Above Pot

ഗുരുവായൂർ അഴുക്കുചാൽ പദ്ധതി മന്ത്രി റോഷി അഗസ്റ്റിൻ ഉൽഘാടനം ചെയ്തു

ഗുരുവായൂര്‍: 2022 പൂര്‍ത്തീയാകുന്നതോടെ ജലവിഭവ വകുപ്പില്‍ മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഒരു നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ശേഷിക്കില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. തൃശൂര്‍ ജില്ലയിലെ ആദ്യ മാലിന്യസംസ്‌കരണ പ്ലാന്റായ ഗുരുവായൂര്‍ അഴുക്കുചാല്‍ പദ്ധതിയുടെ ഉദ്ഘാടനം ഗുരുവായൂര്‍ നഗരസഭ ടൗണ്‍ഹാളില്‍ നിര്‍വ്വഹിക്കുകയായിരുന്നുന്നു അദ്ദേഹം. പല പദ്ധതികളും 92 ശതമാനം പൂര്‍ത്തിയായിട്ടും ബാക്കിയുള്ള എട്ട് ശതമാനം പൂര്‍ത്തിയാകാന്‍ കാലതാമസമെടുക്കുന്ന സ്ഥിതിവിശേഷം കൃത്യ നിര്‍വഹണത്തെ തടസ്സപ്പെടുത്തുന്നു എന്ന് മനസ്സിലാക്കിയാണ് നടപടി. മൂന്നു വര്‍ഷത്തിന് മുന്‍പുള്ള പല പദ്ധതികളുടെയും ഇന്നത്തെ അവസ്ഥ മനസ്സിലാക്കി റിപ്പോര്‍ട്ട് ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്നപദ്ധതികളില്‍ ഏറ്റവും ഈടുറ്റ പദ്ധതിയാണ് ഗുരുവായൂര്‍ അഴുക്കുചാല്‍ പദ്ധതിയെന്നും പദ്ധതിയുടെ പൂര്‍ത്തീകരണത്തോടെ ഗുരുവായൂര്‍ നഗരസഭ വരും തലമുറയ്ക്ക് വേണ്ടി ചെയ്യുന്ന നാടിന്റെ കരുതല്‍ നടപടികളില്‍ ഒരു ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയതായും മന്ത്രി. കുടിവെള്ള ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ നദികളെയും പുഴകളെയും വീണ്ടെടുക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ ഓരോ നദികളും സംരക്ഷിക്കുന്നതിന് ഓരോ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാരെ ചുമതലപ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ജലജീവന്‍ മിഷന്‍ പദ്ധതി എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഇരുകയ്യും നീട്ടി സ്വീകരിച്ച് നടപ്പാക്കണം. ഏതൊരു പദ്ധതിയും പൂര്‍ത്തീകരിക്കാന്‍ കക്ഷിരാഷ്ട്രീയ ഭേദമെന്യേ ഏവരും ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Astrologer

ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ് മന്ത്രിക്ക് ഉപഹാരം നല്‍കി ആദരിച്ചു. പദ്ധതിയുടെ നടത്തിപ്പിന് വേണ്ടി പ്രവര്‍ത്തിച്ച വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി ഉപഹാരങ്ങള്‍ സമ്മാനിച്ചു. തുടര്‍ന്ന് ചക്കംകണ്ടത്ത് പ്രവര്‍ത്തിക്കുന്ന മാലിന്യസംസ്‌കരണ പ്ലാന്റിന്റെ പ്രവര്‍ത്തനവും അദ്ദേഹം നേരില്‍ കണ്ടു വിലയിരുത്തി.

