
അജ്മലും സൂര്യയും ഒരാഴ്ച വിൽക്കുന്നത് 10 കിലോ എം ഡി എം എ

കോഴിക്കോട് : പന്തീരാങ്കാവിൽ നിന്ന് ഒരു കിലോ എം.ഡി.എം.എ പിടികൂടിയ സംഭവത്തിൽ രണ്ടുപേർ കൂടി പിടിയിൽ. മലപ്പുറം നിലമ്പൂർ സ്വദേശി സി. അജ്മൽ (32), തിരുവനന്തപുരം മലയിൻകീഴ് സ്വദേശിയും നഴ്സിംഗ് വിദ്യാർത്ഥിയുമായ പി.സൂര്യ (23) എന്നിവരെ ഡൽഹി നോയിഡയിലെ ഫ്ലാറ്റിൽ നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്. ലഹരിമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളാണ് ഇവരെന്നാണ് പൊലീസ് നൽകുന്ന വിവരം.

കഴിഞ്ഞ മേയ് ഒൻപതിന് പന്തീരങ്കാവ് കാപ്കോൺ സിറ്റിക്ക് സമീപം സർവീസ് റോഡിൽ നിറുത്തിയിട്ടിരുന്ന കാറിൽ നിന്നാണ് പൊലീസ് ഒരുകിലോ എം.ഡി.എം.എ കസ്റ്റഡിയിലെടുത്തത്. സംഭവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശികളായ മുഹമ്മദ് അർഷലൽ (25), ആദിൽഷാ (20), മുഹമ്മദ് ഫർഹാൻ (22) എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ലഹരിമരുന്ന് ഡൽഹിയിൽ നിന്നാണ് കേരളത്തിലേക്ക് കടത്തുന്നതെന്ന വിവരവും അജ്മലിന്റെയും സൂര്യയുടെയും പങ്കും പുറത്തുവരുന്നത്.


തുടർന്ന് ഡൽഹി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നോയിഡയിൽ സൂര്യയുടെ പേരിലുള്ല ആഡംബര ഫ്ലാറ്റിൽ നിന്ന് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ഫ്ലാറ്റിൽ നിന്ന് ലഹരിമരുന്ന പായ്ക്ക് ചെയ്യുന്നതിനുള്ല ഡിജിറ്റൽ സ്കെയിൽ, പാക്കിംഗ് സീലർ, 5000ത്തിലദികം സിപ് ലോക്ക് കവറുകൾ, കറൻസി നോട്ട് എണ്ണുന്ന മെഷീൻ, നിരവധി എ.ടി.എം കാർഡുകൾ എന്നിവ പൊലീസ് പിടിച്ചെടുത്തു.
ഓരോ ആഴ്ചയിലും പത്ത് കിലോയിലധികം എം.ഡി.എം.എ കേരളം ഉൾപ്പെടെയുള്ല സംസ്ഥാനങ്ങളിലേക്ക് അയച്ചിരുന്നതായി പ്രതികൾ മൊഴി നൽകി. ഡൽഹിയിൽ നിന്ന് സെക്കൻഡ് ഹാൻഡ് കാറുകൾ വാങ്ങി കേരളത്തിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് ലഹരിമരുന്ന് കടത്തിയിരുന്നത്. നാല് മാസത്തിനിടെ അഞ്ച് കോടിയിലധികം മൂല്യമുള ലഹരി ഇടപാടുകൾ പ്രതികൾ നടത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

