
അയച്ച പാർസൽ നശിച്ചു, വി ആർ എൽ ലോജിസ്റ്റിക്സ് നഷ്ടം നൽകണം

തൃശൂർ : ലോജിസ്റ്റിക്സ് കമ്പനി മുഖേനെ അയച്ച ക്ഷണക്കത്തുകൾ നശിച്ച് ഉപയോഗക്ഷമമല്ലാതായതിനെത്തുടർന്ന് ഫയലാക്കിയ ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ ഷൊർണൂർ റോഡിലുള്ള ലെല്ലാ ഏജൻസീസ് ഉടമ ഷിജു ലാസർ ഫയൽ ചെയ്ത ഹർജിയിലാണ് വി ആർ എൽ ലോജിസ്റ്റിക്സ് ലിമിറ്റഡിൻ്റെ തൃശൂരിലേയും ഡെൽഹിയിലുള്ള കാശ്മീരി ഗേറ്റിലേയും കാണ്ട്ല മാർക്കറ്റിലേയും മാനേജർമാർക്കെതിരെ ഇപ്രകാരം വിധിയായതു്.

ഹർജിക്കാരൻ ക്ഷണക്കത്തുകളുടെ കച്ചവടമാണ് ചെയ്തു വരുന്നത്. എതിർകക്ഷികൾ മുഖേനെ ഹർജിക്കാരന് 73376 രൂപയുടെ ക്ഷണക്കത്തുകളാണ് അയക്കുകയുണ്ടായതു്. എന്നാൽ ക്ഷണക്കത്തുകൾ നശിക്കുകയായിരുന്നു.തുടർന്ന് ഹർജി ഫയൽ ചെയ്യുകയാണുണ്ടായത്. പ്രകൃതി ദുരന്തം കൊണ്ടാണ് ഇപ്രകാരം സംഭവിച്ചതെന്നായിരുന്നു എതിർകക്ഷികളുടെ വാദം.


ക്ഷണക്കത്തുകളുടെ സുരക്ഷിതത്വം ഉറപ്പാക്കുവാൻ എന്തെല്ലാം നിർവ്വഹിച്ചു എന്നതിൻ്റെ തെളിവുകളൊന്നും എതിർകക്ഷികളുടെ ഭാഗത്തു നിന്നും ഹാജരാക്കുകയുണ്ടായില്ല.
തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശുർ ഉപഭോക്തൃ കോടതി ഹർജിക്കാരന് സംഭവിച്ച മാനസിക പ്രയാസങ്ങൾ, അസൗകര്യങ്ങൾ, സാമ്പത്തിക നഷ്ടം ഇവ പരിഗണിച്ച് വില 73376 രൂപയും ആയതിന് 2018 ആഗസ്റ്റ് മുതൽ 9 % പലിശയും നഷ്ടപരിഹാരമായി 15000 രൂപയും ചിലവിലേക്ക് 10000 രൂപയും നൽകുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി. ബെന്നി ഹാജരായി

