Madhavam header
Above Pot

അമ്മയും കുഞ്ഞും കാണാതായ സംഭവം , കൊലപ്പെടുത്തിയതെന്ന് സ്ഥിരീകരണം , കാമുകനും ഭാര്യയും പിടിയിൽ

തിരുവനന്തപുരം: ഊരൂട്ടമ്ബലത്ത് 11 വര്‍ഷം മൂന്‍പ് കാണാതായ യുവതിയും കുഞ്ഞും കൊല്ലപ്പെട്ടതാണെന്ന് സ്ഥിരീകരണം. 2011 ഓഗസ്റ്റ് 18 നാണ് ഊരൂട്ടമ്ബലം സ്വദേശി വിദ്യ, മകള്‍ രണ്ടര വയസ്സുള്ള ഗൗരി എന്നിവരെ കാണാതായത്. വിദ്യയുടെ കാമുകനായ മാഹിന്‍കണ്ണ്, ഭാര്യ റുക്കിയ എന്നിവര്‍ ചേര്‍ന്ന് ഇവരെ കടലില്‍ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇരുവരും പോലീസ് കസ്റ്റഡിയിലാണ്.

Astrologer

കാണാതായ ദിവസം വൈകിട്ട് ആറരയോടെ മാഹിന്‍കണ്ണിനൊപ്പം പുറത്തേക്ക് പോയ വിദ്യയും കുഞ്ഞും പിന്നീട് തിരിച്ചുവന്നില്ല. ഇവരെ കാണാതായി എന്നു വീട്ടുകാര്‍ ഓഗസ്റ്റ് 22ന് പരാതി നല്‍കിയെങ്കിലും കാര്യമായ അന്വേഷണം നടന്നിരുന്നില്ല.പൂവ്വാര്‍ സ്വദേശിയാണ് മാഹിന്‍കണ്ണ്. മീന്‍വില്‍പ്പനയും മാര്‍ക്കറ്റില്‍ കച്ചവടവുമായി കഴിഞ്ഞിരുന്ന ഇയാള്‍ അവിവാഹിതനാണെന്ന് പറഞ്ഞാണ് വിദ്യയുമായി അടുപ്പത്തിലായത്. പിന്നീട് വിദ്യ ഗര്‍ഭിണിയായതോടെ ഒഴിവാക്കാന്‍ ഇയാള്‍ തീരുമാനിച്ചു. പല തവണ നാടുവിട്ട് ഗള്‍ഫിലേക്ക് പോകാന്‍ ശ്രമിച്ചുവെങ്കിലും വിദ്യയുടെ വീട്ടുകാരുടെ ഇടപെടലിനെ തുടര്‍ന്ന് നടന്നില്ല.

ഇതിനിടെ, ഗള്‍ഫിലേക്ക് പോയ മാഹിന്‍കണ്ണ് ഒന്നര വര്‍ഷത്തിനു ശേഷം തിരിച്ചെത്തി. ഇയാള്‍ തിരികെ വന്നത് വിദ്യ അറിഞ്ഞിരുന്നില്ല. പൂവ്വാര്‍ മാര്‍ക്കറ്റില്‍ ഇയാളെ കണ്ട സുഹൃത്തുക്കള്‍ വഴിയാണ് വിദ്യ ഈ വിവരം അറിഞ്ഞത്. പിന്നീടാണ് മാഹിന്‍കണ്ണ് വിവാഹിതനാണെന്ന് വിദ്യ അറിയുന്നത്. ഇതേ ചൊല്ലി പിന്നീട് വഴക്കായി.

ഇതിനിടെയാണ് മാഹിന്‍കണ്ണ് വിദ്യയേയും ഗൗരിയേയും കൂട്ടിക്കൊണ്ടുപോയത്. വിദ്യയുടെ വീട്ടുകാരുടെ പരാതിയില്‍ മാറനെല്ലൂര്‍ പോലീസ് മാഹിന്‍കണ്ണിനെ കസ്റ്റഡിയില്‍ എടുത്തുവെങ്കിലും വേളാങ്കണ്ണിയില്‍ സുഹൃത്തിന്റെ വീട്ടിലാണെന്നും മൂന്നു ദിവസത്തിനുള്ളില്‍ കൂട്ടിക്കൊണ്ടുവരാമെന്നുമുള്ള മാഹിന്‍കണ്ണിന്റെ വാക്കില്‍ പോലീസ് അയാളെ വിട്ടയച്ചു. ഇതിനിടെ മാഹിന്‍കണ്ണ് വീണ്ടും ഗള്‍ഫില്‍ പോയി.

2019ല്‍ ഐ.എസ് കേസ് വന്നപ്പോള്‍ സംസ്ഥാനത്തുനിന്ന് കാണാതായ പെണ്‍കുട്ടികളെ കുറിച്ച്‌ പരിശോധിക്കുമ്ബോഴാണ് മാറനെല്ലൂരിലെ ഈ കേസും ശ്രദ്ധയില്‍പെടുന്നത്. എന്നാല്‍ ഇയാള്‍ നിയമപരിരക്ഷ നേടിയതോടെ പോലീസ് അന്വേഷണം വഴിമുട്ടി. അടുത്തകാലത്ത് ഈ സംഭവം വീണ്ടും ഉയര്‍ന്നുവന്നതോടെ പോലീസ് അന്വേഷണം പുനരാരംഭിക്കുകയും മാഹിന്‍കണ്ണിനെ വീണ്ടും ചോദ്യം ചെയ്തതോടെയുമാണ് കടലില്‍ തള്ളിയിട്ട് കൊന്നുവെന്ന് സമ്മതിച്ചത്.

നിലവില്‍ തമിഴ്നാട്ടിലെ പുതുക്കട പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് അന്വേഷണം. ഈ സ്റ്റേഷന്‍ പരിധിയിലാണ് ഇവരുടെ മൃതദേഹങ്ങള്‍ ലഭിച്ചത്. ഓഗസ്റ്റ് 19നും 22നുമാണ് വിദ്യയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ ലഭിച്ചത്.

Vadasheri Footer