

സുരേഷ് ഗോപിക്ക് സീറ്റുറപ്പിക്കാന്‍ ഇഡിയെ ഉപയോഗിച്ച് ബിജെപി നടത്തുന്ന വേട്ടയാണ് നടക്കുന്നതെന്ന് നേരത്തേ എം കെ കണ്ണന്‍ ആരോപിച്ചിരുന്നു. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ കൂടുതല്‍ ആളുകളെ ഈ ആഴ്ച ഇ ഡി ചോദ്യം ചെയ്യും. മുന്‍ മന്ത്രി എ സി മൊയ്തീന്‍ അടക്കം മുമ്പ് ചോദ്യം ചെയ്തവര്‍ക്ക് ഉടന്‍ നോട്ടീസ് അയക്കുമെന്നാണ് സൂചന. എസി മൊയ്തീനെ ഈ ആഴ്ച തന്നെ ചോദ്യം ചെയ്തേക്കും. നേരത്തെ വീണ്ടും ഹാജരാകാന്‍ ഇഡി എസി മൊയ്തീന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ അന്നേദിവസം തിരുവനന്തപുരത്ത് നടന്ന എംഎല്‍എമാര്‍ക്കുള്ള പരിശീലന പരിപാടിയില്‍ പങ്കെടുത്തതിനാല്‍ എ സി മൊയ്തീന്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല.

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ കൂടുതല്‍ ആളുകള്‍ക്ക് ഇ ഡി നോട്ടീസ് നല്‍കും. നേരത്തെ ചോദ്യം ചെയ്ത ബാങ്ക് മുന്‍ മാനേജര്‍ ബിജു കരിം, സെക്രട്ടറി ടി ആര്‍ സുനില്‍കുമാര്‍, അക്കൗണ്ടന്റ് ജില്‍സ് തുടങ്ങിയവരേയും വിളിച്ച് വരുത്തും.

ചട്ടവിരുദ്ധമായി പതിനെട്ടര കോടി രൂപയുടെ ലോണ്‍ എടുത്ത് തിരിച്ചടക്കാതെ മുങ്ങിയ എസ് ടി ജ്വല്ലറി ഉടമ സുനില്‍കുമാറിനെ കണ്ടെത്തി ചോദ്യം ചെയ്യുന്നതിനുള്ള നീക്കവും നടക്കുന്നുണ്ട്. അതിനൊപ്പം കൊച്ചിയിലെ വ്യവസായി ദീപക് സത്യപാലനേയും അടുത്ത ദിവസം ചോദ്യം ചെയ്യും. അറസ്റ്റിലായ പി സതീഷ്‌കുമാറിനുവേണ്ടി ബിനാമി ഭൂമികളുടെ ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്ത ആധാരമെഴുത്തുകാരേയും അടുത്ത ദിവസങ്ങളില്‍ കൊച്ചി ഇ ഡി ഓഫീസിലേക്ക് വിളിച്ചുവരുത്തും.

ഇതിനിടെ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ നേതാക്കളെ കുടുക്കാന്‍ ഇഡി ശ്രമിക്കുന്നുവെന്നാണ് സിപിഐഎം ആരോപണം. നേരത്തെ ഇഡി ചോദ്യം ചെയ്ത സിപിഐഎം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറുമായ പി ആര്‍ അരവിന്ദാക്ഷനെ മര്‍ദ്ദിച്ചതായി പരാതി ഉയര്‍ന്നിരുന്നു. സിറ്റി പൊലീസ് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം എറണാകുളം സെന്‍ട്രല്‍ സിഐ പരാതിയില്‍ അന്വേഷണം നടത്തുകയും ചെയ്തു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തിയായിരുന്നു പൊലീസിന്റെ പ്രാഥമിക അന്വേഷണം. ഇഡിക്കെതിരെ കേസെടുക്കുന്നത് സംബന്ധിച്ച് പൊലീസ് നിയമോപദേശവും തേടിയിരുന്നു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്താല്‍ തിരിച്ചടിയുണ്ടാകുമോ എന്നറിയാനായിരുന്നു നിയമോപദേശം. എന്നാല്‍ കൃത്യമായ തെളിവുകള്‍ ഇല്ലാതെ കേസെടുക്കുന്നത് തിരിച്ചടിയാകുമെന്ന നിയമോപദേശം പൊലീസിന് ലഭിച്ചിരുന്നു.

Vadasheri Footer