എന്‍ കെ അക്ബര്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ടി എന്‍ പ്രതാപന്‍ എംപി, മുരളി പെരുനെല്ലി എംഎല്‍എ എന്നിവര്‍ മുഖ്യാതിഥികളായി. സംസ്ഥാന വാട്ടര്‍ അതോറിറ്റി ചീഫ് എഞ്ചിനീയര്‍ ടി എസ് സുധീര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. , ഗുരുവായൂര്‍ നഗരസഭാ ചെയര്‍മാന്‍ എം കൃഷ്ണദാസ്, നഗരസഭ വൈസ് ചെയര്‍മാന്‍ അനീഷ്മ ഷനോജ്, കേരള വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ പൗളി പീറ്റര്‍, ജല അതോറിറ്റി ബോര്‍ഡ് അംഗം ജോസ് ജോസഫ്, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ വി കെ വിജയന്‍, നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ ഷൈലജ സുധന്‍, എ എം ഷെഫീര്‍, എ എസ് മനോജ്, ബിന്ദു അജിത്ത്, എ സായിനാഥന്‍, വാര്‍ഡ് കൗണ്‍സിലര്‍മാരായ പി കെ നൗഫല്‍, കെ പി എ റഷീദ്, സിനിമാതാരം ശിവജി, ഗുരുവായൂര്‍ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ചക്കംകണ്ടത്ത് സ്ഥാപിച്ചിരിക്കുന്ന 3 ദശലക്ഷം ലിറ്റര്‍ ശേഷിയുള്ള മാലിന്യ സംസ്‌കരണ ശാഖ, 3 സംഭരണ കിണറുകള്‍, 3 പമ്പ് ഹൗസുകള്‍, 7.34 കിലോമീറ്റര്‍ നീളമുള്ള സ്വീവറേജ് സംഭരണ ശൃoഖല, പമ്പുസെറ്റുകള്‍, ജനറേറ്ററുകള്‍, 256 മാന്‍ഹോളുകള്‍ എന്നിവയാണ് പദ്ധതിയുടെ പ്രധാന ഘടകങ്ങള്‍. 13.23 കോടി രൂപയാണ് പദ്ധതി നിര്‍വഹണത്തിനായി ചിലവഴിച്ചിട്ടുള്ളത്. മൂന്നു സോണുകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ ഏറ്റവുമൊടുവില്‍ സംഭരിക്കുന്നത് ഒന്നാമത്തെ പമ്പ്ഹൗസിലാണ്. അവിടെനിന്ന് മാലിന്യങ്ങള്‍ പൈപ്പ് വഴി ചക്കംകണ്ടം പ്ലാന്റിനു മുന്നിലെ വലിയ ടാങ്കിലേക്ക്. ടാങ്കിലെ മാലിന്യങ്ങള്‍ പ്രത്യേക ചാനല്‍ വഴി പ്ലാന്റിലെ ഗ്രിഡ് ചേമ്പറിലേയ്ക്ക്. ചാനലില്‍ വെച്ച് സാന്ദ്രതയുള്ള മാലിന്യങ്ങള്‍ വേര്‍തിരിക്കപ്പെടും ഗ്രിഡ് ചേമ്പറില്‍നിന്ന് പ്ലാന്റിലെ ടാങ്കിലേക്കും അവിടെനിന്ന് പമ്പ് ചെയ്ത് ബയോളജിക്കല്‍ റിയാക്ടറിലേക്കും. ബാക്ടീരിയ ഉപയോഗിച്ച് സംസ്‌കരണപ്രക്രിയ നടക്കുന്ന ഘട്ടമാണിത്. ഒടുവില്‍, കാര്‍ബണ്‍ ഫില്‍ട്ടര്‍ ചേമ്പറിലൂടെ മാലിന്യം കടത്തിവിട്ട് വെള്ളത്തിലെ കോളിഫോമിന്റെ അംശങ്ങള്‍ വേര്‍തിരിച്ചശേഷം ശുദ്ധീകരിച്ച് പുറത്തേക്കുവിടും. ഗുരുവായൂര്‍ അഴുക്കുച്ചാല്‍ പദ്ധതി 2021 സെപ്റ്റംബര്‍ 30ന് മാലിന്യസംസ്‌കരണശാല ഉള്‍പ്പെടെ ഭാഗികമായും, 2021 നവംബര്‍ 16ന് പൂര്‍ണമായും കമ്മിഷന്‍ ചെയ്ത് സ്വീവറേജ് കണക്ഷനുകള്‍ കൊടുത്തു തുടങ്ങുകയും ചെയ്തു. അഴുക്കുച്ചാല്‍ പദ്ധതിക്കായി പൊളിച്ച ഗുരുവായൂര്‍ ഔട്ടര്‍റിങ് റോഡിന്റെ നവീകരണം 4.25 കോടി രൂപ ചിലവില്‍ പൂര്‍ത്തീകരിച്ചു വരികയാണ്.

Vadasheri Footer