Madhavam header
Above Pot

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് നാല് നേതാക്കളെ സി.പി.എം പുറത്താക്കി

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ നാല് നേതാക്കളെ സി.പി.എം പുറത്താക്കി. രണ്ട് ജില്ല കമ്മിറ്റി അംഗങ്ങളെ ഏരിയ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. ബാങ്ക് ഭരണസമിതി പ്രസിഡന്‍റ് കെ.കെ. ദിവാകരൻ, പ്രതികളായ ബിജു കരീം, ജിൽസ്, സുനിൽകുമാർ എന്നിവരെയാണ് പുറത്താക്കിയത്. തൃശൂർ ജില്ല കമ്മിറ്റിയുടേതാണ് നടപടി. ജില്ല കമ്മിറ്റി അംഗങ്ങളായ ഉല്ലാസ് കളക്കാട്ട്, കെ.ആര്‍. വിജയ എന്നിവരെയാണ് ഏരിയാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിരിക്കുന്നത്.

Astrologer

മുന്‍ ജില്ല സെക്രട്ടറിയേറ്റ് അംഗവും നിലവില്‍ ഇരിഞ്ഞാലക്കുട ഏരിയാ കമ്മിറ്റി അംഗവുമായ പി.കെ. ചന്ദ്രനെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യാനും തീരുമാനമായി. ജാഗ്രതക്കുറവുണ്ടായെന്ന് ചൂണ്ടിക്കാട്ടി എ.സി. മൊയ്തീനെയും ബേബി ജോണിനെയും ജില്ല കമ്മിറ്റി യോഗം രൂക്ഷമായി വിമര്‍ശിച്ചു. കരുവന്നൂർ ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ സി.പി.എം ഭാരവാഹികളും ബാങ്ക് ജീവനക്കാരും ഉൾപ്പെടെ നാല് പ്രതികൾ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലാണെന്നാണ് സൂചന. കേസില്‍ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാൻ സഹകരണ വകുപ്പ് ഇതിനോടകം നടപടി ആരംഭിച്ചിട്ടുണ്ട്. സെക്ഷൻ 68 പ്രകാരമുള്ള നടപടി പൂർത്തിയാകാൻ രണ്ടു മാസമെടുക്കും.

പ്രതികളുടെ സ്വത്ത് വിവരങ്ങൾ സംബന്ധിച്ചും പരിശോധന തുടങ്ങി. 104 കോടി രൂപയുടെ നഷ്ടമാണ് ബാങ്കിനുണ്ടാക്കിയിരിക്കുന്നതെന്ന റിപ്പോർട്ടാണ് ജോയിന്‍റ് രജിസ്ട്രാര്‍ നല്‍കിയത്. റിപ്പോർട്ടിൽ വിട്ടുപോയ കാര്യങ്ങൾ കൂടി ഉൾപ്പെടുത്തി പുതിയ റിപ്പോർട്ട്‌ നൽകാൻ ആവശ്യപ്പെട്ടുവെന്ന് സഹകരണ രജിസ്ട്രാർ വ്യക്തമാക്കി. അതേസമയം, നിക്ഷേപം പിൻവലിക്കാൻ ഇന്ന് ആളുകൾ കൂട്ടത്തോടെ ബാങ്കിന് മുന്നിലെത്തിയിരുന്നു. ഒടുവില്‍ പൊലീസെത്തിയാണ് ആൾക്കൂട്ടത്തെ നിയന്ത്രിച്ചത്.

Vadasheri Footer