
അരിയന്നൂരിൽ വീട്ടിൽ കവർച്ച , 11 ലക്ഷത്തിന്റെ സ്വർണം നഷ്ടപ്പെട്ടു .

ഗുരുവായൂർ: അരിയന്നൂരിൽ വീട്ടിൽ നിന്നും 11 ലക്ഷം രൂപയുടെ സ്വർണ്ണം കവർന്നു.
ചൂണ്ടൽ-ഗുരുവായൂർ ഹൈവേയിൽ അരിയന്നൂർ പൊന്നരാശ്ശേരി മോട്ടോർ വർക്ക് ഷോപ്പിന് എതിർവശം താമസിക്കുന്ന പോക്കാക്കില്ലത്ത് വീട്ടിൽ ഡോ. അബൂബക്കറിന്റെ വീട്ടിലാണ് കവർച്ച നടന്നത്.

തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലെ ഡോക്ടറായ അബൂബക്കറും കുടുംബവും താമസിക്കുന്ന വീട്ടിൽ മേയ് 8-ാം തീയതി രാത്രിയിൽ 12:50-ഓടെയാണ് സംഭവം നടന്നത്. ഡോക്ടറുടെ ഭാര്യ ഡോ. ബുഷറയുടെ രണ്ട് വളകൾ, രണ്ട് മാലകൾ, മൂന്ന് ജോഡി കമ്മലുകൾ ഉൾപ്പെടെയുള്ള ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്.


ഇന്ന് പുലർച്ചെ നാല് മണിയോടെ വിനോദയാത്രയ്ക്ക് പോകാൻ ഒരുങ്ങുന്നതിനിടെ സ്വർണം എടുക്കാൻ നോക്കിയപ്പോൾ കാണാത്തതിനെ തുടർന്ന്
വീടിനുള്ളിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ പരിശോധിച്ചപ്പോഴാണ് മോഷണ വിവരം അറിയുന്നത്.

രണ്ടാം നിലയിലെ ഹാളിൽ നിന്ന് ടെറസിലേക്കുള്ള വാതിലും ഇതേ ഹാളിൽ ഉണ്ടായിരുന്ന സ്വർണം സൂക്ഷിച്ചിരുന്ന അലമാരയും താക്കോൽ ഉപയോഗിച്ച് പൂട്ടിയിരുന്നില്ലെന്നും വീട്ടുകാർ പറയുന്നു. സംഭവം നടക്കുന്ന സമയത്ത് വീട്ടുകാർ എല്ലാവരും തന്നെ വീട്ടിൽ ഉണ്ടായിരുന്നു. ഗുരുവായൂർ പോലീസും, ഡോഗ്സ്കോഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്
