ഭൂമിയിടപാട്, കർദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി വിചാരണ നേരിടണം : ഹൈക്കോടതി

കൊച്ചി: വിവാദമായ സഭ ഭൂമിയിടപാട് കേസിൽ കർദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്ക് തിരിച്ചടി. ഭൂമി ഇടപാടിൽ കർദിനാൾ വിചാരണ നേരിടണം. കർദിനാൾ വിചാരണ നേരിടണമെന്ന കീഴ്ക്കോടതി ഉത്തരവ് ശരിവെച്ച ഹൈക്കോടതി കര്‍ദിനാള്‍ സമര്‍പ്പിച്ച ആറ് ഹർജികളും തള്ളി. ഹൈക്കോടതി വിധിക്കെതിരെ കർദിനാൾ സുപ്രീംകോടതിയിൽ അപ്പീൽ നൽകും.

Above Pot

എറണാകുളം അങ്കമാലി അതിരൂപതയുടെ ഉടമസ്ഥതയിലുള്ള കാക്കനടുള്ള 60 സെന്റ് ഭൂമി വിൽപ്പന നടത്തിയതിലൂടെ സഭയ്ക്ക് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായെന്നും സഭയുടെ വിവിധ സമിതികളിൽ ആലോചിക്കാതെയാണ് ഭൂമി ഇടപാട് നടത്തിയതെന്നുമാണ് കേസ്. ഭൂമി ഇടപാടിൽ തനിക്കെതിരായ 8 കേസുകളും റദ്ദാക്കണം എന്നും കർദ്ദിനാൾ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

വിചാരണ നേരിടണമെന്ന എറണാകുളം ജില്ലാ സെഷൻസ് കോടതി ഉത്തരവ് ചോദ്യം ചെയ്താണ് കർദിനാൾ മാർ ജോർജ്ജ് ആല‌ഞ്ചേരി ഹൈക്കോടതിയില്‍ ഹർജി നൽകിയത്. മാർ ജോർജ്ജ് ആല‌ഞ്ചേരി, അതിരൂപത മുൻ ഫിനാൻസ് ഓഫീസർ ഫാദർ ജോഷി പുതുവ ഭൂമി വാങ്ങിയ സാജു വർഗീസ് എന്നിവർ കേസില്‍ വിചാരണ നേരിടണമെന്നായിരുന്നു കീഴ്കോടതി ഉത്തരവ്